Wednesday, April 25, 2012

ബോഫോഴ്‌സ്: ക്വത്‌റോച്ചിയെ രാജീവ്‌ഗാന്ധി സംരക്ഷിച്ചിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍


ബോഫോഴ്‌സ് കേസില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍. രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്‌ടാവിയ ക്വത്‌റോച്ചിയെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സംരക്ഷിച്ചിരുന്നുവെന്ന്‌ സ്വീഡീഷ്‌ മുന്‍ പോലീസ്‌ തലവന്‍ സ്‌റ്റെന്‍ ലിന്‍ഡ്‌സ്ട്രോമിന്റെ വെളിപ്പെടുത്തല്‍. അതേസമയം, ഇടപാടില്‍ രാജീവ്‌ ഗാന്ധിയോ സ്വീഡീഷ്‌ മുന്‍ പ്രധാനമന്ത്രി ഒളോഫ്‌ പാമക്കോ കോഴ വാങ്ങിയിരുന്നതായി തെളിവില്ലെന്നും ഒരു ഡ്വീഡീഷ്‌ വെബ്‌സൈറ്റിന്‌ നല്‍കിയ അഭിമുഖത്തില്‍ ലിന്‍ഡ്‌സ്ട്രോം പറയുന്നു.

ഇടപാടില്‍ പ്രധാന പങ്കാളിയായ ക്വത്‌റോച്ചിക്കെതിരായ തെളിവുകള്‍ ശക്‌തമാണ്‌. എന്നാല്‍ സ്വീഡനിലോ സ്വിറ്റ്‌സര്‍ലണ്ടിലോ ക്വറ്ററോച്ചിയെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. ക്വത്‌റോച്ചി കുറ്റക്കാരനാണെന്ന്‌ അറിഞ്ഞിട്ടും രാജീവ്‌ ഗാന്ധി അദ്ദേഹത്തെ സംരക്ഷിച്ചു. സ്വീഡനിലെ നിയമങ്ങള്‍ ലംഘിച്ചാണ്‌ ഇടപാട്‌ നടന്നത്‌. ക്വത്‌റോച്ചിയുടെ അക്കൗണ്ടില്‍ പണമെത്തിയത്‌ ഇടപാടില്‍ ഇയാളുടെ പങ്ക്‌ വ്യക്‌തമാക്കുന്നു. ഇടപാട്‌ സംബന്ധിച്ച്‌ എല്ലാകാര്യവും എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും നിരപരാധികളാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ബോളിവുഡ്‌ നടന്‍ അമിതാഭ്‌ ബച്ചന്‍ ഉള്‍പ്പെടെയുള്ളവരെ കേസിലെ വലിച്ചിഴച്ചത്‌ അന്വേഷണ സംഘമാണ്‌. യഥാര്‍ത്ഥത്തില്‍ ബച്ചനും കുടുംബത്തിനും കേസില്‍ ഒരു പങ്കുമില്ലെന്നും ലിന്‍ഡ്‌സ്ട്രോം വ്യക്‌തമാക്കി.

1986ലെ ബോഫോഴ്‌സ് ആയുധ ഇടപാട്‌ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്നത്‌ സ്‌റ്റെന്‍ ലിന്‍ഡ്‌സ്ട്രോം ആയിരുന്നു. മാധ്യമപ്രവര്‍ത്തകയായ ചിത്ര സുബ്രഹ്‌മണ്യത്തിനാണ്‌ ഇടപാട്‌ സംബന്ധിച്ച 350 ഓളം രേഖകള്‍ ലിന്‍ഡ്‌സ്ട്രോം ചോര്‍ത്തിനല്‍കിയത്‌. ഇതോടെ 1990ല്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ഇടപാടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ക്വത്‌റോച്ചിയെയും ബോഫോഴ്‌സിന്റെ ഇന്ത്യയിലെ പ്രതിനിധി വിന്‍ ഛധയെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2001ല്‍ വിന്‍ ഛധ അന്തരിച്ചു. ഇതിനിടെ 1993ല്‍ ക്വത്‌റോച്ചി സമര്‍ഥമായി ഇന്ത്യയില്‍ നിന്നും കടന്നു. സിബിഐ പലതവണ നോട്ടീസ്‌ അയച്ചിട്ടും ക്വത്‌റോച്ചി കൈപ്പറ്റുകയോ ഇന്ത്യയിലേക്ക്‌ വരാന്‍ തയ്യാറാകുകയോ ചെയ്‌തില്ല. ഇതേ തുടര്‍ന്ന്‌ 2011 മാര്‍ച്ചില്‍ കേസ്‌ അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു.

No comments: