Saturday, May 5, 2012

യാഹൂ സിഇഒ സ്‌കോട്ട് തോംസണിന്റെ വിദ്യാഭ്യാസ രേഖ വ്യാജം


യാഹൂ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിന്റെ വിദ്യാഭ്യാസ രേഖകളില്‍ തട്ടിപ്പ് നടന്നതായി യാഹൂ സ്ഥിരീകരിച്ചു. യാഹൂവിന്റെ ഒരു ഓഹരി ഉടമയാണ് സിഇഒ സ്‌കോട്ട് തോംസണിനെതിരെ ഇത്തരമൊരു ആരോപണം ആദ്യമായി നടത്തിയിരുന്നത്. തോംസണ്‍ അവകാശപ്പെട്ടതുപോലെ അദ്ദേഹത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി ഇല്ലെന്നും
സ്റ്റോണ്‍ഹില്‍ കോളേജില്‍ അക്കൗണ്ടിംഗില്‍ ബാച്ചിലര്‍ ഡിഗ്രിയായിരുന്നു സ്‌കോട്ടിനുണ്ടായിരുന്നെതെന്നും യാഹൂ വ്യക്തമാക്കി.
അടുത്തിടെയാണ് സ്‌കോട്ട് തോംസണ്‍ യാഹൂ സിഇഒയായി ചുമതലയേറ്റത്. കരോള്‍ ബാര്‍ട്‌സിനെ കമ്പനി പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു തോംസണിനെ നിയമിച്ചത്. യാഹൂവില്‍ 5.8 ശതമാനം ഓഹരിയുള്ള തേഡ് പോയിന്റ് കമ്പനി മേധാവി ഡാന്‍ ലോയബാണ് ഈ ആരോപണവുമായി ആദ്യമായി രംഗത്തെത്തിയത്. സ്റ്റോണ്‍ഹില്‍
കോളേജുമായി ബന്ധപ്പെട്ടപ്പോള്‍ തോംസണ് അക്കൗണ്ട് ഡിഗ്രി മാത്രമേ ഉള്ളൂവെന്നും 1983 വരെ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം കോളേജില്‍ തുടങ്ങിയില്ലെന്നുമായിരുന്നു കോളേജ് അറിയിച്ചിരുന്നത്. തോംസണ്‍ ബിരുദം പൂര്‍ത്തിയാക്കി നാല് വര്‍ഷം കഴിഞ്ഞാണ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആരംഭിച്ചതത്രെ.
അതേ സമയം യാഹൂ വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് സിഇഒയെ നിയമിച്ചതെന്ന ചില റിപ്പോര്‍ട്ടുകള്‍ കൂടി വരുന്നുണ്ട്. കാരണം സ്‌കോട്ട് തോംസണിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിക്കുറിച്ച് സൂചിപ്പിക്കുന്നില്ലത്രെ. എന്തായാലും തോംസണിനെ പുറത്താക്കണമെന്നാണ് ഓഹരിഉടമകളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യമെങ്കിലും യാഹൂ ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയിട്ടില്ല.

No comments: