Saturday, June 9, 2012

വിതുര പെണ്‍വാണിഭം: സുഗതകുമാരിയ്‌ക്കെതിരെ കേസ്


ഏറെ വിവാദം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയ്ക്കതിരെ കേസ്. വിതുര കേസിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മധ്യവയസ്‌കന്റെ ആദ്യ ഭാര്യയായ റൈഹാനത്ത് നല്‍കിയ പരാതി പ്രകാരമാണ് സുഗതകുമാരിയ്‌ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.
വിതുര പെണ്‍വാണിഭ കേസ് അട്ടിമറിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുഗതകുമാരിയ്‌ക്കെതിരെയുള്ള ആരോപണം. കുറ്റവാളികളെ രക്ഷിക്കാനുള്ള ഉദ്ദേശത്തോടെ വിവാഹം നടത്തിയപ്പോള്‍ തകര്‍ന്നു പോയത് തന്റേയും മക്കളുടേയും ജീവിതമാണെന്ന് റൈഹാനത്ത് പരാതിയില്‍ പറയുന്നു. സുഗതകുമാരിയടക്കം ഏഴുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് സുഗതകുമാരി.
വിവാഹത്തിന് ശേഷം കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഓരോ തവണയും കോടതിയില്‍ ഹാജരാകുന്നത് തന്റെ കുടുംബ ജീവിതത്തെ ബാധിക്കുന്നുവെന്നും ഇത് പീഡനത്തിന് സമാനമായ അനുഭവമാണെന്നും പെണ്‍കുട്ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

No comments: