Thursday, May 10, 2012

ഓംപ്രകാശിന് തിരികെക്കിട്ടി; വിയര്‍പ്പിന്റെ വില....



സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഓംപ്രകാശ് മീന ഏറ്റുവാങ്ങിയത് വിയര്‍പ്പിന്റെ വിലയാണ്. അമ്മയ്ക്കായി സൂക്ഷിച്ചുവച്ച് അവസാനം വഴിയില്‍ തൂവിപ്പോയ അധ്വാനം. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെക്കിട്ടിയപ്പോള്‍ ആ രാജസ്ഥാന്‍കാരന്റെ മുഖത്ത് അമ്മയെക്കണ്ടതുപോലുള്ള ആശ്വാസം.

പനമ്പിള്ളിനഗറില്‍ വഴിയരികില്‍ നിന്ന് ഓട്ടോഡ്രൈവര്‍ക്ക് കളഞ്ഞുകിട്ടിയ പണം യാത്രക്കാരി ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കണ്ടെത്തിയ വാര്‍ത്ത 'മാതൃഭൂമി' വ്യഴാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ഓംപ്രകാശിന് പണം തിരികെക്കിട്ടാന്‍ വഴിയൊരുക്കിയത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ ഫയര്‍മാനായ ഓംപ്രകാശ് അമ്മയ്ക്ക് അയയ്ക്കാനായി കൊണ്ടുപോയ 40,000 രൂപയില്‍ നിന്ന് 11,000 രൂപയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ എസ്.ബി.ടി.യുടെ ഷിപ്പ്‌യാര്‍ഡ് ശാഖയില്‍ നിന്ന് പണം പിന്‍വലിച്ചശേഷം ബാങ്ക് ഓഫ് ബറോഡയുടെ പനമ്പിള്ളിനഗര്‍ ശാഖയില്‍നിന്ന് രാജസ്ഥാനിലേക്ക് അയയ്ക്കാനായി സൈക്കിളില്‍ പോകുകയായിരുന്നു ഇയാള്‍. പാന്‍റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന തുകയില്‍ നിന്ന് കുറേ നോട്ടുകള്‍ വഴിയില്‍ വീണുപോകുകയായിരുന്നു.

ബാങ്കിലെത്തിയപ്പോള്‍ പണത്തില്‍ കുറവുവന്നതായി മനസ്സിലായി. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന തുക അമ്മയ്ക്ക് അയയ്ക്കുകയും ചെയ്തു. പനമ്പിള്ളി നഗറില്‍ ഓംപ്രകാശിനൊപ്പം താമസിക്കുന്ന ഷിപ്പ് യാര്‍ഡിലെ ഓപ്പറേറ്റര്‍ ഐപ്പ് കോശി വിവരമറിഞ്ഞതോടെ നഷ്ടപ്പെട്ട പണം തിരികെക്കിട്ടാനുള്ള ശ്രമം തുടങ്ങി. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് ദു:ഖിച്ചിരിക്കുന്ന ഓംപ്രകാശിനോട് ഐപ്പ്‌കോശി കാര്യം തിരക്കിയപ്പോഴാണ് പണം കളഞ്ഞുപോയതിനെക്കുറിച്ച് പറഞ്ഞത്. ഓട്ടോഡ്രൈവര്‍ക്ക് റോഡില്‍ നിന്ന് പണം കിട്ടിയ 'മാതൃഭൂമി'വാര്‍ത്ത ശ്രദ്ധയില്‍പെട്ടിരുന്ന കോശി, ഓംപ്രകാശിനെയും കൂട്ടി ഡ്രൈവര്‍ പണമേല്‍പ്പിച്ച സൗത്ത് സ്റ്റേഷനിലെത്തി. ആയിരത്തിന്റെ ഏഴു നോട്ടുകളാണ് ഡ്രൈവര്‍ക്ക് കിട്ടിയിരുന്നത്. സൗത്ത് എസ്.ഐ. ടി.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് ഓംപ്രകാശ് പണം പിന്‍വലിച്ചതും അയച്ചതുമുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചു. അതിനുശേഷമാണ് പണം ഇയാളുടേതുതന്നെയെന്ന് ബോധ്യപ്പെട്ട് തിരികെ നല്‍കിയത്. 'കേരളത്തിലായതുകൊണ്ട് മാത്രമാണ് എനിക്ക് പണം കിട്ടിയത്. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ ആരും ഇത്തരമൊരു പ്രവൃത്തി ചെയ്യില്ല. പിന്നെ ഭഗവാന്റെ സഹായവും...'-ഓംപ്രകാശ് പറയുന്നു.

പണമടച്ചുമടങ്ങും വഴി പനമ്പിള്ളി നഗറിലെ ഓട്ടോഡ്രൈവര്‍മാരോടും പെട്രോള്‍ പമ്പ് ജീവനക്കാരോടുമൊക്കെ രൂപ നഷ്ടപ്പെട്ട വിവരം ഓംപ്രകാശ് പറഞ്ഞിരുന്നു. അടുത്തുള്ള പത്രമോഫീസിലും പോയി. പക്ഷേ തങ്ങള്‍ക്ക് കിട്ടിയില്ലെന്ന മറുപടിയാണ് എല്ലാവരും നല്‍കിയത്. രാജസ്ഥാനിലെ ഗുഡ്‌ലിയ സ്വദേശിയാണ് ഓംപ്രകാശ്. മൂന്നു മാസമേ ആയിട്ടുള്ളൂ ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് ചേര്‍ന്നിട്ട്. കൊച്ചിയിലെത്തിയിട്ട് ഇതുവരെ നാട്ടില്‍ പോയിട്ടില്ല.

ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സൗത്ത് ഓവര്‍ബ്രിഡ്ജിനരികില്‍നിന്ന് പനമ്പിള്ളി നഗറിലേക്ക് ഓട്ടംപോയ ഓട്ടോഡ്രൈവര്‍ക്ക് യാത്രക്കിടെ റോഡരികില്‍ നിന്ന് പണം കിട്ടിയത്. പണം പോലീസിലേല്‍പ്പിക്കാമെന്ന, വെണ്ണല സ്വദേശിനിയായ യാത്രക്കാരിയുടെ നിര്‍ദേശം ഡ്രൈവര്‍ സ്വീകരിച്ചില്ല. അല്‍പ്പംകൂടി മുന്നോട്ടുപോയപ്പോള്‍ റോഡരികില്‍ വീണ്ടും പണം കണ്ടെത്തി. ഡ്രൈവര്‍ അതെടുക്കാനായി ഓട്ടോ നിര്‍ത്തുന്നതിനിടെ എതിരെ വന്ന മറ്റൊരു ഓട്ടോഡ്രൈവര്‍ പണം സ്വന്തമാക്കി. ഇതോടെ യാത്രക്കാരി യാത്ര അവസാനിപ്പിച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിറ്റിപോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം സൗത്ത്‌പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ പണം സ്റ്റേഷനിലെത്തിച്ചു.

പണം കിട്ടിയ രണ്ടാമത്തെ ഓട്ടോഡ്രൈവറെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓംപ്രകാശിന് ഇനി കിട്ടാനുള്ള നാലായിരം രൂപയും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. നഷ്ടപ്പെട്ടുവെന്നു കരുതിയ പണം തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലും ഓംപ്രകാശ് ഒന്നു കൂടി ആഗ്രഹിക്കുന്നു. 'അധ്വാനിച്ചുണ്ടാക്കിയ കാശാണ്. ആ നാലായിരം രൂപ കിട്ടിയ ഓട്ടോഡ്രൈവറും അത് തിരികെത്തരാനുള്ള സന്മനസ്സ് കാണിച്ചെങ്കില്‍...'

No comments: