Sunday, May 6, 2012

പട്ടാളക്കാര്‍ ഓഫീസര്‍മാരുടെ വീട്ടുജോലികള്‍ ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ ശുപാര്‍ശ



ഇന്ത്യന്‍ കരസേനയില്‍ പാരമ്പര്യമായി നിലനിന്നു പോരുന്ന 'സഹായക്' സമ്പ്രദായം നിര്‍ത്തലാക്കാനുള്ള ശുപാര്‍ശ കരസേന പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തുടര്‍ന്നു പോരുന്ന ഈ സമ്പ്രദായ പ്രകാരം കരസേനയിലെ ഓഫീസര്‍മാരുടെ വീട്ടുജോലിയടക്കമുള്ള വ്യക്തിപരമായ ജോലികള്‍ സാധാരണ പട്ടാളക്കാരെക്കൊണ്ട് ചെയ്യിക്കുന്നു. യുദ്ധം ചെയ്യാനും രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പരിശീലിപ്പിക്കപ്പെട്ട സാധാരണ ജവാന്മാരുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്ന ഹീനമായൊരു സമ്പ്രദായമായി തരംതാണിരിക്കുകയാണ് 'സഹായക്' എന്നറിയപ്പെടുന്ന ഈ രീതി. ഇതിന് അറുതി വരുത്താനായി ജനറല്‍ വി.കെ.സിങിന്റെ നിര്‍ദ്ദേശപ്രകാരം സിംലയിലെ ആര്‍മി ട്രെയിനിംഗ് കമാന്‍ഡ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശങ്ങളുള്ളത്.

നിലവില്‍ ഏകദേശം 30,000 ഓളം സൈനീകരാണ് ഓഫീസര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വേലക്കാരായി ജോലി ചെയ്യുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം ഈ ജോലികള്‍ ചെയ്യുന്നതില്‍ നിന്നും സൈനീകരെ ഒഴിവാക്കി പകരം സാധാരണക്കാരെ നിയമിക്കണം. ഇതുവഴി വര്‍ഷം ഏകദേശം 178.20 കോടി രൂപയോളം അധികച്ചെലവ് സൈന്യത്തിനുണ്ടാകും. സര്‍വീസ് അസിസ്റ്റന്റ്‌സ്, നോണ്‍-കോമ്പാറ്റന്റ് അസിസ്റ്റന്റ് എന്നിങ്ങനെ രണ്ട് വിഭാഗം ജോലിക്കാരെയാണ് സൈനികര്‍ക്ക് പകരമായി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്.

നിര്‍ദ്ദേശങ്ങളോട് പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് അനുകൂല നിലപാടാണുള്ളത്. പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും പുതിയ നിര്‍ദ്ദേശങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

No comments: