Thursday, May 3, 2012

ലാദനെ മറവുചെയ്തത് ഗുജറാത്ത് തീരത്തിനടുത്ത്?


ലാദന്‍ വേട്ട...അങ്ങനെയാണു പറഞ്ഞിരുന്നത് അമെരിക്കന്‍ സൈന്യം. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വെബ്സൈറ്റ് കണ്ടപ്പോള്‍ സംശയം, അവസാനിച്ചില്ലേ അത്.binladenseahunt.comഅതായിരുന്നു ആ സൈറ്റ്. ലാദന്‍റെ പേരില്‍ വീണ്ടും വേട്ടയ്ക്കിറങ്ങിയിരിക്കുന്നത് ഒരു അമെരിക്കക്കാരന്‍ തന്നെ, പേര് ബില്‍ വാറന്‍. കാലിഫോര്‍ണിയക്കാരനാണ്. സമുദ്രത്തിനടിയിലെ നിധി വേട്ടക്കരനാണ്. ട്രഷര്‍ ഹണ്ടര്‍. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് വധിച്ച ലാദന്‍റെ ശരീരം സമുദ്രത്തില്‍ സംസ്കരിച്ചു എന്നാണല്ലോ അമെരിക്കന്‍ സൈന്യം പറയുന്നത്. അറബിക്കടലിന്‍റെ ആഴത്തില്‍ ലാദനെത്തേടുകയാണ് ഇപ്പോള്‍ ബില്‍.

വെറുതെ പറയുന്നതൊന്നുമല്ല, എനിക്കു കൃത്യമായിട്ടറിയാം. ഈ അറുപതുകാരന്‍ ഇങ്ങനെ പറയുമ്പോള്‍ ഒന്നു സംശയിക്കും. ഇതാണാ രേഖ എന്നു പറഞ്ഞു കൈവെള്ളയിലെ രേഖകള്‍ കാണിച്ചു കൊടുത്ത ശങ്കരാടിയുടെ കാലില്‍ ഇന്നസെന്‍റ് ചങ്ങല കണ്ടെത്തിയതു പോലെ ബില്ലിന്‍റെ കാലിലും ചങ്ങലയുണ്ടോ.? കക്ഷിക്കു നല്ല സുഖമില്ലേ എന്നും സംശയിച്ചു പോകും. കാരണം ബില്‍ കൃത്യമായി അറിയാമെന്നു പറയുന്ന കാര്യം നിസാരമല്ല. ലാദന്‍റെ മൃതദേഹം അമെരിക്കന്‍ സൈന്യം എവിടെ സംസ്കരിച്ചുവെന്നു കൃത്യമായി തനിക്കറിയാമെന്നാണു ബില്ലിന്‍റെ അവകാശവാദം. ഗുജറാത്തിലെ സൂറത്തിന്‍റെ തീരത്തു നിന്ന് ഇരുനൂറു കിലോമീറ്റര്‍ പടിഞ്ഞാറു മാറി കടലിലാണു ബിന്‍ ലാദന്‍റെ മൃതദേഹം സംസ്കരിച്ചതെ ന്ന് ഉറപ്പിച്ചു പറയുന്നു ബില്‍.

തന്‍റെ നിധിവേട്ട ജീവിതത്തിനിടയില്‍ ഇരുനൂറിലധികം കപ്പല്‍ഛേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ബില്‍. അമേരിക്കന്‍ സൈന്യം ലാദനെ വധിച്ച് എവിടെയെങ്കിലും സംസ്കരിച്ചാല്‍ അതൊരു സ്മാരകമായി മാറാനുള്ള സാധ്യത ഒഴിവാക്കാനാണ് സംസ്കരിച്ച സ്ഥലം രഹസ്യമാക്കി വച്ചത്. കടലില്‍ മതാചാരപ്രകാരം സംസ്കരിച്ചു വെന്ന് അക്കാലത്തു വാര്‍ത്തകള്‍ വന്നിരുന്നു. അറബിക്കടലില്‍ കൃത്യമായി എവിടെ സംസ്കരിച്ചു എന്നു തനിക്കറിയാമെന്നു ബില്‍. മാത്രവുമല്ല കക്ഷി അവിടേക്കു പോകാന്‍ തയാറുമാണ്. പക്ഷേ അതിനായി ഇരുപതു ലക്ഷം ഡോളര്‍ ചെലവുണ്ട്. ആ പണം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ബില്ലിന്‍റെ വാദങ്ങള്‍ ഇതൊക്കെയാണ്. ലാദനെ വധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കടലില്‍ സംസ്കാരം നടത്തിയിരുന്നു. മൃതദേഹം അട ങ്ങിയ ബാഗില്‍ ഭാരം നിറച്ച് കടലില്‍ നിക്ഷേപിക്കുകയായിരുന്നു. ഭാരം നിറച്ചതു കൊണ്ടു തന്നെ അടിത്തട്ടില്‍ വീണയിടത്തു നിന്ന് അല്‍പ്പം പോലും മാറാതെ ആ ബാഗ് കിടക്കുന്നുണ്ട്. ഇതൊന്നും വെറുതെ പറയുന്നതല്ലെന്നും ബില്‍ ആണയിട്ടുറപ്പിക്കുന്നു. പെന്‍റഗണിലുള്ള ഒരു സോഴ്സില്‍ നിന്നു കിട്ടിയ സാറ്റലൈറ്റ് ഇമേജുകള്‍ കൃത്യമായി പഠിച്ചതു വഴിയാണു മൃതദേഹം സംസ്കരിച്ച സ്ഥലം പിന്‍പൊയ്ന്‍റ് ചെയ്തു പറയാന്‍ കഴിയുന്നത്. ഈ കണ്ടുപിടുത്തത്തില്‍ ഒതുങ്ങി നില്‍ക്കാനൊന്നുമല്ല ബില്ലിന്‍റെ തീരുമാനം. ആ സ്പോട്ടിലേക്കു ഡൈവ് ചെയ്യാന്‍ ഉറപ്പിച്ചു കഴിഞ്ഞു ഇദ്ദേഹം.

അടുത്ത ജൂണ്‍ മാസത്തോടെ ലാദന്‍റെ ശരീരത്തിലേക്കുള്ള മിഷന്‍ ആരംഭിക്കുകയായി. ഒരാഴ്ചയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയുമെന്നാണു ബില്ലിന്‍റെ വിശ്വാസം. ചിലപ്പോള്‍ മൂന്നു മാസം വരെ വേണ്ടിവരാനും സാധ്യതയുണ്ട്. പക്ഷേ ഇതൊന്നുമല്ല പ്രശ്നം, മറ്റൊരു പേടിയുണ്ട് ബില്ലിന്. ഇങ്ങനെയൊരു മിഷന്‍ അനൗണ്‍സ് ചെയ്തിരിക്കുന്നതുകൊണ്ടു തന്നെ അമേരിക്കന്‍ സേന തന്നെ വകവരുത്തുമോ എന്നൊരു ഭയം. ലാദന്‍റെ മൃതദേഹം എവിടെയാണെന്ന് അറിയാവുന്ന ഒരേയൊരാള്‍ താന്‍ മാത്രമാണ്. ബില്‍ ആവര്‍ത്തിക്കുന്നു.

അമെരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ കീഴിലുള്ള ഗവണ്‍മെന്‍റിനെ തീരെ വിശ്വ സിക്കുന്നില്ല ബില്‍. യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ നിന്നാണു മൃതദേഹം കടലില്‍ സംസ്കരിച്ചത്. അതിനു മുമ്പു ഡിഎന്‍എ ടെസ്റ്റു കളും നടത്തിയിരുന്നു. എന്നാല്‍ ആ ടെസ്റ്റില്‍ ബില്ലിനു വിശ്വാസമില്ല. ഡിഎന്‍എ ടെസ്റ്റ് തനിക്കു സ്വയം ചെയ്തു ബോധ്യപ്പെടണമെന്നു ബില്‍. ഞങ്ങള്‍ രാജ്യസ്നേഹികളായ അമെരിക്കക്കാരാണ്. ഇക്കാര്യത്തില്‍ ശരിയായ തെളിവു തരുന്നതില്‍ പ്രസിഡന്‍റ് ഒബാമ പരാജയപ്പെട്ടിരിക്കുന്നു, ബില്‍ പറയുന്നു.

1972 മുതല്‍ താനൊരു ട്രഷര്‍ ഹണ്ടറാണെന്ന് ബില്ലിന്‍റെ വെബ് സൈറ്റില്‍ അവകാശപ്പെടുന്നു. നിരവധി കമ്പനികള്‍ക്കായി ആഴക്കടലില്‍ തെരച്ചില്‍ നടത്തിയിട്ടുണ്ടെന്നും വാദം. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണു കക്ഷി. കാസ്പിയന്‍ കടലിലെ കപ്പല്‍ഛേദങ്ങള്‍ വീണ്ടെടുക്കാനുള്ള ഒരു എഗ്രിമെന്‍റ് ഗവണ്‍മെന്‍റുമായി ഉണ്ടെന്നും അതിനായി അഫ്ഗാനിസ്ഥാനില്‍ എത്തിയതാണെന്നും ബില്‍. എന്തായാലും ബിന്‍ ലാദന്‍റെ മൃതദേഹം സംസ്കരിച്ച സ്ഥലം അറിയാമെന്ന വാദം, ബില്ലിനെ പ്രശസ്തനാക്കിയിരിക്കുന്നു, ഒരു പക്ഷേ അതു തന്നെയായിരുന്നിരിക്കണം ലക്ഷ്യവും. യശിഹമറലിലെമവൗി.േരീാ സൈറ്റില്‍ ബില്ലിന്‍റെ ശ്രമങ്ങള്‍ക്ക് സംഭാവനകള്‍ ക്ഷണിക്കുന്നു. ലാദന്‍റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകളുടെ വില്‍പ്പനയുമുണ്ട്. 

No comments: