Monday, May 21, 2012

പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു, പാര്‍ട്ടിയെ വെട്ടിലാക്കി വി.എസ്. മുന്നോട്ടുതന്നെ


ആര്‍.എം.പി. പ്രവര്‍ത്തകര്‍ വി.എസിനെ കണ്ടു 
മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ചില്ല
വിമതരുടെ ശക്തികേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ രൂപംകൊണ്ട പ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുന്നു.

താന്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ സൂചന നല്‍കി ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമായും വി.എസ്. തിങ്കളാഴ്ച ആശയവിനിമയം നടത്തി.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വന്നുകണ്ടവരുമായി അദ്ദേഹം സംസാരിക്കുക മാത്രമാണുണ്ടായതെന്ന് വി.എസിനോട് അടുത്ത കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയപ്രാധാന്യം കല്പിക്കുന്നവരാണ് വി.എസ്. പക്ഷത്തെ പ്രമുഖരില്‍ ഭൂരിപക്ഷവും.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കി തിങ്കളാഴ്ച വി.എസ്. മറ്റൊരു പോര്‍മുഖം തുറക്കുകയും ചെയ്തു.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. കേന്ദ്രനേതൃത്വത്തിനു കത്തയച്ചതായി വിവരം ലഭിച്ചിട്ടില്ലെന്ന പിണറായി വിജയന്റെ വാക്കുകളെ അപ്രസക്തമാക്കുന്നതായിരുന്നു വി.എസിന്റെ പുതിയ നടപടി.

പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് താന്‍ കത്തയച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച വി.എസ്. കത്തിന്റെ ഉള്ളടക്കം വിശദീകരിച്ചില്ല. എന്നാല്‍ ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ നിഷേധിക്കാന്‍ വി.എസ്. തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ പാര്‍ട്ടി നേതൃത്വം തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നും ഇതില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ നേതൃത്വം ഉടച്ചുവാര്‍ക്കണമെന്നും കേന്ദ്രനേതൃത്വത്തോട് വി.എസ്. ആവശ്യപ്പെട്ടുവെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍.

അല്ലാത്തപക്ഷം പ്രതിപക്ഷ നേതൃപദവിയില്‍ തുടരാന്‍ തനിക്കു താത്പര്യമില്ലെന്നും വി.എസ്. വ്യക്തമാക്കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നവയും പാര്‍ട്ടി അണികളില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നവയുമായ വാര്‍ത്തകളായിട്ടും ഇതിനോടു പ്രതികരിക്കാന്‍ വി.എസ്. തയ്യാറായില്ല. തന്റെ പരാതിയില്‍ ഈ ആവശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അതു നിഷേധിക്കാനും വി.എസ്. തയ്യാറാകുമായിരുന്നു. ആ നിലയ്ക്ക് ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളെ മറ്റൊരുവിധത്തില്‍ വി.എസ്. സ്ഥിരീകരിച്ചതായിത്തന്നെ കരുതണം.

താന്‍ കത്തയച്ചിട്ടുണ്ടെന്ന് വി.എസ്. പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വി.എസ്. കത്തു നല്‍കിയതായി സി.പി.എം. കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.

വി.എസ്. തന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടിയെ കത്തിലൂടെ അറിയിച്ചതാണെന്ന വ്യാഖ്യാനമാണ് ഇതിന് സി.പി.എം. കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്നത്. ഇതുവരെയും ഔദ്യോഗികമായി പരസ്യപ്പെടുത്താത്ത വി.എസിന്റെ കത്തിനെ അങ്ങനെ ലഘുവായി വ്യാഖ്യാനിക്കാനായേക്കാം. പക്ഷെ, പിണറായിയെ എസ്.എ.ഡാങ്കെയോട് ഉപമിച്ച് വി.എസ്. നടത്തിയ പരസ്യപ്രസ്താവനയെ അങ്ങനെ ലഘുവായി ചിത്രീകരിച്ച് രക്ഷപ്പെടാന്‍ സി.പി.എം. കേന്ദ്രനേതൃത്വത്തിനു കഴിയുമോയെന്നു കണ്ടറിയണം.

ഇതേസമയം, പാര്‍ട്ടിയെ വെട്ടിലാക്കി ദിനംപ്രതി വി.എസ്. നടത്തുന്ന നീക്കങ്ങള്‍ക്ക് പരസ്യമായി മറുപടി നല്‍കുന്നില്ലെങ്കിലും വി.എസ്. ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ സംഘടനാതലത്തില്‍ ശക്തമായ നീക്കങ്ങള്‍ക്ക് സി.പി.എം. ഔദ്യോഗികപക്ഷം തുടക്കം കുറിച്ചിട്ടുണ്ട്. വിമതര്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ പാര്‍ട്ടി പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. വി.എസിനെ പേടെുത്തു പറയാതെതന്നെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പൊതുവേദിയില്‍ മറുപടിപറയാനും സി.പി.എം. നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.

വി.എസ്. ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗമായതിനാല്‍ അദ്ദേഹത്തിനെതിരായ പരാതി ചര്‍ച്ചചെയ്യേണ്ടത് പൊളിറ്റ് ബ്യൂറോ -കേന്ദ്ര കമ്മിറ്റി യോഗങ്ങളിലാണ്. ജൂണ്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് ഇനി പി.ബി - കേന്ദ്രകമ്മിറ്റിയോഗങ്ങള്‍ ചേരുക. അതിനു മുമ്പായി സംസ്ഥാനസമിതി യോഗം ചേരും. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനുശേഷം ചേരുന്ന സംസ്ഥാനസമിതി യോഗം വി.എസിനെതിരായ കുറ്റപത്രം തയ്യാറാക്കി കേന്ദ്രനേതൃത്വത്തിനു നല്‍കുമെന്നാണ് സൂചന.

കത്തയച്ചു -വി.എസ്.
ആലപ്പുഴ: സി.പി.എം. കേന്ദ്രകമ്മിറ്റിക്ക് താന്‍ കത്തയച്ചതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു.

മാവേലിക്കരയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വി.എസ്. കായംകുളം ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കത്തിന്റെ ഉള്ളടക്കം പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കത്ത് മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ ആരോപണത്തെപ്പറ്റി ചോദിച്ചതിന് മൗനമായിരുന്നു മറുപടി. ടി.പി. ചന്ദ്രശേഖരന്റെത് നിഷ്ഠുരമായ കൊലപാതകമാണെന്ന് കഴിഞ്ഞദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് ആവര്‍ത്തിക്കുന്നുവെന്നാണ് ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന ചോദ്യത്തിന് വി.എസ്. മാവേലിക്കരയില്‍ നല്‍കിയ മറുപടി. പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും.

ആര്‍.എം.പി. നേതാക്കളെ കണ്ടത് പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ്. കഴിഞ്ഞദിവസം ജനപക്ഷത്തിന്റെ നേതാക്കളെയും കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട ആള്‍ക്കാര്‍ കാണാന്‍ വരാറുണ്ട്. അവരെ സ്വീകരിക്കുകയും പരാതി കേള്‍ക്കുകയും ചെയ്യും - വി.എസ്. പറഞ്ഞു.

കത്തു കിട്ടി -കാരാട്ട്
ന്യൂഡല്‍ഹി:വി.എസ്. അച്യുതാനന്ദന്റെ കത്ത് തനിക്കു കിട്ടിയതായി സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച സ്ഥിരീകരിച്ചു. ലഘുപ്രസ്താവനയോടെയാണ് കാരാട്ട് ഇക്കാര്യം സ്ഥിരീകരിച്ചത്.

സഖാവ് വി.എസ്. അച്യുതാനന്ദന്‍ എനിക്കയച്ച ഒരു കത്തു സംബന്ധിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വലിയ ഊഹാപോഹങ്ങള്‍ നടത്തുകയാണ്. കത്ത് എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍ കത്തിനെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവയാണ്. ആശയക്കുഴപ്പമുണ്ടാക്കുകയാണ് അവയുടെ ഉദ്ദേശ്യമെന്നു തോന്നുന്നു- പ്രസ്താവന ഇങ്ങനെയാണ്.

കത്ത് തിങ്കളാഴ്ച അവെയ്‌ലബിള്‍ പി.ബി. ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയ പി.ബി. അംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നു. പി.ബി. അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള പട്‌നയില്‍ നിന്ന് ചൊവ്വാഴ്ചയേ എത്തൂ.

കത്തില്‍ വി.എസ്. ഉന്നയിച്ചത് എന്തായാലും, കത്ത് കാരാട്ടിനു ലഭിക്കുംമുമ്പേ അക്കാര്യം മാധ്യമങ്ങള്‍ക്കു ലഭിച്ചത് പാര്‍ട്ടിയില്‍ അച്ചടക്കലംഘനമായി ഉന്നയിക്കപ്പെടാം.

No comments: