എന്‍ ഐ ടി അധ്യാപകനായ സുഭാഷിനെ അറിയാത്ത മലയാളി പത്രവായനക്കാര്‍ കുറയും. കോഴിക്കോട് എന്‍ ഐ ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഇന്ദുവിന്റെ തിരോധാനത്തിന് കാരണക്കാരനെന്ന് മാധ്യമങ്ങള്‍ കുറ്റവിചാരണ നടത്തി വിധിയെഴുതിയ ഈ ചെറുപ്പക്കാരന് ഇപ്പോഴും എന്‍ ഐ ടിയിലുണ്ട്. അവിടെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നുണ്ട്. എന്‍ ഐ ടിയുടെ സമീപത്തായി വാടകയ്ക്ക് എടുത്ത വീട്ടില്‍ താമസിക്കുന്നുണ്ട്.
എന്നാല്‍ പുറംലോകത്തെ ഭൂരിപക്ഷം പേരുടെയും അറിവും വിചാരവും ഇന്ദുവിനെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ സുഭാഷ് പൊലീസ് കസ്റ്റഡിയിലോ ജയിലിലോ ആണെന്നാണ്. അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് കോടതി കയറിയിറങ്ങുകയാണെന്നാണ്. ഇന്ദുവിന്റെ തിരോധാനത്തിന് കാരണക്കാരനെന്ന് വായനക്കാരോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും തര്‍ക്കിച്ച് ഉറപ്പിക്കുകയും ചെയ്ത ഒരു മാധ്യമങ്ങളും സുഭാഷ് പൊലീസ് കസ്റ്റഡിയിലോ ജയിലിലോ അല്ലെന്ന് വായനക്കാരെ അറിയിച്ചിട്ടില്ല അഥവാ പറഞ്ഞിട്ടില്ല. നിലവില്‍ ഈ കേസില്‍ അന്വേഷണോദ്യോഗസ്ഥന്മാരുടെ അഭിപ്രായങ്ങളോ നിഗമനങ്ങളോ പുറംലോകത്തെ അറിയിക്കാന്‍ ഇന്നുവരെ മാധ്യമങ്ങള്‍ തയ്യാറായിട്ടുമില്ല. ഏതൊരു സെന്‍സേഷണല്‍ വാര്‍ത്തയെയും പോലെ കുറെക്കാലം ആഘോഷിച്ച് പേന പോക്കറ്റിലിടുകയായിരുന്നു പത്രദൃശ്യമാധ്യമങ്ങളുടെ സ്വന്തം ലേഖകന്മാര്.
ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനവാരം കോഴിക്കോട്ടേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായതുമുതല്‍ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞുനിന്ന മുഖമാണ് സുഭാഷിന്റേത്. കൊടുംക്രൂരനായ കൊലപാതകിയെന്ന നിലയില്‍ ചില പത്രങ്ങള്‍ അവതരിപ്പിച്ച സുഭാഷിനെ ഇന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും നിരന്തരമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ദുവിനെ മരണത്തിലേക്ക് നയിക്കുകയോ അതിലേക്ക് തള്ളിവിടുകയോ ഇന്ദുവിനെ കാണാതായതുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്താനോ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘം സുഭാഷിനെതിരെ എന്തെങ്കിലും തരത്തില്‍ നിയമനടപടികളെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ നുണപരിശോധനയുള്പ്പെടെയുള്ള അന്വേഷണ നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ റോളാണ് സ്വീകരിക്കാറ് പതിവ്. ഇരകളുടെ പക്ഷത്തുനിന്ന് വാദിക്കാറുള്ളതും മാധ്യമങ്ങള്‍ തന്നെ. ഇന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലും സ്വഭാവികമായി മാധ്യമങ്ങളുടെ അനുഭാവം കിട്ടുക ഇന്ദുവിനും കുടുംബത്തിനുമായിരിക്കും. ഇന്ദുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആരുടെയും നേര്‍ക്ക് എല്ലാ കണ്ണുകളും തിരിയുക സ്വഭാവികമാണ്.
എന്നാല്‍ ഇവിടെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് പത്രമാധ്യമങ്ങള്‍ നിയമം അനുശാസിക്കുന്ന എല്ലാ നിയന്ത്രണങ്ങളെയും പൊട്ടിച്ചെറിഞ്ഞ് ആരോപണവിധേയനായ ആള്‍ക്ക് നേരെ അക്ഷരാര്‍ത്ഥത്തില്‍ കുതിര കയറുകയായിരുന്നു. നിയമവും അത് വ്യാഖ്യാനിക്കുന്ന കോടതിയും ഒരാളെ കുറ്റവാളിയെന്ന് വിധിക്കുന്ന നിമിഷം വരെ എത്രവലിയ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ആളായാലും അയാള്‍ നിരപരാധി തന്നെയാണ്. അതേ സമയം സുഭാഷ് എന്ന അധ്യാപകന്റെ കാര്യത്തില്‍ 'അയാള്‍ കുറ്റവാളി തന്നെ'യെന്ന് മാധ്യമങ്ങള്‍ വിധിയെഴുതുകയായിരുന്നു.
ഇന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്നേവരെ ഒരു കേസുപോലും ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടില്ല എന്നറിയുമ്പോഴാണ് മാധ്യമങ്ങളുടെ മാപ്പര്‍ഹിക്കാത്ത കൊലവിളിക്ക് ഇരയാവുകയായിരുന്നു സുഭാഷ് എന്നറിയേണ്ടത്. ഇന്ദുവും സുഭാഷും തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്നതിന്റെ സത്യാവസ്ഥ അവര്‍ക്ക് മാത്രമറിയുന്ന കാര്യമാണ്. ചിലപ്പോള്‍ അവരുമായി വളരെ അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിയാമായിരിക്കും.
സുഭാഷ് ഇന്ദുവിനെ 'വശീകരിച്ചോ? വഞ്ചിച്ചോ? ആത്മഹത്യക്ക് പ്രേരിപ്പിച്ചോ?' തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ യാതൊരറിവുമില്ല. ഇന്ദുവിന്റെ തിരോധാനത്തോടെ ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി സുഭാഷ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കേണ്ടത് നമ്മുടെ നിയമവും കോടതിയുമാണ്. സുഭാഷ് ഏതെങ്കിലും തരത്തില്‍ ഇന്ദുവിന്റെ കാണാതാകലിനും അതെത്തുടര്ന്നുണ്ടായെന്ന് കരുതുന്ന ജീവഹാനിക്കും കാരണക്കാരനെങ്കില്‍ രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന വിധത്തില്‍ ശിക്ഷയ്ക്ക അയാള്‍ അര്‍ഹന്‍ തന്നെയാണ്.
ഏറെക്കുറെ സമ്മതരും കഴിവുതെളിയിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചതെന്നാണ് അറിയുന്നത്. എല്ലാത്തരത്തിലും സുഭാഷിനെക്കാളും സ്വാധീനശക്തിയുള്ള ബന്ധുക്കള്‍ ഉള്ള ഇന്ദുവിന്റെ തിരോധാനക്കേസില്‍ നിന്ന് സുഭാഷ് സ്വാധീനം ചെലുത്തി രക്ഷപ്പെട്ടു എന്നതും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല.
ഇന്ദു എന്ന പെണ്‍കുട്ടിക്ക് നീതി വേണ്ടേ എന്ന ചോദ്യത്തിന് ഇന്ദുവിന് മാത്രമല്ല ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നീതി വേണമെന്ന് തന്നെയാണ് മനസാക്ഷിയുള്ളവരുടെയെല്ലാം അഭിപ്രായം. ഏക മകളായ ഇന്ദുവിനെ നഷ്ടപ്പെട്ട അവളുടെ മാതാപിതാക്കളുടെ ദുഃഖവും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ നിയമത്തിന്റെയും അന്വേഷണത്തിന്റെയും കണ്ണില്‍ ഇന്ദുവിന്റെ കാണാതാകലിന് പിന്നില്‍ സുഭാഷിന് നേരിട്ട് പങ്കുണ്ടെന്ന് ഇതുവരെ തെളിയാത്ത സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ആ ചെറുപ്പക്കാരന് മേല്‍ നടത്തിയ അഴിഞ്ഞാട്ടത്തിന് ആരാണ് സമാധാനം പറയുക?
കേരള കൗമുദിയും അവരുടെ തന്നെ ഉച്ചപ്പത്രവുമായ ഫ്ലാഷുമാണ് ഇന്ദുവധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളെ വന്‍ പ്രാധാന്യത്തോടെ പ്രദ്ധീകരിച്ചതും സുഭാഷ് തന്നെയാണ് കുറ്റക്കാരന്‍ എന്ന നിലയില്‍ വാര്ത്തയെഴുതിയതും. മറ്റ് പ്രമുഖ മാധ്യമങ്ങളും ഏറെക്കുറെ ഇതേരീതി തന്നെയാണ് അവലംബിച്ചത്. ഫ്ലാഷും കേരള കൗമുദിയും എല്ലാ മാധ്യമ മര്യാദകളെയും പൊട്ടിച്ചെറിഞ്ഞ് കലിതുള്ളുകയായിരുന്നു. ഈ സംഭവത്തിന്റെയും ഇതോടനുബന്ധിച്ച് നടന്ന അന്വേഷണങ്ങളുടെയും നിജസ്ഥിതി അറിയുന്നവര്‍ അന്ന് കേരള കൗമുദി ഫ്ലാഷില്‍ അടക്കം വന്ന വാര്‍ത്തകളുടെ തലക്കെട്ട് മാത്രം വായിച്ചാല്‍ എന്തായിരുന്നു ഈ കേസില്‍ മാധ്യമങ്ങള്‍ക്കുള്ള അമിത താല്പര്യമെന്ന് സംശയമുയരുക സ്വഭാവികമാണ്.
അക്കാലത്ത് വന്ന ചില പത്രവാര്‍ത്തകളുടെ തലക്കെട്ടുകളുടെ സാമ്പിള്‍ കൊടുക്കുന്നു: 'ഇന്ദുവിന്റെ തിരോധാനം, സുഭാഷ് കുടുങ്ങും' 'എല്ലാം സുഭാഷിന്റെ തിരക്കഥ അനുസരിച്ച്''ഇന്ദുവിന്റെ മരണം, വാതിലില്‍ നിന്നത് സുഭാഷ് തന്നെ' 'തള്ളിയിട്ടതിന് ദൃക്സാക്ഷികള്‍, ഇന്ദുവിനെ കൊന്നതുതന്നെ'. ഇതിനിടെ കേരള കൗമുദി വാരിക ഇന്ദുവിന്റെ തിരോധാനം പ്രമേയമാക്കി, സുഭാഷിനെ കൊടുംവില്ലനാക്കി നോവല്‍ പ്രസിദ്ധീകരിച്ചു. ഏഷ്യാനെറ്റ് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ ഇന്ദുവിന്റെ തിരോധാനം മുഖ്യപ്രമേയമാക്കി സുഭാഷിനെ 'കൊന്നുകൊലവിളിച്ചു'. ഇത്രയൊക്കെ വാര്‍ത്തകളും കോലാഹലങ്ങളും ഉണ്ടായിട്ടും സുഭാഷ് എന്ന 'കുറ്റവാളിയെ' ഒരു തവണ പോലും നേരില്‍ കാണാനോ സംസാരിക്കാനോ ഫോണില്‍ വിളിക്കാനോ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ ഒരാള്‍ പോലും തയ്യാറായില്ലെന്നത് പറഞ്ഞത് മറ്റാരുമല്ല സുഭാഷ് തന്നെയാണ്.
അനീതിക്കെതിരെയും അക്രമത്തിനെതിരെയും നീതിനിഷേധത്തിനെതിരെയും പോരാടുന്ന മാധ്യമസുഹൃത്തുക്കളേ, ഇത് നീതിയാണോ? ഒരുവന് എത്രവലിയ കുറ്റവാളിയായാലും വഞ്ചകനായാലും പീഡകനായാലും കൊലയാളിയാലും അവന്റെ ഭാഗം ഒരിക്കലെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാത്ത മാധ്യമസംസ്കാരത്തെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?
'നിങ്ങളാണോ ഇന്ദുവിനെ കൊലപ്പെടുത്തിയത്' എന്ന് സുഭാഷിന്റെ മുഖത്തുനോക്കി ചോദിക്കാന്‍ എന്തിനാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ മടിക്കുന്നത്. ഇങ്ങനെ ചോദിച്ചാല്‍ എന്തെങ്കിലും അയാള്‍ മറുപടിയായി പറയില്ലേ? ആ മറുപടി എന്തായാലും അത് നിങ്ങള്‍ എഴുതുന്ന വാര്‍ത്തയ്ക്ക് ഒരു ന്യായീകരണമാകുമല്ലോ.
ഒരു സംഭവം ഉണ്ടാകുമ്പോള്‍ തുടക്കത്തില്‍ കാട്ടുന്ന അമിതാവേശം കാര്യങ്ങളുടെ സ്ഥിതിഗതികള്‍ അറിയുമ്പോഴെങ്കിലും പക്വമായി കൈകാര്യം ചെയ്യേണ്ടതാണ്. സുഭാഷിന്റെ കാര്യത്തില്‍ ഒരിക്കല്‍ പോലും അതുണ്ടായില്ലെന്ന് എടുത്തുപറയേണ്ടതാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും സുഭാഷിനെ ന്യായീകരിക്കാനോ ഇന്ദുവിനെ അവഗണിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു.
സത്യം എന്തെന്നറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനായൊന്ന് ശ്രമിക്കുകയെങ്കിലും ചെയ്യാതെ പൈങ്കിളിക്കഥയെഴുതുന്ന ലാഘവത്തോടെ ഒരുവന്റെ ജീവിതത്തില്‍ കയറിനിരങ്ങാന്‍ ആരാണ് മാധ്യമങ്ങള്‍ക്ക് അധികാരം നല്‍കിയത്? ഇരകളുടെ വിലാപങ്ങള്‍ എല്ലാക്കാലത്തും മാധ്യമങ്ങളാണ് പുറംലോകത്തെത്തിക്കുക. എന്നാല്‍ മാധ്യമങ്ങളുടെ ഇരകളാകുന്നവര്‍ക്ക് ആരാണ് സാന്ത്വനം പകരുക?
സമീപകാലത്ത് മാധ്യമങ്ങളുടെ കൂട്ടയാക്രമണത്തിനിരയായ ചിലരിലൊരാള്‍ മാത്രമാണ് സുഭാഷ്. ഇത്തരം മാധ്യമബലാത്സംഗത്തിനിരയായ ഒട്ടനവധി ആളുകള്‍ കേരളീയ സമൂഹത്തിലുണ്ട്. ഇങ്ങനെ സ്വയം ലെജിസ്ലേറ്ററും എക്സിക്യൂട്ടീവും ജുഡീഷ്യറിയും കളിക്കുന്ന ഒരു ഫോര്‍ത്ത് എസ്റ്റേറ്റിനെ അര്‍ഹിക്കുന്നത് ഏതുതതരം സമൂഹമാണ്? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.
No comments:
Post a Comment