Saturday, April 14, 2012

ഇനി അപ്പുക്കുട്ടിയുടെ ദിനങ്ങള്‍


ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചവരും മോഹിച്ചവരും കുറച്ചൊന്നുമായിരിക്കില്ല. എന്നാല്‍ പ്രതീക്ഷിച്ചവരെ ആരെയുമല്ല അത് തേടിയെത്തിയത്.'അഴകര്‍സാമിയിന്‍ കുതിരൈ' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ഈ പുരസ്‌കാരം ലഭിച്ചപ്പോള്‍ അപ്പുക്കുട്ടി എന്ന നടന്‍ അമ്പരന്നുപോയി. ഇത്ര ശ്രദ്ധിക്കപ്പെടും തന്റെ അഭിനയമെന്ന് അപ്പുക്കുട്ടി കരുതിയിരുന്നില്ല. 
''സത്യം പറഞ്ഞാല്‍ ആ സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. എനിക്ക് കിട്ടുമെന്ന് ഒട്ടും കരുതിയില്ല''- അപ്പുക്കുട്ടി പറയുന്നു. ''എന്നാല്‍ ഈ അവാര്‍ഡ് എന്നെപ്പോലെ സിനിമയില്‍ അഭിനയിക്കാന്‍ മോഹിച്ചുനടക്കുന്ന പലര്‍ക്കും പ്രചോദനമാവും. നീണ്ട 17 വര്‍ഷമാണ് ഞാന്‍ സിനിമയില്‍ കയറിപ്പറ്റാനുള്ള മോഹവുമായി നടന്നത്. ധാരാളം പേര്‍ ഇപ്പോഴും അങ്ങനെ നടക്കുന്നുണ്ട്. അവര്‍ക്കൊക്കെ ഇത് ആവേശം പകരുമെന്ന് ഞാന്‍ കരുതുന്നു''- അപ്പുക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

തൂത്തുക്കുടി ജില്ലയിലെ നാഥന്‍ കിണറ് ഗ്രാമത്തില്‍ നിന്ന് ചെന്നൈയില്‍ എത്തിയ കാലത്ത് അപ്പുക്കുട്ടി എന്നല്ല ശിവബാലന്‍ എന്നായിരുന്നു പേര്. മദ്രാസ് നഗരത്തില്‍ ഒരു ഹോട്ടല്‍ ജോലിക്കാരനായിരുന്ന കാലത്ത് സിനിമയായിരുന്നു ഈ കറുത്ത് തടിച്ച് കുറിയ മനുഷ്യന്റെ ഉള്ളില്‍. ഒരിക്കലും പ്രതീക്ഷ കൈവിടാത്ത മനസ്സായിരുന്നു അപ്പുക്കുട്ടിയുടേത്. അയാളുടെജീവിതം ഒരു സിനിമാക്കഥപോലെതോന്നും. 1960 കളില്‍ പുറത്തിറങ്ങിയ 'സെര്‍വര്‍ സുന്ദരം' എന്ന സിനിമ ഓര്‍ക്കുന്നില്ലേ? ഒരു ഹോട്ടലിലെ സെര്‍വര്‍ സൂപ്പര്‍താരമായി മാറുന്നതാണ് ആ സിനിമയുടെ കഥ. ഹോട്ടല്‍ജോലിക്കാരനായി കഴിഞ്ഞുകൂടുന്നതിനിടയില്‍ അവിടെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന സിനിമാപ്രവര്‍ത്തകരില്‍ പലരേയും ശിവബാലന്‍ പരിചയപ്പെട്ടു. ആ പരിചയത്തിലൂടെഅയാള്‍ പതുക്കെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ നിലയിലെത്തി. ഒടുവില്‍ കാത്തിരിപ്പിനൊരവസാനമുണ്ടായത് സുശീന്ദ്രന്‍ എന്ന സംവിധായകന്‍ 'വെണ്ണിലാ കബഡിക്കുഴു' എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം നല്‍കിയപ്പോഴാണ്. ശിവബാലന്‍ അപ്പുക്കുട്ടിയായത് അതോടെയാണ്. അപ്പുക്കുട്ടി എന്നത് ആ സിനിമയില്‍ ശിവബാലന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു. ആ ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ശിവബാലന്‍ അപ്പുക്കുട്ടി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

പതിനേഴ് വര്‍ഷം സിനിമയുടെ പിന്നാലെ ഓടിനടന്ന ഈ ചെറുപ്പക്കാരന്റെ പിന്നാലെ ഓടുകയാണ് ഇപ്പോള്‍ സിനിമ. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് അപ്പുക്കുട്ടിക്ക്. 'മന്നാര്‍' എന്ന ചിത്രത്തില്‍ ഹീറോ ആയി അഭിനയിക്കുന്നു. മറ്റ് ചിത്രങ്ങളിലെല്ലാം ശ്രദ്ധേയങ്ങളായറോളുകള്‍. തമിഴിലെ താരസങ്കല്പത്തിന് കടകവിരുദ്ധമാണ് അപ്പുക്കുട്ടിയുടെ രൂപവും ഭാവവും. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി തമിഴ് സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം അപ്പുക്കുട്ടിയെപ്പോലുള്ള നടന്മാര്‍ക്ക് പ്രസക്തി നല്‍കി. ''സുശീന്ദ്രനാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്. 'വെണ്ണിലാ കബഡിക്കുഴു'വിലെ കബഡി കളിക്കാരനും 'അഴകര്‍സാമിയിന്‍ കുതിരൈ'യിലെ അഴകര്‍സാമിയും എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്ന ചിത്രങ്ങളാണ്'' എന്ന് അപ്പുക്കുട്ടി. തമിഴില്‍ സാധാരണ താരങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് പതിവ്. എന്നാല്‍ സുശീന്ദ്രനെപ്പോലുള്ള സംവിധായകര്‍ കഥാപാത്രങ്ങള്‍ക്കു പറ്റിയ അഭിനേതാക്കളെ തേടിപ്പോയതിന്റെ ഫലമാണ് അപ്പുക്കുട്ടിയെപ്പോലുള്ള നടന്മാര്‍. അഴകര്‍ സാമിയുടെ വിജയമായിരിക്കണം മലയാളത്തില്‍ 'സ്‌നേഹവീടി'ല്‍ അപ്പുക്കുട്ടിക്ക് അവസരം നല്‍കാന്‍ സത്യന്‍ അന്തിക്കാടിനെ പ്രേരിപ്പിച്ചത്. സ്‌നേഹവീടിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം അപ്പുക്കുട്ടി മറച്ചുപിടിക്കുന്നില്ല. ''മോഹന്‍ലാല്‍ സാറിന്റെ അഭിനയം എത്ര സ്വാഭാവികമാണ്. ഒരു വലിയ നടനെന്ന ഭാവം ഒട്ടുമില്ലാതെയാണ് അദ്ദേഹം പെരുമാറുന്നത്. തികച്ചും ഒരു സാധാരണ മനുഷ്യന്‍. അദ്ദേഹം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി''- അപ്പുക്കുട്ടി പറയുന്നു. 
 

No comments: