Friday, June 22, 2012

ഷുക്കൂര്‍ വധം : കുടുങ്ങുമെന്നു ഭയം; ചോദ്യംചെയ്യലിന്‌ ജയരാജന്‍ ഇന്നു ഹാജരാകില്ല


കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ആരോപണവിധേയനായ സാഹചര്യത്തില്‍ അരിയില്‍ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്നു നടക്കുന്ന രണ്ടാംഘട്ട ചോദ്യംചെയ്യലിനു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹാജരാകില്ല.

ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെ അറസ്‌റ്റ് ചെയ്യുമെന്ന അഭ്യൂഹത്തിനിടെയാണു പിന്മാറ്റം.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നു ജയരാജന്‍ പോലീസിനു കത്തു നല്‍കുകയായിരുന്നു. ചോദ്യംചെയ്യലിനുള്ള അടുത്ത തീയതി പിന്നീടു തീരുമാനിക്കും. ടി.പി. വധക്കേസില്‍ അറസ്‌റ്റിലായവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇന്നു ജയരാജനില്‍നിന്നു വിവരങ്ങള്‍ ആരായാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.

പയ്യാമ്പലത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ 12നു ജയരാജനെ ചോദ്യംചെയ്‌തിരുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നു ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ കണ്ണൂര്‍ എസ്‌.പി: രാഹുല്‍ ആര്‍. നായര്‍ വെളിപ്പെടുത്തുകയും ചെയ്‌തു. ടി.പി. വധത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ ജയരാജനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാലതു കൊലയാളി സംഘാംഗങ്ങള്‍ പിടിയിലായശേഷം മതിയെന്ന ഉന്നതോദ്യോഗസ്‌ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ ഒഴിവാക്കുകയായിരുന്നു.

തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലെ മുറിയില്‍നടന്ന ഗൂഢാലോചനയെത്തുടര്‍ന്നായിരുന്നു ഷുക്കൂറിനെ വധിച്ചതെന്ന സി.പി.എം. അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു പയ്യാമ്പലത്തെ ചോദ്യം ചെയ്യല്‍.

ചില മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ്‌ ജയരാജനെ വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്‌. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവിധേയനായ ടി.വി. രാജേഷ്‌ എം.എല്‍.എയെ ചോദ്യംചെയ്യുന്നതു ജൂലൈ ഒന്നിലേക്കു മാറ്റി.

ചോദ്യംചെയ്യലിന്‌ അഭിഭാഷക സാന്നിധ്യം വേണമെന്ന ജയരാജന്റെ ആവശ്യം നേരത്തേ തള്ളിയിരുന്നു. അറസ്‌റ്റ് വേണമെങ്കില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം മതിയെന്നാണു പോലീസ്‌ നേതൃത്വം നിര്‍ദേശിച്ചിരുന്നത്‌. ഇന്നു വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യാനിടയുണ്ടെന്നാണു ജയരാജനു ലഭിച്ച ഉപദേശമെന്ന്‌ അറിയുന്നു.

നടുവേദനയും ഇടുപ്പെല്ലിനു തകരാറുമുള്ളതിനാല്‍ പൂര്‍ണവിശ്രമം ആവശ്യമാണെന്ന ഡോക്‌ടറുടെ റിപ്പോര്‍ട്ട്‌ അടക്കമാണു ചോദ്യംചെയ്യല്‍ മാറ്റണമെന്നാവശ്യപ്പെട്ട്‌ പാര്‍ട്ടി ഓഫീസ്‌ സെക്രട്ടറി മുഖേന വളപട്ടണം സി.ഐ: യു. പ്രേമനു ജയരാജന്‍ കത്തു നല്‍കിയത്‌. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഏതുദിവസവും ഹാജരാകാമെന്നു കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌് എസ്‌.പി: രാഹുല്‍ ആര്‍. നായര്‍, അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്‌.പി: പി. സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്‌ഥന്‍ സി.ഐ: യു. പ്രേമന്‍ എന്നിവര്‍ ചര്‍ച്ച ചെയ്‌ത ശേഷം അപേക്ഷ അംഗീകരിച്ചു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനി, കിര്‍മാണി മനോജ്‌, ടി.കെ. രജീഷ്‌ എന്നിവരുടെ മൊഴികളും ജയരാജനെതിരാണ്‌. ഇതു സംബന്ധിച്ചു പ്രത്യേകം ചോദ്യം ചെയ്യാന്‍ നേരത്തേ തീരുമാനിച്ചെങ്കിലും ഷുക്കൂര്‍ വധക്കേസില്‍ ഇന്നു ഹാജരാകുന്നതിനൊപ്പമാക്കാമെന്നു പിന്നീടു നിശ്‌ചയിക്കുകയായിരുന്നു.

No comments: