Saturday, May 5, 2012

ഇന്ത്യയില്‍ ബിയര്‍ കൊതിയന്മാര്‍ക്കിതെന്തുപറ്റി?


ഇന്ത്യക്കാര്‍ക്ക് ഈ വര്‍ഷമിതെന്തുപറ്റിയെന്നാണ് സ്വസ് ബാങ്ക് യുബിഎസിന്റെ റിപ്പോര്‍ട്ട് കണ്ടാല്‍ തോന്നുക. കാരണം മറ്റൊന്നുമല്ല പതിവിന് വിപരീതമായി ഇന്ത്യക്കാരുടെ ബിയറുകുടി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എട്ടുവര്‍ഷത്തില്‍ ഇതാദ്യമായിട്ടാണ് ബിയര്‍ കുടി നിരക്ക് ഇങ്ങനെ താഴുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ വിലഉയര്‍ന്നതാണ് ബിയര്‍കുടി താഴാന്‍ കാരണമായതെന്നാണ് സൂചന. 7.1കോടി കേസ് മദ്യമാണ് വേനല്‍ക്കാലത്തേ ആദ്യ മൂന്നുമാസത്തില്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. 

ഒരു വര്‍ഷം മുമ്പത്തെ കണക്കുനോക്കുമ്പോള്‍ ഇത് 5ശതമാനം കുറവാണ്. മഹാരാഷ്ട്രയില്‍ ഈ വേനല്‍ക്കാലത്ത് ബിയര്‍ വില്‍പനയില്‍ 10ശതമാനവും, തമിഴ്‌നാട്ടില്‍ 13ശതമാനവും കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ പ്രധാനപ്പെട്ട ബിയര്‍ നിര്‍മ്മാതാക്കളായ യുണൈറ്റഡ് ബ്ര്യൂവെറീസ്(യുബി), സാബ്മില്ലര്‍ എന്നീ സ്ഥാപനങ്ങളും ഇത്തവണത്തെ വേനല്‍ വിപണിയില്‍ ബിയര്‍ വില്‍പന കുറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളിലെ വില്‍പനയില്‍ നാലുമുതല്‍ അഞ്ചുശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് ഇവരുടെ കണക്കുകള്‍. 

സാധാരണ എല്ലാ വര്‍ഷങ്ങളിലും ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന മാസങ്ങളാണത്രേ ഇവ. വാര്‍ഷിക വില്‍പനയുടെ മൂന്നില്‍ ഒരുഭാഗവും ഈ സമയത്താണ് നടക്കാറുള്ളത്. 

2003ലെ വേനല്‍ക്കാലത്തിന് ശേഷം ഇതാദ്യമായിട്ടാണ് ബിയര്‍ വില്‍പന രാജ്യത്ത് ഇത്രയേറെ കുറയുന്നത്. ചില സംസ്ഥാനങ്ങളില്‍ നികുതി വര്‍ധനയാണ് ബിയര്‍ വില്‍പനയ്ക്ക് തിരിച്ചടിയായതെങ്കില്‍ യുപി, ബംഗാള്‍, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ വേഗത്തിലെത്തിതയാണ് വിപണിയില്‍ മോശം പ്രതിഫലനമുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. 

എന്തൊക്കെയായാലും ബിയര്‍ വില്‍പനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. അതിനാല്‍ത്തന്നെ അമേരിക്കന്‍ കമ്പനിയായ മോള്‍സണ്‍ കൂര്‍സ് ഉള്‍പ്പെടെയുള്ള പല വമ്പന്മാരും ഇന്ത്യയിലേയ്ക്ക് കച്ചവടത്തിനെത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

No comments: