Saturday, May 12, 2012

ഗൂഢാലോചന നടന്ന ചെക്യാട്ടെ വീട്ടില്‍ സി.പി.എം. നല്‍കിയതു രണ്ടുലക്ഷം രൂപ


റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നന്ന്‌ ആരോപിക്കപ്പെടുന്ന ചെക്യാട്ടെ വീട്ടിലെ വിവാഹത്തിനു സി.പി.എം. നേതൃത്വം പണം നല്‍കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റിയാണു രണ്ടുലക്ഷം രൂപ പാരിതോഷികമായി നല്‍കിയത്‌. നാദാപുരം മൊയ്‌തു ഹാജി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അന്ത്യേരി സുരേന്ദ്രന്റെ (സുര) മകളുടെ വിവാഹത്തിനാണു പാര്‍ട്ടി പണം നല്‍കിയത്‌. സി.പി.എം. അനുഭാവിയായ സുര പാര്‍ട്ടി ഉള്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ്‌.

മറ്റു രീതിയില്‍ സുരയുടെ കുടുംബത്തെ പാര്‍ട്ടി സഹായിച്ചിരുന്നോയെന്നും അന്വേഷിക്കുന്നു. പാര്‍ട്ടി സഹായം കൂടാതെ വിവാഹത്തോടനുബന്ധിച്ചു ബന്ധുക്കളും മറ്റും പന്ത്രണ്ടര ലക്ഷം രൂപ നല്‍കി.

ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള നീക്കം നേരത്തേ സുരയെ അറിയിച്ചിരുന്നോയെന്നും പ്രതിഫലമെന്ന നിലയിലാണോ രണ്ടുലക്ഷം രൂപ നല്‍കിയതെന്നും പോലീസ്‌ അന്വേഷിക്കുന്നു. കൊലപാതകം നടന്ന്‌ ഒരാഴ്‌ചയായിട്ടും പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘത്തിനായില്ല.

രാഷ്‌ട്രീയ കൊലപാതകമെന്നു സൂചന നല്‍കുന്നുണ്ടെങ്കിലും ഏതു പാര്‍ട്ടിയാണു കൊടി സുനിക്കും റഫീഖിനും ക്വട്ടേഷന്‍ നല്‍കിയതെന്നും വ്യക്‌തമായിട്ടില്ല. സ്‌ഥിരം സഞ്ചരിക്കാറുള്ള വഴിയില്‍നിന്നു മാറി ചന്ദ്രശേഖരനെ വള്ളിക്കാട്‌ വഴിയിലൂടെ എത്തിക്കണമെന്നു നിര്‍ദേശിച്ചതാരെന്ന്‌ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതു പ്രതികളുടെ വ്യക്‌തിവൈരാഗ്യം മൂലമല്ലെന്ന്‌ അന്വേഷണസംഘം ഉറപ്പിക്കുന്നു. വധത്തിനു ശേഷവും പ്രതികളെന്നു സംശയിക്കപ്പെടുന്നവര്‍ കേരളത്തിനു പുറത്തു പോയിരുന്നില്ല.

ഒരു ദിവസം കഴിഞ്ഞാണ്‌ ഏഴംഗസംഘം വിവിധ ഭാഗങ്ങളിലേക്കു പിരിഞ്ഞത്‌. ഏതെങ്കിലും പ്രദേശത്തു ക്യാമ്പ്‌ ചെയ്യാതെയാണു കൊടി സുനിയും റഫീഖും മറ്റ്‌ അഞ്ചുപേരും സഞ്ചരിക്കുന്നത്‌.

No comments: