Thursday, May 24, 2012

ഒടുവില്‍ തീരുമാനമായി...! ആധാര്‍ വഴിയാധാരം; എന്‍.പി.ആര്‍. നിര്‍ബന്ധം


ദേശീയ ജനസംഖ്യാ രജിസ്‌റ്ററി(എന്‍.പി.ആര്‍)ല്‍ എല്ലാ വിവരവും ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ ആധാര്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കുന്നു. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ അപ്രസക്‌തമായതോടെ എന്‍.പി.ആര്‍. ക്യാമ്പില്‍ നിര്‍ബന്ധമായി കുടുംബസമേതമെത്തി രജിസ്‌റ്റര്‍ ചെയ്യേണ്ട അവസ്‌ഥയിലാണു ജനം. എന്‍.പി.ആറില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ ആധാര്‍ എടുക്കേണ്ടെന്നാണു പുതിയ തീരുമാനം.

ആധാറിന്റെ പേരില്‍ ജനത്തെ പരമാവധി ബുദ്ധിമുട്ടിച്ചശേഷം അതേ മാതൃകയിലുള്ള എന്‍.പി.ആര്‍. നിര്‍ബന്ധമാക്കിയതിനെതിരേ പ്രതിഷേധമുയര്‍ന്നു. എന്‍.പി.ആര്‍. ബയോമെട്രി എടുത്തയാള്‍ ആധാര്‍ നമ്പരിനായി മറ്റൊരു രജിസ്‌ട്രാറെ സമീപിക്കേണ്ടതില്ലെന്ന്‌ അപേക്ഷാഫോമില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ആധാര്‍ നമ്പരോടുകൂടിയ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന്‌ അവസരം നഷ്‌ടപ്പെടുത്തുന്നവര്‍ പിന്നീട്‌ താലൂക്ക്‌, ജില്ലാകേന്ദ്രങ്ങളില്‍ എത്തേണ്ടിവരും. സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ തയാറാക്കുന്ന എന്‍.പി.ആറിന്റെ വരവോടെയാണു വന്‍പ്രാധാന്യം നല്‍കി സ്വകാര്യ ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന ആധാര്‍ ഉപേക്ഷിക്കുന്നത്‌. ഇഷ്‌ടമുള്ളവര്‍ മാത്രം ആധാര്‍ എടുത്താല്‍ മതിയെന്നാണ്‌ അധികൃതരുടെ വിശദീകരണം! ആധാറിലുള്ളതില്‍ കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എന്‍.പി.ആറില്‍ രജിസ്‌റ്റര്‍ ചെയ്യുന്നുണ്ട്‌. അഞ്ചുവയസിനുമേലുള്ളവരുടെ വിവരങ്ങളാണ്‌ ഇതില്‍ രേഖപ്പെടുത്തുന്നത്‌.

ജനസംഖ്യാപരമായ 14 കാര്യങ്ങള്‍ ഒന്നാംഘട്ട സെന്‍സസിന്റെ അടിസ്‌ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പിന്നീട്‌ ആധാറില്‍ ഉള്‍പ്പെടുന്ന വിവരവും ഇതിനു പുറമെ വിവിധ വകുപ്പുകള്‍ക്ക്‌ പ്രയോജനകരമായ ആറോളം നമ്പരുകളും ഉള്‍ക്കൊള്ളിക്കും. തൊഴിലുറപ്പുപദ്ധതി, തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നമ്പരുകളാണു ചേര്‍ക്കുന്നത്‌. സംസ്‌ഥാനത്താകെ ഇതുവരെ 40 ലക്ഷത്തോളം പേരുടെ വിവരം എന്‍.പി.ആറില്‍ രേഖപ്പെടുത്തി. 2011 മേയില്‍ കോട്ടയത്താരംഭിച്ച രജിസ്‌ട്രേഷന്‍ ഈവര്‍ഷം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്‌.

മുംബൈ ആക്രമണമുണ്ടായപ്പോള്‍ കേരള തീരപ്രദേശത്തെ 32 ലക്ഷത്തോളം പേരെ പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഇവര്‍ക്കുള്ള കാര്‍ഡ്‌ വിതരണത്തിനു തയാറായി. 64 കിലോബൈറ്റ്‌സ് മെമ്മറിയോടുകൂടിയ കാര്‍ഡാണ്‌ അഹമ്മദാബാദ്‌ ആസ്‌ഥാനമായ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈന്‍ തയാറാക്കി നല്‍കുന്നത്‌. 

No comments: