Tuesday, May 29, 2012

വിവാഹത്തിനിടെ ആടിപ്പാടിയതിന് 6പേര്‍ക്ക് വധശിക്ഷ


 Pakistani Villagers Face Death Wedding Dance
ഇസ്ലാമാബാദ്: വിവാഹച്ചടങ്ങില്‍ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് ആടിപ്പാടിയതിന് പാകിസ്ഥാനിലെ ഒരു ഗോത്രകോടതി നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഖൈബര്‍പക്തുന്‍ക്വ മേഖലയിലെ ഹസാരെ ഡിവിഷനിലാണ് ദുരഭിമാനഹത്യയുടെ ഭാഗമായി പാക് 'ജിര്‍ഗ' വധശിക്ഷ വിധിച്ചത്.

വിവാഹച്ചടങ്ങുകളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ഇടം എന്ന ഗോത്രാചാരം ലംഘിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രണ്ട് മാസം മുമ്പ് ബാന്‍ഡോ ബൈദറില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇവര്‍ ഒന്നിച്ച് ആടുകയും പാടുകയും ചെയ്യുന്ന രംഗങ്ങള്‍ ആരോ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇത് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് ഗോത്രകോടതി ഇവര്‍ക്ക് കടുത്തശിക്ഷ വിധിച്ചത്.

പുരുഷന്മാരെ ആദ്യം കൊല്ലാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇവര്‍ ഒളിച്ചോടിയതോടെ വിവാഹിതരായ സ്ത്രീകളെ ഭര്‍തൃവീടുകളില്‍നിന്ന് വിളിച്ചിറക്കി കുഹിസ്ഥാന്‍ ജില്ലയിലെ ഗ്രാമത്തിലെ ചില വീടുകളില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പുരുഷന്മാരെ കണ്ടുകിട്ടാത്തതിനാല്‍ സ്ത്രീകളുടെ വധശിക്ഷ നീളുമെന്നാണ് സൂചന. ഇവരെ രക്ഷിയ്ക്കാനായി ജില്ലാ പൊലീസ് മേധാവി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വധശിക്ഷ നടപ്പാക്കാന്‍ നാല്‍പ്പതോളം ചെറുപ്പക്കാരെ ജിര്‍ഗ ചുമതലപ്പെടുത്തിയിട്ടുണ്ട്.

No comments: