Sunday, April 29, 2012

പകുതി വിലക്ക് ‘സ്വര്‍ണ നാണയം’! പിച്ചള വാങ്ങി കുടുങ്ങിയവരില്‍ മലയാളികളും



പകുതി വിലക്ക് ‘സ്വര്‍ണ നാണയം’! പിച്ചള വാങ്ങി കുടുങ്ങിയവരില്‍ മലയാളികളും
മസ്കത്ത്: ‘സൂറില്‍ കെട്ടിട നിര്‍മാണത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയ നിധി! 10 മില്ലിഗ്രാം വീതം തൂക്കമുള്ള സ്വര്‍ണനായണങ്ങള്‍, ജ്വല്ലറിയില്‍ കൊടുത്ത് പണമാക്കാന്‍ നിയമതടസമുള്ളതിനാല്‍ നിലവിലെ സ്വര്‍ണവിലയുടെ പകുതി മതി. ഒന്നോ, രണ്ടോ കിലോ സ്വര്‍ണം തരാം’- മാസങ്ങള്‍ക്ക് മുമ്പ് മസ്കത്തില്‍ തമ്പടിച്ചിരുന്ന പാകിസ്താനി സംഘത്തിന്‍െറ വാഗ്ദാനം കേട്ട് പലരുടെയും കണ്ണ് മഞ്ഞളിച്ചു. സ്വര്‍ണത്തിന് വില കുതിച്ചുകയറുന്ന ഇക്കാലത്ത് പകുതി വിലക്ക് കിട്ടാനുള്ള അപൂര്‍വ അവസരം ‘മുതലാക്കാന്‍’ പലരും പണമെറിഞ്ഞു. പണം നഷ്ടപ്പെട്ടവരില്‍ ബിസിനസിലെ ‘ബുദ്ധി രാക്ഷസര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികളുമുണ്ട്. പിച്ചള നാണയത്തില്‍ സ്വര്‍ണനിറം പൂശി ആളുകളെ കബളിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം പാകിസ്താന്‍ സ്വദേശി റോയല്‍ ഒമാന്‍ പൊലീസിന്‍െറ പിടിയിലായ വാര്‍ത്ത പുറത്തുവന്നപ്പോഴാണ് തങ്ങളും കബളിപ്പിക്കപ്പെട്ടു എന്ന് ചിലര്‍ തുറന്നു പറയാന്‍ തുടങ്ങിയത്.
റൂവിയിലെ തൃശൂര്‍ സ്വദേശിയായ വ്യാപാരി 1250 റിയാല്‍ നല്‍കി അരക്കിലോ ‘സ്വര്‍ണ’മാണ് ഇവരില്‍ നിന്ന് സ്വന്തമാക്കിയത്. റൂവിയില്‍ കുറഞ്ഞവിലക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന സംഘത്തില്‍പെട്ടവരാണ് സൗഹൃദത്തിലായപ്പോള്‍ കൈയില്‍ സ്വര്‍ണശേഖരമുണ്ടെന്ന് വെളിപെടുത്തിയതത്രെ. ‘തട്ടിപ്പാണെന്ന് മനസില്‍ തോന്നിയത് കൊണ്ട് അവരോട് സാമ്പിള്‍ കൊണ്ടുവരാന്‍ പറഞ്ഞു’- പേര് പ്രസിദ്ധീകരിക്കരുതെന്ന ഉറപ്പില്‍ വ്യാപാരി ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു തുടങ്ങി. സാമ്പിള്‍ എന്ന നിലയില്‍ കറുത്ത ചായമടിച്ച ഒരു നാണയം അവര്‍ എത്തിച്ചു. രാസവസ്തു ഉപയോഗിച്ച് കഴുകിയാല്‍ കറുത്ത ചായം മാറും. ഈ നാണയം റൂവിയിലെ ഏതാണ്ടെല്ലാ ജ്വല്ലറിയിലും കൊണ്ടുപോയി പരിശോധിച്ചെന്ന് വ്യാപാരി പറയുന്നു. തനി സ്വര്‍ണമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അരക്കിലോക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇടപാട് രഹസ്യമായതിനാല്‍ പണവുമായി എത്തേണ്ട സ്ഥലം അറിയിക്കാമെന്നേറ്റു. ആദ്യം റൂവിയില്‍ എത്തണമെന്ന് പറഞ്ഞു. സുരക്ഷിതമല്ലാത്തതിനാല്‍ ലൊക്കേഷന്‍ മാറ്റി, പിന്നീട് അസൈബയില്‍ വരാന്‍ പറഞ്ഞു. പക്ഷെ, അവിടെ വെച്ചും കൈമാറ്റം നടന്നില്ല. പിന്നീട്, ഗൂബ്രയിലെ ഒരു കേന്ദ്രത്തിലാണ് കറുത്തചായമടിച്ച് വികൃതമാക്കിയ അരക്കിലോ ‘സ്വര്‍ണം’ പണം നല്‍കി ഇദ്ദേഹം കൈപറ്റിയത്. പൊലീസ് കാണുമെന്നും സ്വര്‍ണം ലഭിച്ചാല്‍ ഉടന്‍ വണ്ടിയില്‍ കയറി സ്ഥലം വിടണമെന്നും മുന്നറിയപ്പുണ്ടായതിനാല്‍ വാങ്ങിയ സ്വര്‍ണത്തിന്‍െറ ഗുണമേന്‍മ പരിശോധിക്കാന്‍ അവസരമില്ലെന്ന് ഇദ്ദേഹം പറയുന്നു. പിന്നീട് വീട്ടിലെത്തി, കറുത്തചായം രാസവസ്തു ഉപയോഗിച്ച് കഴൂകിമാറ്റി. അപ്പോഴും സ്വര്‍ണതിളക്കമുണ്ടെന്ന് തോന്നിക്കുന്ന സ്വര്‍ണചായം പൂശിയിട്ടുണ്ടായിരുന്നു നാണയങ്ങളില്‍. സ്വര്‍ണം പണമാക്കാനുള്ള ശ്രമത്തില്‍ വിശദയമായി പരിശോധിച്ചപ്പോഴാണ് പിച്ചള നാണയങ്ങളില്‍ സ്വര്‍ണനിറം പുശി കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലായത്- ഇദ്ദേഹം പറഞ്ഞു. അപ്പോഴേക്കും തട്ടിപ്പ് സംഘം ബന്ധപ്പെട്ടിരുന്ന ഫോണ്‍നമ്പറും മറ്റും കളഞ്ഞ് സ്ഥലംവിട്ടിരുന്നു. തന്നെ പോലെ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടിരിക്കാനിടയുണ്ടെന്ന് വ്യാപാരി പറഞ്ഞു. തന്‍െറ അറവില്‍ മറ്റൊരു ഗോവ സ്വദേശി 2000 റിയാല്‍ മുടക്കി സ്വര്‍ണം വാങ്ങിയിട്ടുണ്ട്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായ ഉടനെ വ്യാപാരി റൂവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താന്‍ സ്വദേശിയെ സമാനമായ രീതിയില്‍ കബളിപ്പിച്ചതിന് പിടിയിലായ അതേ നാട്ടുകാരനായ പ്രതി തന്നെയാണോ തന്‍െറ പണവും തട്ടിയത് എന്ന് അറിയാനായി പൊലീസിന്‍െറ സഹായം തേടിയിരിക്കുകയാണ് ഇദ്ദേഹമിപ്പോള്‍. നിരവധിപേര്‍ സമാനമായ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസും നല്‍കുന്ന സൂചന. എന്നാല്‍, നാണക്കേട് ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ പലരും തയാറായിട്ടില്ല.

No comments: