Thursday, April 26, 2012

നമുക്കും വേണം കോടിമാപ്പ് നിയമം


ഇറ്റലിക്കെതിരെയും അവരുടെ ചോരക്കൊതിയന്‍മാരുമായ നാവികരെയും നാടുനീളെ തെറിപഞ്ഞു നടന്നവര്‍ ഒന്നിരുട്ടി വെളുത്തപ്പോള്‍ മണ്ടന്‍മാരായത്രേ... കോടി ഭഗവതിയാണ് ഈ അദ്ഭുതം കാണിച്ചത്.!!. ഭഗവതി ഇടപെട്ടതോടെ നോട്ടിക്കല്‍ മൈലും അന്താരാഷ്ട്ര അതിര്‍ത്തിയുമെല്ലാം വെള്ളത്തില്‍ വരച്ച വര കണക്കായി. 10 നോട്ടിയ്ക്കല്‍ മൈലിന്റെ കണക്കുപറഞ്ഞവര്‍ ഇറ്റലിക്കാര്‍ പറഞ്ഞ 33 നോട്ടിക്കല്‍ മൈലിന്റെ കണക്കില്‍ ഒപ്പുവെച്ചുവെന്നാണ് ഇപ്പോ കേള്‍ക്കുന്നത്. 

മാപ്പ് കൊടുക്കുക മാത്രമല്ല, ചപ്പാത്തിയും പരിപ്പുകറിയും അകത്താക്കി ബുദ്ധിമുട്ടുന്ന പാവം നാവികര്‍ പ്രയാസങ്ങളൊക്കെ നീങ്ങി ബന്ധുക്കളോടൊത്തു ചേരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്‌തു. പണത്തിന് മേല്‍ കാക്കയോ പരുന്തോ ഒന്നും പറക്കില്ലെന്ന് കാരണവന്മാര്‍ പറഞ്ഞത് ഇതുകൊണ്ടൊക്കെയാണ്. മരിച്ചവരുടെ ബന്ധുക്കളെങ്കിലും രക്ഷപ്പെടട്ടേയെന്ന് കരുതി ഈ ചോരപ്പണത്തെ അനുകൂലിയ്ക്കുന്നവരും ഈ നാട്ടിലുണ്ട്.

കണക്കുപറഞ്ഞ് കാശുവാങ്ങി ദൈവനാമത്തില്‍ മാപ്പുകൊടുത്തതു കൊണ്ടുമാത്രം കേസ് തീരുമോയെന്ന് കണ്ടറിയാണം. കാരണം കേസുവാദിയ്ക്കുന്നത് സര്‍ക്കാരാണ്. മാത്രമല്ല, ഇതൊരു ക്രിമിനല്‍ കേസും. എന്നാല്‍ കേസില്‍ തുടര്‍ന്നു താല്‍പര്യം കാണിക്കുന്നതില്‍ നിന്ന്‌, കുറ്റവാളികള്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന വാശി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉപേക്ഷിച്ചാല്‍ പ്രോസിക്യൂഷന്റെ കേസ് ഓട്ട വീണ ബോട്ട് പോലെയാവും. ഇനി ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ വേണ്ടി നമ്മുടെ നിയമം വളഞ്ഞുകൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

എന്തായാലും ഇങ്ങനെയൊരു സെറ്റപ്പ് നമ്മുടെ രാജ്യത്ത് അധികം താമസിയാതെ വരുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം. ഏതേലും അണ്ടനെയും അടകോടനുയുമൊക്കെ സ്വര്‍ഗലോകത്തോട്ടുള്ള വഴി കാണിച്ചു കൊടുത്തുവെന്ന് വച്ച് രാജ്യത്തെ പാവപ്പെട്ട കോടീശ്വരന്മാര്‍ അഴിയെണ്ണണമെന്നുവെച്ചാല്‍ എന്തു കഷ്ടമാണ്.

ഒന്നോ രണ്ടോ കോടി കൊടുത്ത് രക്ഷപ്പെടാന്‍ പറ്റുമെങ്കില്‍ അവരെന്തിന് ഗോതമ്പുണ്ട തിന്നണം. ഇറ്റലിക്കാര്‍ക്ക് ഒരു നിയമവും പാവം ഇന്ത്യന്‍ കോടീശ്വരന് ഒരു നിയമവുമെന്നത് വകവെച്ചു കൊടുക്കാനാവുമോ?

ലോകത്തേറ്റവും കോടീശ്വരന്മാര്‍ വാഴുന്ന നാടെന്ന ബഹുമതിയിലേക്ക് വെച്ചടി വെച്ചടി കയറുകയാണ് നമ്മള്‍. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് നമ്മെ ഭരിയ്ക്കുന്ന എംപിമാരും കോടി ഭഗവതിയുടെ അനുഗ്രഹം കിട്ടിയവര്‍. ഇവരൊത്തുപിടിച്ചാല്‍ കോടിമാപ്പ് നിയമം പുഷ്പം പോലെ പാസാക്കാം.

No comments: