Tuesday, June 19, 2012

ആന്റണിയും അഴിമതിയുടെ നിഴലില്‍?


അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച യുപിഎ സര്‍ക്കാറിലെ ആദര്‍ശ ധീരനായ പ്രതിരോധമന്ത്രി എകെ ആന്റണിയും സംശയത്തിന്റെ നിഴലിലേക്ക്. ഭാര്യഎലിസബത്തിന്റെ പെയിന്റിങുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ആന്റണിയെ പ്രതിക്കൂട്ടിലാക്കുന്നത്. ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വിമാനത്താവളങ്ങള്‍ അലങ്കരിക്കുന്നതിനുവേണ്ടിയാണ് ഈ ചിത്രങ്ങള്‍ വാങ്ങിയിട്ടുള്ളത്. എട്ടു ചിത്രങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ഇത്രയും കോടി രൂപ ചെലവാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 aai elizabath antony painting ak antony വിഖ്യാത ചിത്രകാരനായ തയ്യബ് മേഹ്തയുടെ സെലിബ്രേഷന്‍ എന്ന ചിത്രം ഒന്നരക്കോടി രൂപയ്ക്ക് വിറ്റതാണ് ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ ഏറ്റവും വലിയ കച്ചവടം. 2002ലാണ് ഈ വില്‍പ്പന നടന്നത്. റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച് അതിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്.
പക്ഷേ, ചിത്രകാരിയെന്ന രീതിയില്‍ മേഹ്തയുടെ ഏഴയലത്ത് പോലും എത്താത്ത എലിസബത്തിന്റെ ചിത്രങ്ങള്‍ക്ക് ഇത്രയും വില ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് അഴിമതി മണക്കുന്നത്. മോടിപിടിപ്പിക്കുന്നതിനുവേണ്ടി പെയിന്റിങുകളും കരകൗശലവസ്തുക്കളും വാങ്ങുന്നതില്‍ കോടികണക്കിനു രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഇതിലെ രണ്ട് ചിത്രങ്ങള്‍ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പെയിന്റിങുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിറ്റിട്ടുണ്ടെന്ന് എലിസബത്ത്സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് എത്ര രൂപയ്ക്കാണെന്ന് സ്ഥിരീകരിക്കാന്‍ എലിസബത്തിനെ പോലെ അതോറിറ്റിയും തയ്യാറായിട്ടില്ല. ചിത്രം വിറ്റുകിട്ടുന്ന പണം കാന്‍സര്‍ രോഗികളെ ചികിത്സിക്കാനാണ് ഉപയോഗിക്കുകയെന്ന് എലിസബത്ത് പറയുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി കാന്‍സര്‍ സൊസൈറ്റിക്ക് 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
മുന്‍ ബാങ്ക് ഉദ്യോഗസ്ഥയായ എലിസബത്ത് ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതല്‍ ചിത്രം വരയ്ക്കുന്ന ശീലമുണ്ട്. പക്ഷേ, ഒരോ ചിത്രത്തിനും കോടികള്‍ കൊടുക്കാന്‍ മാത്രം വിലപിടിപ്പുള്ള ചിത്രങ്ങളാണോ എലിസബത്ത് വരച്ചതെന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും സംശയം.

No comments: