Saturday, May 12, 2012

ജഗതി ശ്രീകുമാറിനെ എല്ലാവരും മറന്നുവോ?


അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അകപ്പെട്ടുപോയ ജഗതിശ്രീകുമാറിനെ എല്ലാവരും മറന്നുവോ? ജഗതിയില്ലാതെ എന്തു മലയാളസിനിമ എന്നു പറഞ്ഞവരാണ് മലയാളിപ്രേക്ഷകര്‍...ആകാംഷ നിറഞ്ഞ കാത്തിരിപ്പ് അവരെ ജഗതിയെ മറക്കുന്ന വിധത്തിലേക്കെത്തിക്കില്ല. മറിച്ച് മലയാളസിനിമ പ്രവര്‍ത്തകര്‍ ജഗതിയുടെ അവസ്ഥയെകുറിച്ച് ആശങ്കപ്പെടുന്നില്ല എന്നതാണ് യഥാര്‍ഥ്യം. 


ഏതൊരു താരവും തിളക്കം നഷ്യപ്പെട്ടാല്‍ ഇരുട്ടിലായിപോകും. എന്നാല്‍ ജഗതിയുടെ സ്ഥിതി അതായിരുന്നുവോ...? തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് രാവും പകലും ഇല്ലാതെ ഊണും ഉറക്കവുമില്ലാതെ യാത്ര ചെയ്തുകൊണ്ട് ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ ഏറ്റവും കൂടുതല്‍ വേഷം ചെയ്യുന്ന ജഗതിയെ എങ്ങിനെ മറക്കാന്‍ സാധിച്ചു.

പത്മകുമാറിന്റെ സിനിമയുടെ ജോലികള്‍ തീര്‍ത്ത് ലെനിന്‍ രാജേന്ദ്രന്റെ വേഷം സ്വീകരിക്കാന്‍ പോകുന്ന വഴിയിലാണ് ഒരു പുലര്‍ച്ചെ ജഗതിയുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിടാന്‍ പാകത്തില്‍ ഗുരുതരമായ അപകടം സംഭവിച്ചത്. കോഴിക്കോട് മിംസില്‍ നിന്ന് പ്രാഥമിക ചികില്‍സകളും ഓപ്പറേഷനുകളും നടത്തിയെങ്കിലും സ്ഥിതിഗതികള്‍ വിചാരിച്ചപോലെ നിയന്ത്രണവിധേയമായിരുന്നില്ല. തുടര്‍ന്നാണ് വെല്ലൂരിലേക്ക്മാറ്റിയത്.

ഈ വലിയ നടന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ചികില്‍സകളില്‍ പിഴവുസംഭവിച്ചു വെന്നും മറ്റുമൊക്കെ. ഒരിക്കലും പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കാന്‍ ആവില്ലെന്നും ഈ അവസ്ഥ വര്‍ഷങ്ങള്‍ തുടരേണ്ടിവരുമെന്നൊക്കെ. ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കാര്യങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

കേവലം ഒരു വ്യക്തി എന്നതിനപ്പുറം മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ഈ പ്രഗല്‍ഭനടന്‍. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള യഥാര്‍ത്ഥവസ്തുത നല്കിയ ചികില്‍സ ഇപ്പോഴും തുടരുന്ന അവസ്ഥ എന്നിവയെ ആശങ്കയ്ക്കിടയില്ലാത്ത വിധം തുറന്നു പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. സിനിമ സംഘടനകളും സാംസ്‌ക്കാരിക വകുപ്പും ഈ ദൗത്യം ഏറ്റെടുത്തു സജീവമായ ഇടപെടുകയാണ് വേണ്ടത്. അഭ്യൂഹങ്ങള്‍ക്കു വിരാമമിടണം.

No comments: