Monday, May 21, 2012

രണ്ടമ്മമാരുടെ ഓര്‍മയില്‍ ലാലിന്റെ പിറന്നാള്‍ ദിനം......


രണ്ടമ്മമാരുടെ ഓര്‍മയില്‍ ലാലിന്റെ പിറന്നാള്‍ ദിനം......
`ഒരു കുഞ്ഞുറുമ്പിന്‌ ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക്‌ കഴിയുമോ?` ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച്‌ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. മെയ്‌ 21ന്‌ 52 വയസ്‌ പൂര്‍ത്തിയാകുന്ന മോഹന്‍ലാലിന്‌ ഇത്തവണ പിറന്നാളിന്‌ യാതൊരുവിധ ആഘോഷങ്ങളുമില്ല. അതിന്‌ കാരണം നെഞ്ചില്‍ നെരിപ്പോടുമായി കഴിയന്ന രണ്ടു അമ്മമാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ്‌.
മോഹന്‍ലാലിന്റെ അമ്മ മസ്‌തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന്‌ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ഇത്തവണത്തെ പിറന്നാള്‍ ദിനം വേദനാജകമാണെന്ന്‌ ബ്‌ളോഗിലൂടെയാണ്‌ മോഹന്‍ലാല്‍ സൂചിപ്പിക്കുന്നത്‌. രണ്ട്‌ അമ്മമാര്‍ എന്ന തലക്കെട്ടോടു കൂടി ദി ബെസ്‌റ്റ്‌ ആക്‌ടര്‍ എന്ന ബ്‌ളോഗില്‍ എഴുതിയ വരികളിലൂടെയാണ്‌ ടി.പി വധത്തെ മോഹന്‍ലാല്‍ ശക്‌തമായി അപലപിക്കുന്നത്‌. ഒപ്പം കേരളത്തില്‍ ജീവിക്കുന്നതിലുള്ള ആശങ്കയും ലാല്‍ പങ്കുവെയ്‌ക്കുന്നു.
ബ്‌ളോഗിലെ മോഹന്‍ലാലിന്റെ വരികളിലൂടെ ഒന്ന്‌ കണ്ണോടിക്കാം. 'മെയ്‌ 21ന്‌ എന്റെ പിറന്നാളാണ്‌. ജീവിതയാത്രയില്‍ 52 നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുന്നു. തീര്‍ച്ചയായും സന്തോഷം ഉണ്ടാകേണ്ട കാര്യം തന്നെയാണ്‌. എന്നാല്‍ ഈ വര്‍ഷം എന്റെ പിറന്നാള്‍ ദിനത്തിന്‌ മുകളില്‍ സങ്കടത്തിന്റെ മഴക്കാറുകള്‍ മൂടിയിരിക്കുന്നു. രണ്ട്‌ അമ്മാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആ മൂടലുകള്‍ക്കിടയില്‍ വിങ്ങി നില്‍ക്കുന്നു. ഒരു ബ്രെയിന്‍ അറ്റാക്ക്‌ വന്ന്‌ മൂന്ന്‌ മാസമായി ബോധം മറഞ്ഞു കിടക്കുന്നു എന്റെ അമ്മ. പിന്നെ മുഖത്ത്‌ അമ്പതിലധികം വെട്ടുകളേറ്റ്‌ മരിച്ചു വീണ ടി.പി.ചന്ദ്രശേഖരന്റെ അമ്മ. അദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. പത്രങ്ങളില്‍ വായിച്ച പരിമിതമായ അറിവേയുള്ളൂ. ജീവിച്ചിരുന്നെങ്കില്‍ എന്റെ അതേ പ്രായമായിരിക്കും അദ്ദേഹത്തിന്‌. ആ അമ്മയ്‌ക്കും എന്റെ അമ്മയുടെ വയസുണ്ടാകും. എനിക്കൊന്ന്‌ നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ്‌ പിടയ്‌ക്കുന്നത്‌ ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്‌ എത്രയോ തവണ. അപ്പോള്‍ കൊത്തി നുറക്കപ്പെട്ട ആ അമ്മയുടെ നെഞ്ചിലെ സങ്കടക്കടലും എനിക്ക്‌ തൊട്ടറിയാന്‍ സാധിക്കും. കണ്ണീരിന്റെ ആ കടലില്‍ എന്റെ ജന്മദിന ആഹ്‌ളാദങ്ങള്‍ മുങ്ങിപ്പോകുന്നു.
അസുഖബാധിതയായ ശേഷം എന്റെ അമ്മ ഒന്നും വായിക്കാറില്ല. അല്ലെങ്കില്‍ ആ അമ്മയുടെ സ്ഥാനത്ത്‌ നിന്ന്‌ എന്റെ അമ്മയും കരയുമായിരുന്നു. ഞാന്‍ വെട്ടേറ്റ്‌ മരിച്ചപോലെ തന്നെ. അമ്മമാര്‍ക്ക്‌ അറിയാം അവര്‍ ജീവിച്ചിരിക്കെ മക്കളെ നഷ്‌ടപ്പെടുന്നതിന്റെ വേദന. നെഞ്ചില്‍ നന്ദിയും സ്‌നേഹവും കെട്ടു പോകാത്ത മക്കള്‍ക്കറിയാം അമ്മയെ തനിച്ചാക്കി പിരിയേണ്ടി വന്നതിന്റെ വേദന. കഴിഞ്ഞ മൂന്ന്‌ മാസമായി ഞാന്‍ അമ്മയോടൊപ്പം അമൃതാ ആശുപത്രിയിലാണ്‌ താമസം. ആശുപത്രിയില്‍ താമസിക്കുമ്പോഴാണ്‌ ജീവന്റെ വിലയും കനിവുകളും ഏറ്റവും ആഴത്തില്‍ അറിയുക. ഒരു മനുഷ്യനെ മനുഷ്യരെന്ന്‌ പേരിട്ട്‌ വിളിക്കാന്‍ പാടില്ലാത്ത ഒരു സംഘം നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്‌ വായിച്ചപ്പോള്‍ ആശുപത്രിയിലെ മുറിയ്‌ക്കുള്ളില്‍ എന്റെ അമ്മയുടെ കൈ പിടിച്ച്‌ ഞാന്‍ സ്വയം ചോദിച്ചു പോയി ഒരു കുഞ്ഞുറുമ്പിന്‌ ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക്‌ കഴിയുമോ? ഇതിലെ രാഷ്‌ട്രീയമൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്നു പറയുന്നു, കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു.... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ?
എന്റെ അമ്മയുടെ കിടപ്പും ആ അമ്മയുടെ ദു:ഖം കടിച്ചമര്‍ത്തി കൊണ്ടുള്ള ഇരിപ്പും ഓര്‍ക്കുമ്പോള്‍ ഗിരീഷ്‌ പുത്തഞ്ചേരി എഴുതി ഞാന്‍ അഭിനയിച്ച പാട്ടിലെ വരികളാണ്‌ മനസു നിറയെ'....
അമ്മ മഴക്കാറിന്‌ കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
ടി.പി വധത്തെക്കുറിച്ച്‌ സാംസ്‌ക്കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ്‌ സിനിമാരംഗത്ത്‌ നിന്ന്‌ ശക്‌തമായ വിമര്‍ശനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്‌. മലയാള സിനിമയില്‍ പ്രവര്‍ത്തക്കുന്ന മറ്റാരും ഇതുവരെ ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്‌.


കേരളം ഒരു ഭ്രാന്താലയമാവുകയാണോ എന്ന ആശങ്കയും അദ്ദേഹം മറച്ചു വെക്കുന്നില്ല.

No comments: