Wednesday, May 16, 2012

സരിസ്ക കടുവ സങ്കേതത്തില്‍ വീണ്ടും പ്രക്ഷോഭം


ആള്‍വാര്‍ ജില്ലയിലെ സരിസ്ക കടുവ സങ്കേതത്തില്‍ ഗ്രാമീണരുടെ പ്രക്ഷോഭം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ പ്രക്ഷോഭം നടക്കുന്നത്. സരിസ്ക വനമേഖലയെ വന്യമൃഗ സങ്കേതമാക്കി പ്രഖ്യാപിച്ചപ്പോള്‍ ഒഴിഞ്ഞു പോകേണ്ടി വന്നവരാണു പ്രക്ഷോഭം നടത്തുന്നത്. ആദ്യത്തെ പ്രക്ഷോഭത്തിനു ശേഷം അധികാരികള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം വീണ്ടും സമരം നടത്തിയത്. കടുവ സങ്കേതത്തിന്‍റെ കവാടത്തിനു മുന്നിലാണു ഗ്രാമീണര്‍ കുത്തിയിരിപ്പു സമരം നടത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ വിനോദ സഞ്ചാരികളെയോ അകത്തേക്കു പ്രവേശിപ്പിച്ചില്ല. നൂറുകണക്കിനു വിനോദസഞ്ചാരികള്‍ മടങ്ങിപ്പോയി. 

കടുവ സങ്കേത പദ്ധതി പ്രഖ്യാപിച്ചതോടെ 28 ആദിവാസി ഗ്രാമങ്ങളാണ് ഇവിടെ നിന്നു പറിച്ചുനടപ്പെട്ടത്. സരിസ്കയില്‍ ആകെ അഞ്ചു കടുവകള്‍ മാത്രമെയുള്ളുവെന്നാണ് ഇപ്പോഴത്തെ കണക്ക്. ഒരിക്കല്‍ കടുവകള്‍ തിങ്ങി നിറഞ്ഞിരുന്ന വനമേഖലയായിരുന്നു ഇത്. വേട്ടയാടലാണു കടുവകളുടെ സാന്നിധ്യം ഇവിടെ ഇല്ലാതാക്കിയതെന്നു കണ്ടെത്തല്‍.

No comments: