Saturday, May 19, 2012

ചെന്‍ വിവാദം: മുഖം രക്ഷിച്ച് ഒത്തുതീര്‍പ്പ്


 
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെങ് ഗുവാങ്ചെങ് തടവുചാടിയ സംഭവം അടുത്തനാളില്‍ സീനോ-യുഎസ് നയതന്ത്ര ബന്ധത്തില്‍ കല്ലുകടി സൃഷ്ടിച്ചിരുന്നു. പ്രശ്നത്തില്‍ ചൈനയുടെയും യുഎസിന്‍റെയും മുഖം രക്ഷിച്ചുള്ള ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി ചെങ്ങും കുടുംബാംഗങ്ങളും ഇന്നലെ യുഎസിലെത്തിയെന്നാണു റിപ്പോര്‍ട്ട്.

ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന ചെന്‍ അടുത്തനാളില്‍ തടവു ചാടിയതോടെയാണു വാര്‍ത്തകളില്‍ നിറഞ്ഞത്. തടവു ചാടിയ ചെന്‍ സുഹൃത്തിന്‍റെ സഹായത്തോടെ യുഎസ് എംബസിയില്‍ എത്തിയതാണു പ്രശ്നത്തിലേക്ക് യുഎസിനെ വഴിച്ചിഴച്ചത്. ആറു ദിവസം എംബസിയില്‍ കഴിഞ്ഞ ചെന്നിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണിന്‍റെ ചൈനാ സന്ദര്‍ശനത്തിനു തൊട്ടുമുമ്പുണ്ടായ ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം ഉലയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. അന്ധനായ മനുഷ്യാവകാശ പ്രവര്‍ത്തകന് ഒബാമ ഭരണകൂടം അഭയം നിഷേധിച്ചെന്ന ആരോപണം യുഎസില്‍ ഉയര്‍ന്നിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടുന്നു എന്ന ആരോപണം ചൈനയും ഉന്നയിച്ചു. എങ്കിലും വിവാദം ശക്തമാകാതെ പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രദ്ധിച്ചതിന്‍റെ ഭാഗമായിരുന്നു ചെന്നിന് അനുവദിച്ച വിദ്യാര്‍ഥി വിസ. ചെന്‍ യുഎസില്‍ പഠിക്കാന്‍ അപേക്ഷിച്ചതു നിയമാനുസൃത മാര്‍ഗത്തിലൂടെയാണെന്നു ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തും ഇതിന്‍റെ ഭാഗം തന്നെ. 

1971 നവംബര്‍ 21നു ഷാന്‍ഡോങ് പ്രവിശ്യയിലെ ഡോങ്ഷിഗുവിലാണു ചെന്‍ ജനിച്ചത്. ചെറുപ്പത്തിലുണ്ടായ കടുത്ത പനിയെത്തുടര്‍ന്നു കാഴ്ച ശക്തി നഷ്ടപ്പെട്ടു. 1994 വരെ നിരക്ഷരനായി ജീവിച്ച ചെന്‍, പിന്നീട് അന്ധര്‍ക്കുള്ള ക്വിങ്ടാവോ സ്കൂളില്‍ ചേര്‍ന്നു. 1998ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെന്‍, നാന്‍ജിങ് യൂനിവേഴ്സിറ്റി ഒഫ് ചൈനീസ് മെഡിസിനില്‍ ചര്‍ന്ന് അക്യുംപംക്ചറിലും തിരുമ്മലിലും പരിശീലനം നേടി. ഇക്കാലത്താണ് അഭിഭാഷക വൃത്തിയില്‍ ചെന്നിനു താല്‍പ്പര്യം ജനിച്ചത്. നിയമത്തില്‍ ഔപചാരിക യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കിലും, സാധാരണ ജനങ്ങള്‍ക്കു സഹായം നല്‍കാന്‍ ആവശ്യമായ നിയമ അവബോധം ആര്‍ജിക്കാന്‍ ചെന്നിനു സാധിച്ചു. 

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു മുമ്പുതന്നെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ചെന്‍ ആരംഭിച്ചിരുന്നു. അന്ധരെ നികുതികളില്‍ നിന്ന് ഒഴിവാക്കുന്ന നിയമം ലംഘിച്ച അധികൃതര്‍ക്കെതിരേ 1994ല്‍ ചെന്‍ ബീജിങ്ങിലെത്തി പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിനു ശേഷം സമാനമായ പരാതികളുള്ള നിരവധി പേര്‍ക്കു ചെന്‍ വഴികാട്ടിയായി. 

ഗ്രാമീണരെ സംഘടിപ്പിച്ചു ചെന്‍ 2000ല്‍ നടത്തിയ നീക്കം അധികൃതരെ അലോസരപ്പെടുത്തി. 

എന്നാല്‍, 2005ല്‍ ചെന്നിന്‍റെ നേതൃത്വത്തില്‍ നടന്ന സമരം അദ്ദേഹത്തിനു നാലു വര്‍ഷത്തെ തടവു ശിക്ഷ നേടിക്കൊടുത്തു. ജനസംഖ്യാ നിയന്ത്രണത്തിനായി ചൈന നടപ്പാക്കുന്ന ഒരു കുഞ്ഞ് നയത്തിന്‍റെ മറവില്‍ നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരേയായിരുന്നു സമരം. ലിന്‍യി മുനിസിപ്പല്‍ അധികൃതര്‍ രണ്ടാമതു ഗര്‍ഭം ധരിക്കുന്ന സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയരാക്കുകയും സമ്മതമില്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയരാക്കുകയും ചെയ്യുന്നതിനെതിരേ നടന്ന സമരത്തെത്തുടര്‍ന്നു ചെന്‍ തടവിലായി. നിര്‍ബന്ധിത വന്ധ്യംകരണവും ഗര്‍ഭച്ഛിദ്രവും നടപ്പാക്കാന്‍ ചൈനീസ് നിയമം അനുവദിക്കുന്നില്ല. എന്നാല്‍, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനും വന്ധ്യംകരണത്തിനും ഇടനല്‍കാതെ നാട്ടില്‍ നിന്ന് ഒളിച്ചോടുന്നവരുടെ ബന്ധുക്കളെ പൊലീസ് പിടികൂടി പീഡിപ്പിക്കുന്ന പതിവും ലിന്‍യുവിന്‍ ഉണ്ടായിരുന്നു. 

ഒരു കുഞ്ഞ് നയത്തിന്‍റെ മറവില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അധികൃതര്‍ക്കു പരാതി നല്‍കിയതിനു ശേഷമായിരുന്നു സമരം. ചെന്നിന്‍റെ പരാതി തള്ളപ്പെടുകയാണുണ്ടായത്. 

ഈ സംഭവങ്ങള്‍ക്കു ശേഷം, മുനിസിപ്പല്‍ അധികൃതര്‍ ചെന്നിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങി. ദേശവിരുദ്ധ ശക്തികളുടെ പിണിയാളാണു ചെന്നെന്നായിരുന്നു പ്രധാന ആരോപണം. മാത്രമല്ല, ചൈനീസ് വിരുദ്ധ രാജ്യങ്ങളില്‍ നിന്നു ചെന്നിനു പണം ലഭിക്കുന്നതായും ആരോപിക്കപ്പെട്ടു. 

2005 സെപ്റ്റംബറില്‍ ലിന്‍യു അധികൃതര്‍ ചെന്നിനെ വീട്ടു തടങ്കലിലാക്കി. ഒക്റ്റോബറില്‍ തടവില്‍ നിന്നു രക്ഷപെടാന്‍ ചെന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ പിടികൂടി മര്‍ദിച്ച് അവശനാക്കുകയാണുണ്ടായത്. 2006 മാര്‍ച്ചില്‍ ചെന്നിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിഷേധ സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നും ഗതാഗതം തടസ്സപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങളാണു ചുമത്തിയത്. 

ഓഗസ്റ്റിലായിരുന്നു ചെന്നിന്‍റെ വിചാരണ. വിചാരണ ആരംഭിക്കുന്നതിന്‍റെ തലേദിവസം അദ്ദേഹത്തിന്‍റെ മൂന്ന് അഭിഭാഷകരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം വിട്ടയച്ചു. എന്നാല്‍, ചെന്നിന്‍റെ കേസിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിവുണ്ടായിരുന്ന അഭിഭാഷകനെ മോഷണക്കുറ്റം ചമുത്തി തടവിലാക്കുകയായിരുന്നു.

ചെന്നിനു സ്വന്തം അഭിഭാഷകനില്ലാതെയാണു വിചാരണ നടന്നത്. ചെന്നിനു വേണ്ടി സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ അദ്ദേഹത്തിനുവേണ്ടി വാദിച്ചതുമില്ല. കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിക്കുകയും ചെയ്തു.

രണ്ടു മണിക്കൂര്‍ കൊണ്ടു വിചാരണ പൂര്‍ത്തിയായി. ചെന്നിനു നാലു വര്‍ഷം തടവാണു ലഭിച്ചത്. വിധിക്കെതിരേ ചെന്‍ സമര്‍പ്പിച്ച അപ്പീല്‍ മേല്‍ക്കോടതികള്‍ തള്ളുകയും ചെയ്തു. 

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ചെന്നിനെ ലിന്‍യു അധികൃതര്‍ വീട്ടു തടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 22നാണു ചെന്‍ വീട്ടുതടങ്കലില്‍ നിന്നു രക്ഷപെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു വീടിന്‍റെ മതില്‍ ചാടിക്കടക്കുന്നതിനിടൈ കാലിനു പരുക്കേറ്റിരുന്നു. ഏതായാലും ചെന്‍ സംഭവം യുഎസ്-ചൈന ബന്ധത്തിലുണ്ടാക്കിയ കല്ലുകടി ഇതോടെ അവസാനിക്കുമെന്നാണു പ്രതീക്ഷ.

No comments: