Thursday, May 17, 2012

ഇറാനെ ആക്രമിക്കാനുള്ള പദ്ധതി റെഡി

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അമേരിക്ക അവസാനരൂപം നല്‍കി കഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ അമേരിക്കന്‍ അംബാസിഡറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി ഇറാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിക്കാന്‍ സൈനികമായി നടപടിയാണ് വേണ്ടതെന്ന് ചിന്തിക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ഇസ്രായേലും. 

നയതന്ത്രനീക്കങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നതെങ്കിലും സമ്മര്‍ദ്ദവും സൈനികനീക്കവും മാത്രമേ ഫലപ്രദമാകൂവെന്നാണ് അനുഭവങ്ങള്‍  പഠിപ്പിക്കുന്നത്- ഇസ്രായേല്‍ ആര്‍മി റേഡിയോയില്‍ സംസാരിക്കവെ ഡാന്‍ ഷാപിരോ വ്യക്തമാക്കി.

ഇതിനര്‍ത്ഥം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ പോവുകയാണെന്നല്ല. ആക്രമിക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറാണെന്നു മാത്രമാണ്. ഏത് നിമിഷം വേണമെങ്കിലും സൈനിക നടപടിക്ക്‌ അമേരിക്ക തയ്യാറാണ്.

ഇറാന്റെ ഏത് രീതിയിലുള്ള ആണവപരീക്ഷണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തേണ്ടതുണ്ട്. കാരണം അതിന്റെ മറവില്‍ ഇറാന്‍ എന്തു ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ മാസം ഇസ്താംബുളില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ച മെയ് 23ന് ബാഗ്ദാദില്‍ ആരംഭിക്കും. അതിനുശേഷം മാത്രമേ സൈനിക നടപടികളെ കുറിച്ച് ആലോചിക്കൂ.

 സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നതെന്ന നിലപാടാണ് ഇറാനുള്ളത്. ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ച ഉപരോധം നിലനില്‍ക്കുന്നുണ്ട്.

No comments: