Saturday, May 12, 2012

ജയിക്കാന്‍ ശെല്‍വരാജ് ജ്യോത്സ്യന്റെ സഹായവും തേടി


നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ  യുഡിഎഫ്  സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് പത്രിക സമര്‍പ്പിച്ചത് ജ്യോത്സ്യനെ കണ്ട് ശുഭമുഹൂര്‍ത്തം കുറിച്ച ശേഷം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സിവില്‍ സ്‌റ്റേഷനിലെത്തി ഡെപ്യൂട്ടി കലക്ടര്‍ കെ മുരളീധരനു മുന്‍പാകെയാണു ശെല്‍വരാജ് പത്രിക സമര്‍പ്പിച്ചത്.

മന്ത്രി വിഎസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, തമ്പാനൂര്‍ രവി, ബീമാപ്പള്ളി റഷീദ്, എംഎം ഹസന്‍, ചാരൂപാറ രവി തുടങ്ങിയ മുന്നണി നേതാക്കളും സ്ഥാനാര്‍ഥിയ്‌ക്കൊപ്പമുണ്ടായിരുന്നു.

നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ തന്നോടൊപ്പമുണ്ടെന്നും വിജയം ഉറപ്പാണെന്നും ശെല്‍വരാജ് പറഞ്ഞു. നാലു സെറ്റ് പത്രികകളാണ് ശെല്‍വരാജ് സമര്‍പ്പിച്ചത്. തനിക്കും കുടുംബത്തിനും 50ലക്ഷത്തോളം രൂപയുടെ സ്വത്തുണ്ടെന്ന് ശെല്‍വരാജ് അറിയിച്ചു.

ശെല്‍വരാജിന്റെ കൈവശം 14,000 രൂപയും വിവിധ ബാങ്കുകളിലായി 10,626 രൂപയുടെ നിക്ഷേപവും 50,000 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ല.

5,50,000 രൂപ വില മതിക്കുന്ന വാഹനമുണ്ട്. ഭാര്യയുടെ കൈവശം 5,000 രൂപയും നിക്ഷേപങ്ങളും മറ്റുമായി 32 ലക്ഷം രൂപയും 80 ഗ്രാം സ്വര്‍ണവുമുണ്ട്. ശെല്‍വരാജിന് 10,847 രൂപയുടെ ബാങ്ക് വായ്പയും ഭാര്യയ്ക്ക് 8,16,825 രൂപയുടെ വായ്പയും ബാധ്യതയായുണ്ട്.

No comments: