Saturday, June 2, 2012

നേതൃത്വത്തെ ഞെട്ടിച്ച്‌ വിഎസ്‌, ടി.പിയുടെ വീട്‌ സന്ദര്‍ശിച്ചു


സംസ്‌ഥാനം ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ ദിവസം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്‌ സന്ദര്‍ശിച്ചു. ഒഞ്ചിയത്ത്‌ എത്തിയ വിഎസ്‌ ടി.പിയുടെ വിധവ കെ.കെ രമ, രമയുടെ അച്‌ഛനും സിപിഎം ബാലുശേരി ഏരിയ കമ്മിറ്റി അംഗവുമായ മാധവന്‍, മറ്റ്‌ കുടുംബാംഗങ്ങള്‍, ആര്‍എംപി നേതാവ്‌ എന്‍. വേണു തുടങ്ങിയവരുമായി സംസാരിക്കുകയും ചന്ദ്രശേഖരന്റെ കുഴിമാടത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു.

തികച്ചും വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു വി.എസിന്റെ സന്ദര്‍ശനവേളയില്‍അരങ്ങേറിയത്‌. വി.എസിന്റെ കൈപിടിച്ച്‌ വിങ്ങിപ്പൊട്ടിയ രമയെ ആശ്വസിപ്പിക്കാന്‍ വിഎസിനും എളുപ്പമായിരുന്നില്ല. ഒരു മണിക്കൂറോളം വിഎസ്‌ അടച്ചിട്ട മുറിയില്‍ ടി.പിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിനു വെളിയിലിറങ്ങിയ വി എസ്‌ മാധ്യമങ്ങളോട്‌ സംസാരിക്കാന്‍ വിസമ്മതിച്ചു.

ഒഞ്ചിയത്തേക്ക്‌ പുറപ്പെടും മുമ്പ്‌ വിഎസ്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും പിബി അംഗം എസ്‌. രാമചന്ദ്രന്‍ പിളളയുമായും കോഴിക്കോട്‌ ഗസ്‌റ്റ് ഹൗസില്‍ വച്ച്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍, ഒഞ്ചിയം സന്ദര്‍ശനത്തെ കുറിച്ച്‌ മാധ്യമങ്ങള്‍ക്കും അടുപ്പക്കാര്‍ക്കും സൂചന നല്‍കാതെയായിരുന്നു വിഎസ്‌ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്‌.

വി.എസ്‌ വരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ നൂറ്‌ കണക്കിന്‌ ആര്‍എംപി പ്രവര്‍ത്തകരും നാട്ടുകാരും ടി.പിയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. സ്‌ത്രീകളും കുട്ടികളും അടക്കമുളളവര്‍ മുദ്രാവാക്യം മുഴക്കിയാണ്‌ വിഎസിനെ വീട്ടിലേക്ക്‌ ആനയിച്ചത്‌. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം പ്രദേശത്ത്‌ എത്തിയിരുന്നു.

No comments: