Saturday, May 26, 2012

സിപിഎം കൊലനടത്തിയിട്ടുണ്ടെന്ന് എംഎം മണി



ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെ വെട്ടിലാക്കി ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രസംഗം. പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്നുള്ള വിവാദപരാമര്‍ശങ്ങളുണ്ടായത്. 

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊലപാതകം ഇതിനുദാഹരണമാണ്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. മൂന്ന് പേരെ വെടിവച്ചും കുത്തിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി. ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയല്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമനായ കമ്യൂണിസ്റ്റാകുംഅദ്ദേഹം ചോദിച്ചു.

വി.എസ് തിരുത്താത് തെറ്റാണ്. കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ അദ്ദേഹം തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും സ്വാഗതം ചെയ്യുന്നു. വി.എസ് ഇതിനോട് പ്രതികരിക്കാത്തതും തെറ്റ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ അടക്കമുള്ളവര്‍ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്.

No comments: