Monday, May 14, 2012

രാമകൃഷ്ണന്‍ അവധിയെടുക്കുന്നത് എന്തുകൊണ്ട്?


 Why Tp Ramakrishnan Take Leave  
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് തിളച്ചുമറിയുന്ന രാഷ്ട്രീയസാഹചര്യത്തിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ അവധിയില്‍ പോകുന്നത് എന്തുകൊണ്ടായിരിക്കും? മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചൈനയിലേക്ക് പോകുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. രാമകൃഷ്ണന് പാര്‍ട്ടിയേക്കാളും വലുതായിരിക്കില്ല ചൈനീസ് സന്ദര്‍ശനമെന്ന് ഉറപ്പാണ്. പിന്നെ എന്തുകൊണ്ടായിരിക്കും?

ഇതിന് ഒഞ്ചിയത്തിന്റെ ചരിത്രം പരിശോധിക്കണം. ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലെ ഭരണം വെച്ചുമാറുകയും ടിപി ചന്ദ്രശേഖരനടക്കമുള്ള ആളുകള്‍ പാര്‍ട്ടി വിടുകയും ചെയ്ത 2008ലും ടിപി രാമകൃഷ്ണന്‍ തന്നെയായിരുന്നു പാര്‍ട്ടി സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയിലെ അംഗവും ചില പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് യുക്തിരഹിതമായ ഈ കൈമാറ്റത്തിനു ചുക്കാന്‍ പിടിച്ചത്. ജില്ലാ കമ്മിറ്റിയുടെ വ്യക്തമായ അറിവോടെയായിരുന്നില്ല ഈ കൈമാറ്റം. അതേ സമയം ഈ മാറ്റത്തിന് സംസ്ഥാന കമ്മിറ്റിയുടെ മുഴുവന്‍ അനുഗ്രഹവുമുണ്ടായിരുന്നു.

കൈമാറ്റത്തിനെതിരേ മേഖലയില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ടിപി രാമകൃഷ്ണനെ ചന്ദ്രശേഖരന്‍ അടക്കമുള്ള നേതാക്കള്‍ മണിക്കൂറോളം പാര്‍ട്ടി ഓഫിസില്‍ തടഞ്ഞുവെച്ചിരുന്നു. ഇത് പ്രാദേശികവികാരം മാത്രമാണെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കരുതെന്നുമാണ് രാമകൃഷ്ണന്‍ അന്നു സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക തീരുമാനങ്ങളെ ഹൈജാക്ക് ചെയ്യപ്പെടുകയും ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയില്‍ നിന്നും പുറത്താവുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയാകാന്‍ എളമരം കരീം അടക്കമുള്ള നേതാക്കളുടെ പിന്തുണയോടെ ഈ സംസ്ഥാന കമ്മിറ്റി അംഗം കച്ചകെട്ടിയിറങ്ങിയെങ്കിലും കോഴിക്കോട് ജില്ലയില്‍ ഔദ്യോഗിക പക്ഷത്തിനോടോ വിഎസ് പക്ഷത്തിനോട് വിധേയത്വം പുലര്‍ത്താത്ത ടിപി തന്നെ തുടരുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പുറത്തുപോയവരെ തിരികെ കൊണ്ടു വരണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച നേതാക്കളാണ് ടിപി രാമകൃഷ്ണനും പ്രദീപ് കുമാര്‍ എംഎല്‍എയും. ചന്ദ്രശേഖരന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവനയിറക്കിയ രാമകൃഷ്ണനെ കുറിച്ച് കഴിഞ്ഞ കുറെ ദിവസമായി യാതൊരു വിവരവുമുണ്ടായിരുന്നില്ല.

ചന്ദ്രശേഖരനെതിരേ ഇതിനു മുമ്പും പല ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖേന ആസൂത്രണം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി അംഗവും കൂട്ടരും വിമുഖത കാണിക്കാനും കാരണം ഇതായിരിക്കാം. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കണ്ണൂര്‍ ലോബിയുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്നവരാണ് ഒഞ്ചിയം മേഖലയിലെ ഈ സഖാക്കള്‍. ചന്ദ്രശേഖരന്റെ മരണത്തിനു പിറകില്‍ സിപിഎമ്മാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ചില പാര്‍ട്ടി നേതാക്കളുണ്ട്. അവരുടെ അഭിപ്രായത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ അറിവോടുകൂടി തന്നെയായിരിക്കും ഈ കൊലപാതകം നടന്നിട്ടുണ്ടാവുക.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വടകരയിലും കോഴിക്കോടും പാര്‍ട്ടി നടത്തിയ റിപ്പോര്‍ട്ടിങില്‍ ടിപി രാമകൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല. ഇതിനു പകരം നേരത്തെ പറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗം വിവി ദക്ഷിണാമൂര്‍ത്തിയുമാണ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. ടിപി വധത്തില്‍ പ്രതിഷേധിക്കാന്‍ കോഴിക്കോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന കണ്‍വെന്‍ഷന്‍ പോലും രാമകൃഷ്ണന്റെ യാത്രയെ തടസ്സപ്പെടുത്തുന്നില്ല.
മെയ് 12 മുതല്‍ അവധിയില്‍ പോകുന്ന പാര്‍ട്ടി സെക്രട്ടറി എന്തുകൊണ്ട് റിപ്പോര്‍ട്ടിങില്‍ പങ്കെടുത്തില്ല? ഇവിടെയാണ് ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണെന്ന തോന്നല്‍ ഉണ്ടാകുന്നത്.

No comments: