Tuesday, May 15, 2012

ചന്ദ്രശേഖരനെ ഒറ്റിയത് ക്ഷണക്കത്ത് നല്‍കി


സുഹൃത്തായി നടിച്ച് ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഒറ്റുകാരനായിനിന്നത് സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗൃഹപ്രവേശത്തിന്റെ ക്ഷണക്കത്ത് നല്‍കിയാണ് രവീന്ദ്രന്‍ ഒറ്റുകാരനായത്. അക്രമി സംഘത്തിന് ടി.പി.യുടെ നീക്കങ്ങള്‍ അറിയിക്കാന്‍ നിയോഗിക്കപ്പെട്ട അഴിയൂര്‍ സ്വദേശി ബിപിന്നാണ് രവീന്ദ്രന്‍ ഇത്തരത്തില്‍ ടി.പി.യെ വ്യക്തമാക്കി കൊടുത്തത്.

ഇങ്ങനെ ടി.പി.യെ മനസ്സിലാക്കിയ ബിപിന്‍ ബൈക്കില്‍ മറ്റൊരാളൊടൊപ്പം സഞ്ചരിച്ചാണ് ഓരോ നീക്കങ്ങളും നിരീക്ഷിച്ച് അപ്പപ്പോള്‍ മൊബൈലില്‍ കൊടി സുനിയെ അറിയിച്ചത്. മെയ് നാലിന് രാത്രി 10.05- 'ടി.പി. ഓര്‍ക്കാട്ടേരി വിട്ടു' എന്ന വിവരം കൊടി സുനിക്ക് കൈമാറിയത് ബിപിനായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നിറങ്ങി കുന്നുമ്മക്കരയില്‍ കാത്തുനില്‍ക്കുകയും കൊല നടത്തി മടങ്ങുകയായിരുന്ന അക്രമിസംഘം സഞ്ചരിച്ച കാറില്‍ അവിടെവെച്ച് കയറുകയും ചെയ്തു.

കൊലനടത്താന്‍ തീരുമാനം ഉണ്ടായതിനെത്തുടര്‍ന്ന് നിര്‍മിച്ച വാളുകള്‍ അഴിയൂര്‍ സ്വദേശി രമീഷാണ് സൂക്ഷിച്ചിരുന്നത്. കൊടി സുനിയാണ് ഇവ രമീഷിന് സൂക്ഷിക്കാന്‍ നല്‍കിയത്. അഴിയൂര്‍ കോറോത്ത് ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് വാളുകള്‍ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് എടുക്കാവുന്ന സ്ഥലത്ത് സൂക്ഷിക്കണം എന്നായിരുന്നു രമീഷിന് ലഭിച്ച നിര്‍ദേശം. മൂന്ന് ദിവസം കൊടി സുനിയുടെ പള്‍സര്‍ മോട്ടോര്‍ ബൈക്ക് കൈവശംവെച്ച് ഉപയോഗിച്ചിരുന്നതും രമീഷായിരുന്നു. ഈ ബൈക്ക് തലശ്ശേരി ആര്‍.ടി. ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഹമ്മദ് ഷാഫിയുടെ പേരിലാണ്‌രജിസ്‌ട്രേഷന്‍.

അക്രമികള്‍ക്ക് ഉപയോഗിക്കാനും സഹായികള്‍ക്ക് അവരെ ബന്ധപ്പെടാനുമായി മൊബൈല്‍ ഫോണുകളും സിം കാര്‍ഡും ശേഖരിച്ചത് കോടിയേരി സ്വദേശി രജിത്തായിരുന്നു. ഇവ രജിത്തിന് നല്‍കിയത് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള പാര്‍ട്ടിയുടെ ഒരു ലോക്കല്‍ കമ്മിറ്റി അംഗമാണ്.

ചൊക്ലി സ്വദേശി ലംബു പ്രദീപാണ് കൊലയ്ക്ക് ശേഷം വാളുകള്‍ ചൊക്ലി സി.എം.സി. ആസ്പത്രിക്ക് സമീപമുള്ള കിണറ്റില്‍ ഉപേക്ഷിച്ചത്.

No comments: