Thursday, April 5, 2012

ലക്ഷ്യം വെച്ചത് ആന്റണിയെയും വികെ സിങിനെയും


സൈനിക നീക്കത്തിന്റെ പേരിലുള്ള വാര്‍ത്തയ്ക്കു പിന്നില്‍ കളിച്ച കേന്ദ്രമന്ത്രിയുടെ ലക്ഷ്യം എകെ ആന്റണിയും കരസേനാ മേധാവി വികെ സിങുമാണെന്ന് സൂചന. 

സൈനീക നീക്കം നടത്തിയതിന്റെ പേരില്‍ മേജര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

പ്രതിരോധവകുപ്പ് അറിയാതെയാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് വ്യക്തമായി കഴിഞ്ഞാല്‍ അതിന്റെ ചുമതലയുള്ള എകെ ആന്റണിയ്‌ക്കെതിരേ എല്ലാവരും തിരിയുമെന്ന മുന്‍വിധി. നേരത്തെ തന്നെ സൈന്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ കുറ്റകരമായ മൗനം പാലിച്ചുവെന്ന ആരോപണവും കൂട്ടിവായിക്കുമ്പോള്‍ രാജി പുത്തരിയല്ലാത്ത ആന്റണി പടിയിറങ്ങുമെന്നാണ് സൂത്രധാരന്‍ സ്വപ്‌നം കണ്ടത്.

അത്തരത്തില്‍ ആന്റണി പടിയിറങ്ങിയാല്‍ സ്വാഭാവികമായും മന്ത്രിസഭ പുനസ്സംഘടിപ്പിക്കും. അതിലൂടെ ഏറെ കാലമായി കൊതിക്കുന്ന പ്രതിരോധവകുപ്പ് കൈപ്പിടിയിലൊതുക്കാമെന്ന അധികാര ദുര്‍മോഹവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു. ആയുധ ദല്ലാളായ മകന്റെ സഹായത്തോടെ കോടികള്‍ സമ്പാദിക്കാമെന്ന സ്വപ്‌നവും ഇതിനു പിറകിലുണ്ടായിരുന്നു.

പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സൈന്യവും ഇത്തരത്തിലൊരു നീക്കം നടന്നില്ലെന്ന് പരസ്യമായി പ്രസ്താവനയിറക്കിയതാണ് ഈ മന്ത്രിയെ വെട്ടിലാക്കിയത്. ഇതോടെ വികെ സിങിനെ പുറത്താക്കാനുള്ള കാരണം നഷ്ടമായി. സിങ് പുറത്തുപോയാല്‍ മെച്ചം കിട്ടുന്ന സൈനിക ഉദ്യോഗസ്ഥരാണ് മന്ത്രിക്ക് വേണ്ട സാങ്കേതിക തെളിവുകള്‍ ഒരുക്കിയത് എന്നു വേണം സംശയിക്കാന്‍.

ആന്റണിയുടെ രാജിവേണമെന്ന് ആവശ്യപ്പെട്ട ബിജെപി പിന്നീട് പിന്നാക്കം പോകാനും പ്രധാനകാരണം ഈ തിരിച്ചറിവാണ്. പ്രതിരോധവകുപ്പും ആഭ്യന്തരവകുപ്പും ഭരിച്ച് ശീലമുള്ള ബിജെപിക്ക് ഈ വാര്‍ത്തയ്ക്കു പിന്നിലുള്ള ഒത്തുകളി വ്യക്തമായെന്നു വേണം കരുതാന്‍. സൈന്യം കിലോമീറ്ററോളം മുന്നേറ്റം നടത്തിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറിയാതിരിക്കുക, ഒടുവില്‍ അറിഞ്ഞപ്പോള്‍ മുന്നേറ്റം തടയാന്‍ വാഹനപരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പുറത്തുവിടുന്നതോടെ എല്ലാവരും ഇക്കാര്യം അറിയുക. അവിശ്വസനീയമായ കാര്യങ്ങളാണ് ഇതെല്ലാമെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

No comments: