Saturday, April 28, 2012

മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു വിമര്‍ശനം

ഇറ്റാലിയന്‍ ചരക്കു കപ്പലിലെ നാവികരില്‍നിന്നു വെടിയേറ്റു രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സായിപ്പിനെ കണ്ടപ്പോള്‍ ബന്ധുക്കള്‍ കവാത്തു മറന്നെന്നു ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. സായിപ്പിന്‍റെ പണം കണ്ടപ്പോള്‍ എല്ലാം മറന്നെന്നു കോടതി.
നീണ്ടകര പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റും പ്രതികളായ രണ്ടു നാവികരും കൊടുത്ത കേസില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കക്ഷി ചേര്‍ന്നിരുന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇരുവരെയും കക്ഷി ചേര്‍ത്തത്.
കോടതിയുടെ ഒട്ടേറെ സമയവും പാഴായി. ഒടുവില്‍ ഇറ്റലിക്കാരുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ അനുമതി തേടിയപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വിലയേറിയ സമയം പാഴാക്കിയതിനു കോടതി ചെലവ് ചുമത്തേണ്ടിവരുമെന്നു നിരീക്ഷിച്ച കോടതി ക്രിമിനല്‍ കേസുകളില്‍ ഇത്തരം നിലപാട് ആവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ലെന്നും മുന്നറിയിപ്പു നല്‍കി.
കടലില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്‍റെ ഭാര്യ ഡോറമ്മ, അജീഷ് പിങ്കുവിന്‍റെ സഹോദരിമാരായ അഗുന, അഭിനയ എന്നിവര്‍ ഇറ്റലിയുമായി നഷ്ടപരിഹാരം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരുന്നു. ഇതു പ്രകാരമാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍റെ കോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന കേസില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന എതിര്‍ സത്യവാങ്മൂലം പിന്‍വലിക്കണെന്ന് ആവശ്യപ്പെട്ട് ഇരു കുടുംബങ്ങളും അനുമതി ഹര്‍ജി ഫയല്‍ ചെയ്തത്.മറ്റു ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കുമെന്നു ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അറിയിച്ചു.

No comments: