Saturday, May 19, 2012

പത്രപരസ്യം നല്‍കുന്നവരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടുന്നയാള്‍ പിടിയില്‍


പണയ സ്വര്‍ണം വീണ്ടെടുക്കാന്‍ സഹായിക്കാമെന്നു പത്രപ്പരസ്യം നല്‍കുന്നവരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടുന്നയാള്‍ പിടിയില്‍. ഇടുക്കി പാറത്തോട്‌ വേങ്ങപ്പാറ സോമന്‍ ആചാരി (55)യാണ്‌ അറസ്‌റ്റിലായത്‌. നിരവധിപ്പേര്‍ ഇയാളുടെ തട്ടിപ്പിന്‌ ഇരയായതായി ചോദ്യംചെയ്യലില്‍ തെളിഞ്ഞു. എറണാകുളം തൈക്കൂടം ദേശത്ത്‌ പാലപ്പറമ്പില്‍ ശ്രീനിയുടേയും സുഹൃത്ത്‌ ശശികുമാറിന്റേയും നാലരലക്ഷം രൂപ തട്ടിയ കേസിലാണ്‌ അറസ്‌റ്റ്. തൃശൂര്‍ പാറമേക്കാവിലെ എസ്‌.ബി.ടി. ശാഖയില്‍ സ്വര്‍ണം പണയംവച്ചിട്ടുണ്ടെന്നു ധരിപ്പിച്ച്‌ ഇരുവരേയും ബാങ്കിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. 

കഴിഞ്ഞ പതിനൊന്നിനാണു സംഭവം. സോമന്റെ നിര്‍ദേശമനുസരിച്ച്‌ ഇരുവരും ബാങ്കിലെത്തിയപ്പോള്‍ കൈയിലുള്ള സ്യൂട്ട്‌കേസില്‍ സ്വര്‍ണമാണെന്നു സോമന്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്നു മാനേജരുടെ കാബിനില്‍ കയറിയ ഇയാള്‍ മാനേജരുമായി സംസാരിച്ചു. സ്വര്‍ണം തിരിച്ചെടുക്കുന്ന കാര്യമാണു സംസാരിച്ചതെന്നു പറഞ്ഞ്‌ ഇവര്‍ക്ക്‌ സ്യൂട്ട്‌കേസ്‌ നല്‍കി നാലരലക്ഷം രൂപ വാങ്ങി സ്വര്‍ണം തിരിച്ചെടുക്കാനായി കൗണ്ടറിലേക്കു നീങ്ങി. ഇതിനിടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കാണാതായതിനെത്തുടര്‍ന്നു മാനേജരെ സമീപിച്ചപ്പോഴാണു തട്ടിപ്പു പുറത്തുവന്നത്‌. 

പ്രതി അക്കൗണ്ട്‌ തുടങ്ങുന്നതിനെക്കുറിച്ചാണു സംസാരിച്ചതെന്നും ബാങ്കില്‍ ഇടപാടുകളില്ലെന്നും മാനേജര്‍ പറഞ്ഞു. തുടര്‍ന്നു പ്രതി ഏല്‍പ്പിച്ച സ്യൂട്ട്‌ കേസുമായി ഈസ്‌റ്റ് സ്‌റ്റേഷനിലെത്തി പരാതിനല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണസംഘം ഇതേപോലെ തട്ടിപ്പു നടന്ന കോഴിക്കോട്ടെത്തി. സമാന സംഭവങ്ങളിലെ പ്രതികളുടെ ചിത്രം കാണിച്ചപ്പോഴാണു സോമന്‍ ആചാരിയാണു തട്ടിപ്പിനു പിന്നിലെന്നു ബോധ്യപ്പെട്ടത്‌. മുണ്ടക്കയത്തെ വിലാസം വ്യാജമാണെന്നു മനസിലാക്കിയ അന്വേഷണ സംഘം തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഇടുക്കി പാറത്തോട്ടില്‍ ഇയാള്‍ താമസിക്കുന്നുണ്ടെന്നു മനസിലാക്കി. 

കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികളെ കബളിപ്പിച്ച്‌ 20 ഗ്രാം സ്വര്‍ണം, 96 ല്‍ പൊന്‍കുന്നത്തെ സ്വകാര്യ സ്‌ഥാപനത്തില്‍നിന്ന്‌ എട്ടുലക്ഷം രൂപ, '97-ല്‍ മറാത്തി വ്യാപാരികളില്‍നിന്നു മൂന്നുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ പ്രതിയാണു സോമന്‍. എറണാകുളം, കോഴിക്കോട്‌, തൊടുപുഴ എന്നിവിടങ്ങളിലും തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലില്‍ സമ്മതിച്ചു. 


പ്രതിയുടെ വാടകവീട്ടില്‍നിന്ന്‌ മൂന്നുലക്ഷത്തിലധികം രൂപ കണ്ടെടുത്തു. സിറ്റി പോലീസ്‌ അസി. കമ്മിഷണര്‍ ടി.കെ. തോമസ്‌, അസി. കമ്മിഷണര്‍ രാധാകൃഷ്‌ണന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഈസ്‌റ്റ് സി.ഐ. ടി.ആര്‍. സന്തോഷ്‌, എസ്‌.ഐ. ബെന്നി ജേക്കബ്‌, ഷാഡോ പോലീസ്‌ അംഗങ്ങളായ എസ്‌.ഐ. ഫിലിപ്പ്‌ വര്‍ഗീസ്‌, എ.എസ്‌.ഐമാരായ ഡേവിസ്‌, മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.പി. മുഹമ്മദ്‌ റാഫി, സുവൃതകുമാര്‍, അന്‍സാര്‍, കൃഷ്‌ണകുമാര്‍, റാഫി, ഗോപാലകൃഷ്‌ണന്‍, സി.പി.ഒ. പഴനിസ്വാമി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

No comments: