Tuesday, June 19, 2012

രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കു "സ്വാഭാവിക' മരണം


പെണ്‍ഭ്രൂണഹത്യ വളരെയധികം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനു പുതിയ രീതി കൈക്കൊളളുന്നതായി റിപ്പോര്‍ട്ട്. വേണ്ടത്ര പരിചരണവും ശ്രദ്ധയും നല്‍കാതെ കുട്ടികളെ രോഗികളാക്കുകയും ചികിത്സ നല്‍കാതിരിക്കുകയുമാണു പുതിയ രീതി. ഇത്തരം സംഭവങ്ങള്‍ സ്വാഭാവിക മരണങ്ങളായി തളളിക്കളയുന്നതിനാല്‍ മാതാപിതാക്കള്‍ക്കെതിരേ നിയമനടപടിയും ഉണ്ടാകില്ല. ജയ്സല്‍മേര്‍ ജില്ലയിലെ തേജ്മല്‍ത, മാന്‍ഡി ഗ്രാമങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനുളളില്‍ സമാനമായ മൂന്നു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപ് സിങ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണു വെളിപ്പെടുത്തല്‍ ലഭിച്ചത്. ദിലീപ് സിങ് തന്‍റെ മകള്‍ക്കു വേണ്ടത്ര പരിചരണം നല്‍കാത്തതിനാലാണു മരിച്ചതെന്നു സമ്മതിച്ചു. മാത്രമല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതു വ്യക്തമായിരുന്നു. ഇങ്ങനെ പെണ്‍കുട്ടികളെ ക്രൂരമായി കൊല്ലുന്ന പ്രവണത സംസ്ഥാനത്തു വര്‍ധിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

No comments: