Saturday, April 21, 2012

കൊച്ചി കടലിലെ വന്‍ നിധി തേടി വിദേശികള്‍


കൊച്ചിയിലെ പുറം കടലില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ നിധിശേഖരം തേടി വിദേശികള്‍. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട മൂന്ന് ബ്രിട്ടീഷ് കപ്പലുകള്‍ കേരളത്തിന് സമീപത്തെ കടലില്‍ തകര്‍ന്നതായി രേഖകള്‍ ലഭിച്ചിരുന്നു.

ഇതില്‍ രണ്ട് കപ്പലുകള്‍ മുംബൈയില്‍ നിന്നും മറ്റൊന്ന് ഗോവ തുറമുഖത്ത് നിന്നുമാണ് പുറപ്പെട്ടത്. മുംബൈയില്‍ നിന്നുള്ള കപ്പലുകളില്‍ പഞ്ചസാര, ഗോതമ്പ് തുടങ്ങിയവയായിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇവ രണ്ടും ബ്രിട്ടണിനിലേയ്ക്ക് പോവുകയായിരുന്നു

എന്നാല്‍ ഗോവയില്‍ നിന്ന് പുറപ്പെട്ട എക്‌സ്. എല്‍. എ ലോഡി എന്ന കപ്പലിന്റെ യാത്ര ഫ്രാന്‍സിലേയ്ക്കായിരുന്നു. കപ്പലിലിനുള്ളില്‍ എന്തായിരുന്നുവെന്ന കാര്യം വ്യക്തമല്ലെങ്കിലും ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് സമാഹരിച്ച വന്‍ സമ്പത്ത് യൂറോപ്പിലേക്ക് കടത്തുക എന്നതായിരുന്നു ഈ കപ്പലിന്റെ ദൗത്യമെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര സാമഗ്രികള്‍ എന്നുമാത്രമാണ് കപ്പലിലെ ചരക്കിനെ പറ്റി രേഖപ്പെടുത്തിയിരുന്നത്.

മൂന്ന് കപ്പലുകള്‍ തകര്‍ന്നെങ്കിലും ഈ കപ്പലിലെ ചരക്കു കണ്ടെത്തുന്നതില്‍ മാത്രമായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ക്ക് താത്പര്യം. ഇതും കപ്പലില്‍ വന്‍ നിധശേഖരമുണ്ടായിരുന്നുവെന്നതിന് അടിവരയിടുന്നു. 

കപ്പലിലെ ചരക്ക് കണ്ടെത്താന്‍ ബ്രിട്ടീഷ് അധികൃതര്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കപ്പല്‍ തകര്‍ന്ന സ്ഥലം കൃത്യമായി മനസ്സിലാക്കാനാകാത്തിനാലായിരുന്നു ഇത്. എന്നാല്‍ കപ്പല്‍ 350 നോട്ടിക്കല്‍ മൈല്‍ തെക്കു ഭാഗത്ത് വച്ച് തകര്‍ന്നിരിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് അടുത്തായിരിക്കും ഇതെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.

ഈ നിഗമനം ശരിയാണെങ്കില്‍ അമൂല്യ സമ്പത്താണ് കൊച്ചി കടലിന്റെ അടിത്തട്ടില്‍ മറഞ്ഞു കിടക്കുന്നത്. ഇന്ത്യന്‍ ഭരണകൂടമോ സുരക്ഷാ സേനകളോ അറിയാതെ നിധി കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂറോപ്പില്‍ നിന്നുള്ള സംഘമെന്നും റിപ്പോര്‍ട്ടുണ്ട്.

No comments: