Friday, May 11, 2012

വീണ്ടും മീഡിയ ഹൈജാക്കിങ്, റെയ്ഡ് വാര്‍ത്ത മുക്കി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി മരുന്നു വില്‍ക്കുന്ന കമ്പനികള്‍ക്കെതിരേ ഡ്രഗ് ആന്റ് മാജിക്കല്‍ റെമഡി ഒബ്ജക്ഷനല്‍ അഡ്വര്‍ട്ടൈസ്‌മെന്റ് ആക്ട് പ്രകാരം സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപടി തുടങ്ങി. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം കമ്പനികളുടെ ഓഫിസുകളിലും കമ്പനികളിലുമായി നടന്ന റെയ്ഡില്‍ ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.




 raid dhathri indulekha sreedhareeyam fake advt ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കിയൊഴികെയുള്ള എല്ലാ ജില്ലകളിലും നടന്ന റെയ്ഡില്‍ 50 ലക്ഷം രൂപയുടെ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നു മാത്രം 30 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി.

മൂന്നു കമ്പനികളും കഴിഞ്ഞ കുറെ മാസങ്ങളായി വന്‍തോതില്‍ പരസ്യം നല്‍കി വരികയായിരുന്നു. എന്നാല്‍ ഈ പരസ്യത്തില്‍ കാണിക്കുന്ന യാതൊരു ഗുണവും ഉത്പന്നങ്ങള്‍ക്കില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് റെയ്ഡ് നടത്തിയത്. മരുന്നുകള്‍ പിടിച്ചെടുത്തെങ്കിലും ഇവ ഇതുവരെ നിരോധിച്ചിട്ടില്ല.

എന്നാല്‍ ഈ റെയ്ഡിനെ കുറിച്ചോ കമ്പനികളോ കുറിച്ചോ ഒരു വാര്‍ത്ത കൊടുക്കാന്‍ പോലും കേരളത്തിലെ പ്രമുഖ പത്ര, ദൃശ്യമാധ്യമങ്ങള്‍ തയ്യാറായില്ല. ജനങ്ങളെ ആകര്‍ഷിക്കാനായി പരസ്യം നല്‍കുന്ന ഈ മാധ്യമങ്ങള്‍ അവരുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. കമ്പനികളില്‍ നിന്നു കിട്ടുന്ന കോടിക്കണക്കിനു രൂപയുടെ പരസ്യത്തിലാണ് ഇവരുടെ കണ്ണ്.

കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുന്ന മൂന്നാമത്തെ വാര്‍ത്തയാണിത്. ഫെബ്രുവരിയില്‍ മണപ്പുറത്തിനെതിരേ റിസര്‍വ് പുറത്തിറക്കിയ ഉത്തരവ് കേരളത്തിലെ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചില്ല. അംഗീകാരമുള്ള മണപ്പുറം ഫിനാന്‍സിന്റെ മറവില്‍ മണപ്പുറം അഗ്രോ ഫാം എന്ന പേരിലുള്ള സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന അത്യന്തം ഗൗരവസ്വഭാവമുള്ള വാര്‍ത്ത മലയാളിയില്‍ നിന്നും മറച്ചുവെച്ചു.

കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ കറി പൗഡറില്‍ കാന്‍സറിനു കാരണമായ ഘടകങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും മലയാളത്തിലെ പ്രമുഖ പത്രങ്ങളിലോ ചാനലുകളിലോ കണ്ടില്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.


ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി

ഹരീഷ് വാസുദേവന്‍
കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. ‘സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ കിലോ ഗ്രാം ഈസ്‌റ്റേണ്‍ മുളക് പൊടിയിലും 14 മൈക്രോ ഗ്രാം സുഡാന്‍ 4 കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി.
സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.
കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്‌റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല.
മായം കലര്‍ന്നതിനാല്‍ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്. ഇത് പിന്നീട് ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.  കഴിഞ്ഞ തവണ ഈസ്‌റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഈസ്‌റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ നവംബര്‍ 17 നു MKT/QR/07 [13] 2011-12  നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്‌പൈസസ് ബോര്‍ഡ് ഈസ്‌റ്റേണ്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.
വാര്‍ത്തയും കുഴിച്ചു മൂടി
മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്‌റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് ‘മെട്രോ വാര്‍ത്ത’യും ‘തേജസ്’ ദിനപ്പത്രവും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്. മറ്റു പലരും ഈ വാര്‍ത്ത വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും ‘വനിതാ’ പ്രസിധീകരണങ്ങളിലൂടെ ഈസ്‌റ്റേണ്‍ ‘പൊടി’കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു.
സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ് പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന ‘നഗരം’ എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയത്.  രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്‌റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. ‘എന്റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല’ എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടറോ നികേഷ് കുമാറോ ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.
ഫെയ്‌സ്ബുക്കിലെ പോരാട്ടം
ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞ ലേഖകന്‍ ഈ വിഷയം ഈസ്‌റ്റേണ്‍ ന്റെ ന്യായീകരണ പോസ്റ്റിനു താഴെ എഴുതാന്‍ ശ്രമിച്ചു. ആദ്യമൊക്കെ ഈസ്‌റ്റേണ്‍ അതിനു മറുപടി നല്‍കി.
ലേഖകന്റെ കമന്റുകള്‍ വായനക്കാര്‍ ലൈക് ചെയ്യാന്‍ തുടങ്ങിയതോടെ കള്ളി പുറത്താകുമെന്നും ജനങ്ങള്‍ അറിയുമെന്നും മനസിലാക്കിയ ഈസ്‌റ്റേണ്‍ അധികൃതര്‍ ലേഖകന്റെ കമന്റുകള്‍ നീക്കം ചെയ്തു. കമന്റ് ഇടാനുള്ള സ്വാതന്ത്ര്യവും ഒഴിവാക്കി.
എന്നാല്‍ ലേഖകന്‍ കമന്റ് ഇട്ടതും അതിനു മറുപടി വന്നതും പിന്നീട് കമന്റ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യപ്പെട്ടതും എല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തതിനാല്‍ കമ്പനിയുടെ മനസിലിരിപ്പ് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.
ഈ വാര്‍ത്തയോടുള്ള ‘ഈസ്‌റ്റേണ്‍!’ കമ്പനിയുടെ പ്രതികരണം അറിയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഈ ലേഖനം പ്രസിദ്ധീകരിക്കും വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ വായനക്കാരുടെ അറിവിലേക്കായി ഈ വാര്‍ത്ത ‘ഡൂള്‍ ന്യൂസ്’ സമര്‍പ്പിക്കുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നാം രംഗത്ത് വരേണ്ടതുണ്ട്. ഈ വിഷയം അറിഞ്ഞയുടന്‍ ചീഫ് സെക്രെട്ടറി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക ഇമെയിലിലേക്ക് പരാതി അയച്ചെങ്കിലും അത് മടങ്ങി വന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഫോണിലൂടെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണം ആയിരുന്നു.





പരസ്യം നല്‍കി ചാനലുകളെ വിലക്കെടുത്തു; മണപ്പുറം തൊഴിലാളി സമരം മാധ്യമങ്ങള്‍ മുക്കി

മാനേജ്‌മെന്റ് പീഡനത്തിനെതിരെ മണപ്പുറം ഫൈനാന്‍സ് തൊഴിലാളികള്‍ നടത്തുന്ന സമരത്തോട് മാധ്യമങ്ങള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം. മാനേജ്‌മെന്റ് പീഡനത്തിനെതിരെയും അവകാശ നിഷേധത്തിനെതിരെയുമാണ് മണപ്പുറം ഫൈനാന്‍സിലെ തൊഴിലാളികള്‍ നോണ് ‍ബാങ്കിങ്‌ ഫൈനാന്‍സ് കമ്പനി എംപ്ലോയീസ് യൂണിയന്‍ എന്ന സംഘടന രൂപീകരിച്ചത്.
എന്നാല്‍ യൂണിയന്‍ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സ്റ്റാഫുകളെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ബിഹാറിലെക്കും ഫരീദാബാദിലെക്കും ട്രാന്‍സ്ഫര്‍ ചെയ്യുകയാണുണ്ടായത്. ഇത് ചോദ്യം ചെയ്താണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. ഇപ്പോള്‍ കാസര്‍കോഡ് കാഞ്ഞങ്ങാട്ടും മലപ്പുറം മഞ്ചേരിയിലും മണപ്പുറം ശാഖകള്‍ അടച്ചിട്ടിരിക്കയാണ്. കോഴിക്കോട് മാവൂര്‍ റോഡ് ശാഖയില്‍ നടത്തിയ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചുവെങ്കിലും ശക്തമായ സമരം തുടങ്ങാനാണ് തീരുമാനം.
എന്നാല്‍ മാനേജ്‌മെന്റ് പീഡനത്തെക്കുറിച്ചും അന്യായമായി സ്ഥലം മാറ്റിയതിനെതിരെ നടത്തിയ സമരത്തെക്കുറിച്ചും ചാനലുകളുള്‍പ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കോഴിക്കോട്ടും മഞ്ചേരിയിലും നടക്കുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളെത്തിയെങ്കിലും ചാനലില്‍ വാര്‍ത്ത വന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. മണപ്പുറം മാനേജ്‌മെന്റ് വന്‍തോതില്‍ പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ സ്വാധീനിക്കുകയാണെന്നാണ് തൊഴിലാളികളുടെ പരാതി. മറ്റ് ചാനലുകളും പത്രങ്ങളും സമരം നടക്കുന്ന സ്ഥലത്തേക്ക് വന്നുനോക്കുക പോലും ചെയ്തിട്ടില്ല.
മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത പീഡനത്തെ തുടര്‍ന്നാണ് യൂണിയന്‍ രൂപീകരിച്ച് സംഘടിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചതെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി അനില്‍കുമാറും സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണനും വ്യക്തമാക്കി. മാസത്തില്‍ ഒരു തവണ തൊഴിലാളി അവധിയെടുത്താല്‍ രണ്ട് ദിവസത്തെ ശമ്പളം കട്ടുചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് മണിവരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഇടയ്ക്ക് ഉച്ചഭക്ഷണത്തിന് പോലും സമയം അനുവദിക്കപ്പെട്ടിട്ടില്ല. ഉപഭോക്താക്കള്‍ ഇല്ലാത്ത സമയം നോക്കി വേണം സ്റ്റാഫ് ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്താന്‍. തിരക്കുള്ള ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാറുമില്ല.
മൂന്ന് തവണ ആവര്‍ത്തിച്ച് രാവിലെ 9.35ന് ജോലിക്കെത്തിയാല്‍ ശമ്പളം കട്ട് ചെയ്യും. സ്ത്രീകള്‍ പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ താഴ്ന്ന തസ്തികകളിലേക്ക് തരം താഴ്ത്തുകയും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ചെയ്യുകയുമാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. പ്രസവത്തെ നിരുത്സാഹപ്പെടുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മഞ്ചേരി ബ്രാഞ്ചില്‍ സമരം തുടങ്ങിയതോടെ അവിടത്തെ വനിതാ ബ്രാഞ്ച് ഹെഡ്ഡിനെ തൃശൂര്‍ ഹെഡ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സമരക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. സമരം തുടങ്ങി വൈകീട്ട് മൂന്ന് മണിയോടെ ബ്രാഞ്ച് ഹെഡ് റൂബിയയെ വിളിച്ച് നാളെ തൃശൂരില്‍ ഹാജരാകണമെന്ന് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ട്രാന്‍സ്ഫര്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്ഥലം മാറ്റത്തിന് കാരണം വ്യക്തമാക്കണമെന്നും പറഞ്ഞപ്പോള്‍ ‘ ഇത്രയും കാലം തനിക്ക് നോട്ടീസ് കിട്ടിയിട്ടാണോടീ സ്ഥലം മാറ്റമുണ്ടായത്’ എന്നായിരുന്നു ഹെഡ് ഓഫീസില്‍ നിന്നുള്ള മറുപടിയെന്നും നേതാക്കള്‍ വ്യക്തമാക്കി.
മനിമം വേതനമായ 7500 രൂപ ലഭിക്കുന്നില്ലെന്നും സ്റ്റാഫിനെ തുടര്‍ച്ചയായി താഴ്ന്ന തസ്തികകളിലേക്ക് തരംതാഴ്ത്തുകയാണെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഗോള്‍ഡ് ലോണ്‍ ഇടപാട് നടക്കുമ്പോള്‍ സ്വര്‍ണ്ണം മാറ്റ് നോക്കാന്‍ പ്രാവീണ്യമുള്ള സ്റ്റാഫിനെ സ്ഥാപനം നിയമിച്ചിട്ടില്ല. പരിചയിമില്ലാത്ത സ്റ്റാഫിനെ ഉപയോഗിച്ച് സ്വര്‍ണ്ണം പരിശോധിപ്പിക്കുകയും പിന്നീട് മാറ്റ് കുറഞ്ഞ സ്വര്‍ണ്ണമാണെന്ന് പറഞ്ഞ് അതിന്റെ പണം തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങിനെ രണ്ട് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട തൊഴിലാളികളുണ്ട്. ഈ തുക ഘട്ടം ഘട്ടമായി ഇവരുടെ ശമ്പളത്തില്‍ നിന്ന് എടുക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.





യൂണിയനുണ്ടാക്കിയവരെ നാടുകടത്താന്‍ നീക്കം: മണപ്പുറത്ത് തൊഴിലാളികള്‍ പണിമുടക്കില്‍

കോഴിക്കോട്: യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ കോഴിക്കോട്ട് ഒരു സ്ഥാപനത്തില്‍ കൂടി തൊഴിലാളികള്‍ സമരത്തിലേക്ക്. യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ ആലപ്പാട്ട് ജ്വല്ലറി ഷോപ്പ് അടച്ചുപൂട്ടിയാണ് മാനേജ്‌മെന്റ് തൊഴിലാളികളോട് പ്രതികാരം ചെയ്തത്. എന്നാല്‍ കോഴിക്കോട് മണപ്പുറം ഫൈനാന്‍സില്‍ തൊഴിലാളികളെ കൂട്ടമായി നാടുകടത്താനാണ് നീക്കം.
ജീവനക്കാരെ അന്യ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് മണപ്പുറം ഫൈനാന്‍സ് ഓഫീസില്‍ ജീവനക്കാര്‍ മിന്നല്‍ സമരം നടത്തി. തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.
നോണ്‍ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനി എംപ്ലോയീസ് യൂണിയന്‍ എന്ന പേരില്‍ ഫെബ്രുവരി 22ന് യൂണിയന്‍ രൂപീകരിച്ചിരുന്നു. കെ.പി അനില്‍കുമാര്‍ പ്രസിഡന്റും സി.കെ ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയുമായ യൂണിയനില്‍ മണപ്പുറം ഫിനാന്‍സിലെ നിരവധി തൊഴിലാളികള്‍ അംഗത്വം നേടിയിരുന്നു. എന്നാല്‍ സംഘടനയില്‍ അംഗത്വം നേടിയവരോടുള്ള പ്രതികാര നടപടിയെന്നോണം തൊഴിലാളികളെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന സമീപനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുകയായിരുന്നു.
‘മാനേജ്‌മെന്റിന് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയനുണ്ട്. എന്നാല്‍ തൊഴിലാളികള്‍ യൂണിയനുണ്ടാക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങും. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് തൊഴിലാളിയെന്ന പരിഗണനയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതില്‍ കൂടുതലോ കുറവോ ആഗ്രഹിക്കുന്നില്ല. സമ്മര്‍ദ്ദം ആവശ്യമാണെന്നത് അംഗീകരിക്കുന്നു. എന്നാല്‍ അത് അമിതമാകാന്‍ പാടില്ല. തൊഴിലാളികളെ കഠിനമായി ചൂഷണം ചെയ്യുന്നത് എതിര്‍ക്കുക തന്നെ ചെയ്യും.’ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ പറഞ്ഞു.
സംഘടനയില്‍ അംഗങ്ങളായ മാവൂര്‍ റോഡ് ബ്രാഞ്ചിലെ തൊഴിലാളികളെ ഛത്തീസ്ഗഢ്, ഫരീദാബാദ്, ഒറിസ എന്നിവിടങ്ങളിലുള്ള ബ്രാഞ്ചുകളിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റവിവരം രേഖാമൂലം അറിയിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഫോണില്‍ ബന്ധപ്പെട്ട് അടുത്തദിവസം തന്നെ പുതിയ ജോലിസ്ഥലത്തേക്ക് മാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അതത് തൊഴിലാളികളുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ടമെന്റിനെപ്പോലും അറിയിക്കാതെയാണ് സ്ഥലം മാറ്റം. പണിമുടക്ക് നടത്തിയ തൊഴിലാളികള്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്ന് തൊഴിലാളികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇതിനായി ഈ സ്ഥാപത്തിലെ ഒരു വനിതാ സ്റ്റാഫിനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി സമരംചെയ്യുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ പറഞ്ഞതായും തൊഴിലാളികള്‍ പറയുന്നു.
എട്ട് വര്‍ഷമായി മണപ്പുറം ഫിനാന്‍സിലെ ഹയര്‍പര്‍ച്ചേഴ്‌സ് വെഹിക്കിള്‍ ലോണ്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജയന്റെ അനുഭവം ഇങ്ങനെ, ‘ തുടക്കത്തില്‍ ഏഴായിരം രൂപയ്ക്കാണ് ഇവിടെ ജോലി ചെയ്തത്. പലപ്പോഴും ഓക്ഷന്‍ ലോസ് എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പൈസപിടിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞു എനിക്ക് മണപ്പുറത്തെ തൊഴിലാളിയെന്ന രീതിയിലുള്ള പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍. ഇപ്പോള്‍ ഫരീദാബാദിലേക്ക് എന്നെ സ്ഥലം മാറ്റിയിരിക്കുകയാണ്. എനിക്ക് ഭാര്യയും കുട്ടികളുമൊക്കെയുണ്ട്. ഒരു സുപ്രഭാതത്തില്‍ ഫരീദാബാദിലേക്ക് പോകണമെന്ന് പറഞ്ഞാല്‍ ഞാന്‍ എന്തുചെയ്യും’
ഗോള്‍ഡ് ലോണ്‍ മാത്രം സ്വീകരിക്കാന്‍ അനുവാദമുള്ള മണപ്പുറം ഫിനാന്‍സ് കമ്പനി കുറച്ചുകാലം മുമ്പ് വരെ ഡെപ്പോസിറ്റുകളും, ചിട്ടികളും സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് നിശ്ചിത തിയതിക്കുള്ളില്‍ ഇത്ര രൂപയുടെ ടാര്‍ജറ്റ് നേടണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയായിരുന്നു ഇത് നടത്തിയിരുന്നത്. ടാര്‍ജറ്റ് എച്ചീവ് ചെയ്യാത്ത തൊഴിലാളികളെ മോശമായ ഭാഷയില്‍ ചീത്തവിളിക്കുകയും ഹെഡ് ഓഫീസില്‍ വിളിപ്പിച്ച് വിശദീകരണം ചോദിക്കുന്നതും സാധാരണയായിരുന്നു. ആര്‍.ബി.ഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഗോള്‍ഡ് ലോണിന്റെ കാര്യത്തില്‍ പഴയ രീതി തന്നെ ഇപ്പോഴും തുടരുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
‘ആളുകളെക്കൊണ്ട് ഞങ്ങള്‍ക്ക് നിര്‍ബന്ധിച്ച് സ്വര്‍ണം പണയം വയ്പ്പിക്കാനാകുമോ’ തൊഴിലാളികളിലൊരാളായ റിജേഷ് ചോദിക്കുന്നു.
ഓക്ഷന്‍ ലോസിന്റെ പേരിലാണ് തൊഴിലാളികളെ ഇപ്പോള്‍ ഏറ്റവുമധികം ചൂഷണം ചെയ്യുന്നത്. ഗുണമേന്മ കുറഞ്ഞ സ്വര്‍ണമാണ് പണയമായി സ്വീകരിച്ചതെങ്കില്‍ പിന്നീട് അത് ലേലത്തില്‍വയ്ക്കുമ്പോള്‍ വരുമ്പോഴുണ്ടാകുന്ന നഷ്ടം മുഴുവനും ആ സ്വര്‍ണം പണയമായി സ്വീകരിച്ച തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കും. ഇതൊക്കെയാണെങ്കിലും സ്വര്‍ണത്തിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഈ കമ്പനിയില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.
കോഴിക്കോട് ജില്ലയിലെ തന്നെ മറ്റൊരു ബ്രാഞ്ചിലുള്ള യുവതിയുടെ കഥയിങ്ങനെ, 8,500 രൂപ ശമ്പളം വാങ്ങുന്ന ഇവര്‍ക്ക് ഒരു മാസം ശമ്പളം ലഭിച്ചില്ല. കാരണം അന്വേഷിച്ചപ്പോഴാണ് മനസിലാവുന്നത് ഓക്ഷന്‍ ലോസാണെന്ന്. ആ മാസത്തെ 8,500 രൂപയും തൊട്ടടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും 1,500 രൂപയുമാണ് കമ്പനി പിടിച്ചത്.
ഓക്ഷന്‍ ലോസ് മുഴുവനും തൊഴിലാളികളുടെ മേല്‍ കെട്ടിവയ്ക്കുന്ന സ്ഥാപനം ലാഭമുണ്ടാകുമ്പോള്‍ അതിന്റെ ഒരു ശതമാനംപോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നും ഇവര്‍ പറയുന്നു.
താഴ്ന്ന ജാതിയിലുള്ളവരെയും മുസ്‌ലീം സ്ത്രീകളെയും ജോലിക്കെടുക്കുന്നത് കുറവാണെന്നും തൊഴിലാളികള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രസവാവധി പോലും നിഷേധിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഒമ്പത് ദിവസം ലീവെടുത്താല്‍ അത് റിസൈനിംഗ് സ്റ്റാറ്റസായി കണക്കാക്കും. പഞ്ചിംഗ് സിസ്റ്റമുള്ള കമ്പനിയില്‍ ഒരു സെക്കന്റ് പോലും വൈകാനാവില്ല. മൂന്ന് ദിവസം ഇങ്ങനെ വൈകി വന്നാല്‍ കാഷ്വല്‍ ലീവില്‍ ഒന്ന് പോകും. എന്നാല്‍ മിക്കദിവസവും വൈകുന്നേരം പറഞ്ഞസമയത്തേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യേണ്ടിവരുന്നുണ്ട്.
അടിയന്തരസാഹചര്യത്തില്‍ പോലും കമ്പനി തൊഴിലാളികള്‍ക്ക് ലീവ് അനുവദിച്ചുനല്‍കാറില്ല. ഒരു ദിവസത്തെ ലീവ് അനുവദിക്കുകയാണെങ്കില്‍ തന്നെ രണ്ടുദിവസത്തെ ശമ്പളം കട്ട് ചെയ്യുമെന്നും തൊഴിലാളികള്‍ പറഞ്ഞു.

പ്രതികാര സ്ഥലംമാറ്റം: മണപ്പുറം ഫിനാന്‍സില്‍ സമരം വ്യാപിക്കുന്നു

യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ തൊഴിലാളികളെ നാടുകടത്താനുള്ള മാനേജ്‌മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് മണപ്പുറം ഫിനാന്‍സിലെ തൊഴിലാളികള്‍ നടത്തുന്ന സമരം വ്യാപിക്കുന്നു. കഴിഞ്ഞദിവസം മണപ്പുറം കാഞ്ഞങ്ങാട് ബ്രാഞ്ചിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചു. ഇതിന് പിന്നാലെ ഇന്ന് മഞ്ചേരി ബ്രാഞ്ചിലെ തൊഴിലാളികള്‍ സമരം നടത്തുകയാണ്.
കഴിഞ്ഞദിവസം മണപ്പുറം മാവൂര്‍റോഡ് ബ്രാഞ്ചിലെ തൊഴിലാളികള്‍ സമരം നടത്തിയത് ഡൂള്‍ ന്യൂസ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു. (യൂണിയനുണ്ടാക്കിയവരെ നാടുകടത്താന്‍ നീക്കം: മണപ്പുറത്ത് തൊഴിലാളികള്‍ പണിമുടക്കില്) നോണ്‍ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനി എംപ്ലോയീസ് യൂണിയന്‍ എന്ന പേരില്‍ ഫെബ്രുവരി 22ന് യൂണിയന്‍ രൂപീകരിച്ചിരുന്നു. കെ.പി അനില്‍കുമാര്‍ പ്രസിഡന്റും സി.കെ ഉണ്ണികൃഷ്ണന്‍ സെക്രട്ടറിയുമായ യൂണിയനില്‍ മണപ്പുറം ഫിനാന്‍സിലെ നിരവധി തൊഴിലാളികള്‍ അംഗത്വം നേടിയിരുന്നു. എന്നാല്‍ സംഘടനയില്‍ അംഗത്വം നേടിയവരോടുള്ള പ്രതികാര നടപടിയെന്നോണം തൊഴിലാളികളെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന സമീപനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുകയായിരുന്നു.
സമരത്തോട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെ തൊഴിലാളികള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞദിവസം നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ചില പത്രക്കാരും ചാനലുകളും എത്തിയെങ്കിലും ആരുടെ റിപ്പോര്‍ട്ടും പുറത്തുവന്നില്ലെന്ന് ഇവര്‍ പറയുന്നു. പരസ്യത്തെയും മണപ്പുറം മാനേജ്‌മെന്റിനെയും ഭയന്ന് മാധ്യമങ്ങള്‍ തങ്ങള്‍ നടത്തുന്ന സമരത്തെ അവഗണിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
അതിനിടെ, സമരം നടത്തുന്ന തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളും മാനേജ്‌മെന്റ് നടത്തുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു. ഉപഭോക്താക്കളെ വിളിച്ച് തങ്ങളെ ഇടപാട് നടത്താന്‍ തൊഴിലാളികള്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നതായും ഇവര്‍ പറഞ്ഞു.
യൂണിയനില്‍ അംഗമായ മണപ്പുറം ഫിനാന്‍സിന്റെ മിക്കബ്രാഞ്ചുകളിലെയും തൊഴിലാളികളെ സ്ഥലം മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ കൂടുതല്‍ ബ്രാഞ്ചുകളിലേക്ക് സമരം വ്യാപിക്കുമെന്നും തൊഴിലാളികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
-Dool News

No comments: