Saturday, May 5, 2012

ടി പി ചന്ദ്രശേഖരന്‍ - വാര്‍ത്തയ്ക്കുമപ്പുറം




സി പി എം വിമത നേതാവ് ടി പി ചന്ദ്രശഖരന്റെകൊലപാതകംവടക്കന്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേകാലോടെ വടകരയ്ക്ക് വള്ളിക്കാട്ട് വച്ചാണ് ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളേറ്റിട്ടുള്ളത്. വാളുകൊണ്ടുള്ള വെട്ടേറ്റ് തലയോട്ടി പിളര്‍ന്നുപോയി. വെട്ടുകളേറ്റ് മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലായി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വാളിനൊപ്പം മഴു പോലുള്ള കനമുള്ള ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ അക്രമികളെത്തിയ ഇന്നോവ കാര്‍ പൊലീസ് ഖണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു കൊലക്കേസ് പ്രതിയടക്കം ഏഴുപേര്‍ ചേര്‍ന്നാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
തലശേരിക്കടുത്ത് പള്ളൂര്‍ സ്വദേശിയായ റഫീക്ക് എന്ന കൊലക്കേസ് പ്രതിയാണ് ഇന്നോവകാര്‍ വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് കണ്ടെത്തി. . കെ.എല്‍.58 ഡി 8144 നമ്പറിലുള്ള കാറ് കെ.പി നവീന്‍ദാസ് എന്നയാളുടെ പേരില്‍ തലശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അന്വേഷണ സംഘം കാറ് പരിശോധിച്ചുവരികയാണ്. കാറ് വാടകയ്ക്ക് നല്‍കിയതാണെന്ന് എഞ്ചിനിയറായ നവീന്‍ദാസ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
അക്രമികള്‍ സഞ്ചരിച്ച ഗോള്‍ഡന്‍ നിറത്തിലുള്ള ഇന്നോവ കാറ് മാഹിക്കടുത്തുള്ള ചൊക്ലിയില്‍ കണ്ടെത്തത്. ചന്ദ്രശേഖരന് അവസാനം ലഭിച്ച ഫോണ്‍ കോള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിവാഹ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനുശേഷമാണ് ചന്ദ്രശേഖരന്‍ ബൈക്കില്‍ വീട്ടിലേയ്ക്കു പോയത്. ഫോണ്‍ കോള്‍ ലഭിച്ചതനുസരിച്ച് പതിവിനു വിപരീതമായി വേറെ വഴിയിലൂടെയാണ് യാത്രചെയ്തതെന്നും കണ്ടെത്തിയതായി സൂചനയുണ്ട്.   
കോഴിക്കോട് ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ അനുശോചനം അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി കോഴിക്കോട്ടെത്തി ചന്ദ്രശേഖരന് അന്തിമോമചാരം അര്‍പ്പിച്ചു.
സി പി എം വിട്ട് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് സി പി എമ്മില്‍ അറിയപ്പെടുന്ന വി എസ് അനുകൂലിയായിരുന്നു ടി പി ചന്ദ്രശേഖരന്‍. നൂറുകണക്കിന് വാഹനങ്ങളില്‍ ഒഞ്ചിയത്തുനിന്നും പരിസരത്തുനിന്നും എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണീരോടെയാണ് തങ്ങളുടെ നേതാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്ന് ഒഞ്ചിയത്ത് എത്തിച്ചത്. 
2008ല്‍ ഒഞ്ചിയം മേഖലയില്‍ സി പി എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരനാണ്. പിന്നീട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഏരിയാ സെക്രട്ടറിയായി. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വടകര മണ്ഡലത്തില്‍ മത്സരിച്ചു.
ആ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനെ അട്ടിമറിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അമ്പതിനായിരം വോട്ടിലേറെ ഭൂരിപക്ഷത്തിന് വിജയിച്ചത് ടി പി ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വം മൂലമായിരുന്നു. വടകരയിലെ തോല്‍പി സി പി എമ്മിന് അപ്രതീക്ഷിത പ്രഹരമായിരുന്നു. ഇതിനുശേഷം സംസ്ഥാനത്തുടനീളമുള്ള സി പി എം വിമതരെ കൂട്ടിയിണക്കി ഇടതുപക്ഷ ഏകോപനസമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു.
പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് ഭരണം പിടിച്ചത് സി പി എമ്മിന് സഹിക്കാവുന്നതില്‍ അപ്പുറമായയിരുന്നു. എസ് എഫ് ഐയിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി പാര്‍ട്ടിയുടെ ആവേശമായി മാറിയ നേതാവാണ് ചന്ദ്രശേഖരന്‍. എസ് എഫ് ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സി പി എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. ഭാര്യ: രമ. മകന്‍: നന്ദു. പരേതനായ അപ്പുണ്ണി നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുരേന്ദ്രന്‍, സേതുമാധവന്‍, ദിനേശ്കുമാര്‍. സി പി എം ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ബെര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ ഉള്‍പ്പെടെയുള്ള വിമത സി പി എം നേതാക്കളും ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സി പി എമ്മാണെന്ന് ആരോപിച്ചിട്ടുണ്ട്.
സി പി എം വിട്ട എം ആര്‍ മുരളിയും കൊലയ്ക്ക് പിന്നില്‍ സി പി എമ്മാണെന്ന് വ്യക്തമാക്കി. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നയുടന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും വടകര എം പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊലയ്ക്ക് പിന്നില്‍ സി പി എമ്മാണെന്ന് പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചന്ദ്രശേഖരന്‍ തന്ന വന്ന് കണ്ട് സി പി എമ്മുകാരുടെ ഭീഷണിയെക്കുറിച്ച് പരഞ്ഞിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് യു ഡി എഫ് നേതാക്കള്‍ കൊലയ്ക്ക് പിന്നില്‍ സി പി എമ്മാണെന്ന് വ്യക്താക്കിയിട്ടുണ്ട്.
എന്നാല്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമൊന്നുമില്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.  ധീരനായ കമ്യൂണിസ്റ്റായിരുന്നു ചന്ദ്രശേഖരനെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരനെ കായികമായി ഇല്ലാതാക്കാനാവില്ല. സംഭവത്തില്‍ സി പി എമ്മിന് പങ്കില്ല. ചന്ദ്രശേഖരന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും സംരക്ഷണം നല്‍കാതിരുന്നവര്‍ സംഭവത്തില്‍ കൂട്ടുപ്രതികളാണെന്നും കൊലപാതകികളെ ഉടനെ അറസ്റ്റു ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.

ടിപി വധം:സിപിഎംന്‌ പങ്കെന്ന്‌ പൊലീസ്‌



ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്‌ പിന്നില്‍ സിപിഎം ഉണ്ടെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട്‌ സിപിഎം ഏരിയാ കമ്മറ്റികള്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ പൊലീസിന്റെ കണ്ടെത്തല്‍.




അന്വേഷണം ഊര്‍ജ്‌ഝിതമായി നടക്കുന്നതിനിടയില്‍ ടിപി ചന്ദ്രശേഖരന്റെ മൃതദേഹം സംസ്‌കരിച്ചു. ആയിരക്കണക്കിന്‌ സഖാക്കളുടെയും നാട്ടുകാരുടെയും ശവസംസ്‌കാര ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.

ചന്ദ്രശേഖരന്‌ അന്ത്യേപചാരം അര്‍പിക്കാന്‍ പ്രതിപക്ഷനാതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ എത്തിയത്‌ ശ്രദ്ധേയമായി.

കൊല നടന്നതിനു പിന്നാലെത്തന്നെ യുഡിഎഫ്‌ നേതാക്കളെല്ലാം കൊലയ്‌ക്കു പിന്നില്‍ സിപിഎമ ആണെന്ന്‌ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിഷേധിക്കുകയും ചെയ്‌തിരുന്നു.

കൊല്ലപ്പെട്ടത്‌ സിപിഎം വിമത നേതാവെങ്കില്‍ കൊലയ്‌ക്ക്‌ പിന്നില്‍ സിപിഎം എന്ന ഒരു രീതിയില്‍ ആയിരുന്നു പൊലീസിന്റെ അടുത്ത്‌ നിന്നും എന്തെങ്കിലും റിപ്പോര്‍ട്ട്‌ വരുന്നതിനു മുമ്പ്‌ പരന്ന ഈ വാര്‍ത്ത. അതേസമയം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന ഈ സമയത്ത്‌ സിപിഎം ഇങ്ങനെയൊരു സാഹസത്തിന്‌ ഒരുങ്ങില്ല എന്നൊരു അഭിപ്രായവും ഉയരാതിരുന്നില്ല.

എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സിപിഎം കസംശയത്തിന്റെ നിയലിലാണ്‌ എന്ന അവസ്ഥ വന്നിരിക്കുന്നു.

കൊലപാതകം മുന്‍കൂട്ടി ചെയ്‌ത ആസുത്രണത്തിന്റെ അനന്തരഫലമാണ്‌ എന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. കണ്ണൂര്‍ ജില്ലയെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പ്രധാനമായും നടക്കുന്നത്‌.

കൊലപാതകി സംഘം ഉപയോഗിച്ച കാര്‍ ലഭിച്ചത്‌ കണ്ണൂരിലെ മാഹിക്കടുത്തുള്ള ചൊക്ലിയില്‍ നിന്നാണ്‌. ഇതുവരെ കസ്റ്റഡിയിലായ പ്രതികളെയും അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ അക്രമി സംഘം കണ്ണൂരു നിന്നുള്ളതാണ്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം സംഭവം നടന്ന കോഴിക്കോട്‌ ജില്ലയിലെ ഒഞ്ചിയത്ത്‌ നിന്നും കണ്ണൂരേക്ക്‌ വ്യപിച്ചത്‌.
ഏഴഗം സംഘമാണ്‌ കൊല നടത്തിയത്‌. ഇവരില്‍ അഞ്ചു പേര്‍ ഇതിനകം പൊലീസിന്റെ വലയിലായി കഴിഞ്ഞു എന്നാണ്‌ സൂചന. കസ്റ്റഡിയിലായ ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ നവീന്‍ ദാസ്‌ സിപിഎം അനുഭാവിയാണ്‌ എന്നൊരു റിപ്പോര്‍ട്ടും ഉണ്ട്‌. 



ടിപി വധം: തിരക്കഥയെഴുതിയത് ആരാണ്?

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ ആരാണ്? ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്നു ചിലര്‍ വിളിച്ചുപറയുന്നുണ്ട്. പോലിസ് അന്വേഷണം നീളുന്നതും ആ രീതിയിലാണ്. പക്ഷേ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്.



നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം ഇത്തരമൊരു ആക്രമണത്തിന് മുതിരുമെന്ന് കരുതാമോ? സങ്കീര്‍ണമായ രാഷ്ട്രീയകാലാവസ്ഥയില്‍ പോലും ടിപിയെ കായികമായി നേരിടാത്ത സിപിഎം ഒരു പരിധിവരെ 'കുലംകുത്തികളുമായി' സന്ധിചെയ്തു വരുന്ന കാലത്ത് ഇത്തരമൊരു കൊലപാതകം നടത്തുമോ?

മുഖം മുഴുവന്‍ വികൃതമാക്കുന്ന രീതിയില്‍ രാഷ്ട്രീയകൊലപാതകള്‍ നടത്തുന്നത് എന്‍ഡിഎഫാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ ഇത്തരം തീവ്രവാദികളാണ് ഈ ആക്രമണത്തിനു പിന്നിലെന്നോ യുഡിഎഫ് വാടകയ്‌ക്കെടുത്ത ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നോ ചിന്തിക്കുന്നതാണ് കൂടുതല്‍ യുക്തിപരം.

ഇന്നോവ കാര്‍ വാടകയ്‌ക്കെടുക്കുക. അതില്‍ ഏഴംഗസംഘം സഞ്ചരിക്കുക, കൊലപാതകത്തിനുശേഷം കാര്‍ ഉപേക്ഷിക്കുക. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോഴാണ് തിരക്കഥ വ്യക്തമാകുന്നത്. ടിപിയെ പോലൊരാളെ ഇത്തരമൊരു രാഷ്ട്രീയസാഹചര്യത്തില്‍ വധിച്ചാല്‍ തീര്‍ച്ചയായും അത് കേരളത്തെ ഇളക്കിമറിയ്ക്കുമെന്ന് പിണറായി മുതല്‍ ബാഞ്ച് സെക്രട്ടറിക്കു വരെ വ്യക്തമായ ബോധമുണ്ടാകും.

കൊലപാതകത്തിനായി വാടകയ്‌ക്കെടുക്കുന്നവര്‍ വ്യക്തിപരമായ വിവരങ്ങള്‍ മറച്ചുവെയ്ക്കുമെന്നത് പ്രാഥമികമായ കാര്യമാണ്. ഇവിടെ മാഹി പൂഴിത്തല സ്വദേശി ഹാരീസ് മുഖേന കാര്‍ വാടകയ്‌ക്കെടുത്ത സംഘം കൊലപാതകം നടത്തിയതിനുശേഷം കാര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നത്.

ഏതൊരു കൊലപാതകം നടന്നാലും ആ മരണം കൊണ്ട് ആര്‍ക്കാണ് നേട്ടമെന്നാണ് പോലിസ് ആദ്യം പരിശോധിക്കുക. ഇവിടെയാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതിയ രാഷ്ട്രീയ നിലപാടുകള്‍ പ്രതികൂട്ടിലാകുന്നത്. ഇനി സിപിഎം ബന്ധമുള്ള പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെങ്കില്‍ അവരെ പിടികൂടി ചോദ്യം ചെയ്താല്‍ അവരില്‍ എത്ര പേര്‍ 'ശെല്‍വരാജടന്മാരിയിരിക്കുമെന്നും വ്യക്തമാകും. തീര്‍ച്ചയായും അവരുടെ അവിശുദ്ധബന്ധമായിരിക്കും ഈ ദാരുണ കൊലപാതകത്തിന് കാരണമായിരിക്കുക.


കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രം

മുമ്പെല്ലാം സിപിഎമ്മിനു വേണ്ടി കൊലപാതകങ്ങള്‍ നടത്തിയിരുന്നത് വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുനോക്കുകയാണെങ്കില്‍ സിപിഎം രാഷ്ട്രീയ എതിരാളികളെ നേരിട്ടത് ക്വട്ടേഷന്‍ സംഘങ്ങളിലൂടെയാണ്. അവരുടെ കൊലപാതക രീതികള്‍ മുമ്പത്തെ സിപിഎം പ്രവര്‍ത്തകരുടെ രീതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ടിപിയ്‌ക്കെതിരേയുള്ള ആക്രമണവും സിപിഎം ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെതാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി പോലും ഇത് ക്വട്ടേഷന്‍ ആക്രമണമാണെന്ന് പറയുന്നുണ്ട്.



എന്തുകൊണ്ട് ഇപ്പോള്‍?

മറ്റേത് രാഷ്ട്രീയ സാഹചര്യത്തിലും ടിപിയ്‌ക്കെതിരേ ആക്രമണം നടത്തിയാല്‍ സിപിഎമ്മിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഇപ്പോള്‍ സിപിഎം ഇതു ചെയ്യുമോ? നിഷ്പക്ഷമായ ചിലരെങ്കിലും ചോദിക്കുന്നതും അതുകൊണ്ടാണ്.

സിപിഎം വിട്ടവര്‍ക്കെല്ലാം ഒന്നുകില്‍ യുഡിഎഫ് അല്ലെങ്കില്‍ പെരുവഴി എന്ന അവസ്ഥയാണ് സാധാരണ ഉണ്ടാവാറുള്ളത്. ടിപിയും സംഘവും വേറിട്ട് നില്‍ക്കുന്നത് ഇവിടെയാണ്. ഈയിടെ ആര്‍എംപി യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടാല്‍ മാത്രം മതി പാര്‍ട്ടിയുടെ കരുത്ത് മനസ്സിലാവാന്‍.

ടിപിയ്‌ക്കെതിരേ ആദ്യമായി നടക്കുന്ന ആക്രമണമല്ല ഇത്. ഇതിനു മുമ്പും നിരവധി തവണ കൊലവിളിയുണ്ടായിട്ടുണ്ട്. ആര്‍എംപിയുടെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നും സമ്മേളനത്തിന് പോകുന്ന ആണ്‍കുട്ടികളെ ഇല്ലാതാക്കുമെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ടിപിയുടെ അനുയായികള്‍ ആരോപിക്കുന്നു.

തീര്‍ച്ചയായും എംആര്‍ മുരളിയുടെയോ ശെല്‍വരാജിന്റെയോ രാഷ്ട്രീയമല്ല ടിപിയുടെത്. സിപിഎമ്മില്‍ നിന്നു വേറിട്ട് ശരിയ്ക്കും സിപിഎമ്മുകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഈ നേതാവ്. ടിപിയെ കൊന്നത് ആരാണെന്ന് ചോദിച്ചാല്‍ ഒഞ്ചിയത്തെ അനുയായികള്‍ക്ക് രണ്ടാമതൊരു ഉത്തരമില്ല.


കുന്തമുനകള്‍ കണ്ണൂര്‍ നേതൃത്വത്തെ കുഴക്കുന്നു

 07 May 2012

കൊലക്കേസുകളുടെ കുന്തമുന കണ്ണൂരിലെ സി.പി.എം. നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുമ്പോള്‍ പ്രതിരോധത്തിനാകാതെ പാര്‍ട്ടി കുഴങ്ങുന്നു. അരിയിലിലെ അബ്ദുള്‍ ഷൂക്കൂര്‍ വധവും 2005ല്‍ നടന്ന മുഹമ്മദ് ഫസല്‍ വധവും കണ്ണൂര്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ടി.പി.ചന്ദ്രശേഖരന്റെ വധം. സംഭവത്തില്‍പങ്കില്ലെന്ന് നേതൃത്വം ശക്തിയായി നിഷേധിച്ചെങ്കിലും പാര്‍ട്ടിക്കെതിരെ സംശയം ശക്തമാവുകയാണ്.

ചന്ദ്രശേഖരന്‍ വധം നടന്നത് കണ്ണൂരിലല്ലെങ്കിലും പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ കണ്ണൂര്‍ ജില്ലക്കാരാണെന്ന ആരോപണമാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ചൊക്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതും പ്രതികള്‍ മയ്യഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണെന്ന സംശയവും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.

ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ കണ്ണൂരിലെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാന്‍ ഞായറാഴ്ച സി.പി.എമ്മിന് വിശദീകരണയോഗം വിളിക്കേണ്ടിവന്നു. പങ്കില്ലെന്ന് പറയുമ്പോഴും ആരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം.പറയുന്നില്ല. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.ഡി.എഫ്. കരുതിക്കൂട്ടി നടത്തിയ ക്വട്ടേഷന്‍ കൊലയാണിതെന്നാണ് സി.പി.എം. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പറയുന്നത്.

തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വധത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോഴാണ് സി.പി.എം. ആകെ കുഴപ്പത്തിലായത്. തലശ്ശേരി ഏരിയാക്കമ്മിറ്റി അംഗവും ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗവുമായ കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐ.വിളിപ്പിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി മുന്‍ജില്ലാ സെക്രട്ടറി പി.ശശിക്കും സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നു. നേതാക്കളെ കേസ്സില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്‌സി.ബി.ഐ.യുടെ കൊച്ചി ഓഫീസിനുമുന്നില്‍ സി.പി.എം. പ്രകടനം നടത്തിയതും സംഭവത്തിന്റെ ഗൗരവം കാണിക്കുന്നു.

ഫസല്‍ നേരത്തെ സി.പി.എമ്മുകാരനായിരുന്നു. ഫസലിന്റെ കൊലയാളികള്‍ ആര്‍.എസ്.എസ്സുകാരാണെന്നാണ് സി.പി.എം. പ്രചരിച്ചിച്ചത്.പക്ഷെ ആര്‍.എസ്.എസ്സും ഫസലിന്റെ ബന്ധുക്കളും കൊലക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് പറഞ്ഞു. ഒടുവില്‍ സി.ബി.ഐ. അന്വേഷണം വന്നപ്പോള്‍ ചിത്രം മാറി. സി.ബി.ഐ. യെ ഉപയോഗിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചാരണം സാധാരണക്കാര്‍ക്കിടയില്‍ വിലപ്പോവുന്നില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന എം.എസ്.എഫ്. നേതാവ് ഷുക്കൂറിന്റെ വധം സി.പി.എമ്മിന് പരസ്യമായി ഏറ്റെടുക്കേണ്ടി വന്നതും ക്ഷീണമായി. ഷുക്കൂറിന്റെ കൊലപാതകത്തില്‍ നിന്ന് പാര്‍ട്ടി ഒഴിഞ്ഞുമാറുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ ഷൂക്കൂര്‍ വധം അപൂര്‍വമായ വഴിത്തിരിവാണുണ്ടാക്കിയത്. പാര്‍ട്ടി കോടതി, താലിബാനിസം തുടങ്ങിയ വിമര്‍ശനങ്ങള്‍ എതിരാളികളില്‍ നിന്ന് നേരിടേണ്ടി വന്നത് ഈ കേസില്‍ തന്നെ. ഷൂക്കൂര്‍ വധത്തിനെതിരെയുള്ള പ്രചാരണത്തെ പ്രതിരോധിക്കാന്‍ ലിഗ് തീവ്രവാദി പാര്‍ട്ടിയാണെന്ന പ്രചാരണമാണ് സി.പി.എം. അഴിച്ചു വിട്ടത്.

തളിപ്പറമ്പിന് സമീപം അരിയിലില്‍ പാര്‍ട്ടി സെക്രട്ടറിയെയും, ടി.വി.രാജേഷ് എം.എല്‍.എയെയും ആക്രമിച്ചതിന്റെപേരിലാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടതെന്ന ആദ്യവാദം പിന്നീട് വിലപ്പോയില്ല. സംഭവസ്ഥലത്തെ കാര്‍ ആക്രമിക്കുന്ന വ്യക്തിയുടെ ചിത്രം കാട്ടി അത് ഷൂക്കൂറാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലുന്നതിന് മുന്‍പ് ഷൂക്കൂര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ എടുത്ത് മൊബൈല്‍ഫോണില്‍ അയച്ച് ബോധ്യപ്പെട്ട ശേഷം വധശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന പോലീസ് പരാമര്‍ശവും പാര്‍ട്ടിക്ക് കനത്ത അടിയായി. ഇക്കാര്യം പിറവം തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായി.

ഷൂക്കൂര്‍ വധക്കേസ്സില്‍ മുന്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ വാടിരവിയുടെ മകന്‍ ബിജുമോനും ഒരു ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. പിറവം തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകത്തോടൊപ്പം കണ്ണൂര്‍ലോബി എന്ന പ്രയോഗം വ്യാപകമായി പ്രചാരണവിഷയമായിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഒഞ്ചിയം കൊല പൊള്ളുന്ന പ്രചാരണമാവുമ്പോള്‍ വീണ്ടും കണ്ണൂര്‍ നേതാക്കള്‍ ക്കെതിരെയുള്ള വിമര്‍ശം ശക്തമാകുമെന്ന് സി.പി.എം. ഭയക്കുന്നു.




നവീന്‍ ദാസിനെ അറിയില്ല: വയലാര്‍ രവി

ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ച വാഹനം തന്റെ ബന്ധുവിന്റേതാണെന്ന ആരോപണം കേന്ദ്രമന്ത്രി വയലാര്‍ രവി നിഷേധിച്ചു. സമനില തെറ്റിയ സി.പി.എം രക്ഷപെടാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 
വാഹനത്തിന്റെ ഉടമ നവീന്‍ ദാസിനെ അറിയില്ല. എന്തടിസ്ഥാനത്തിലാണ് സി.പി.എം ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




No comments: