Saturday, June 9, 2012

പാര്‍ട്ടി സെക്രട്ടറിയുടെ 'വീടു കാണല്‍' സി.പി.എമ്മിനെ വീണ്ടും കുഴക്കുന്നു


പാര്‍ട്ടി സെക്രട്ടറിയുടെ 'വീട്‌ കാണല്‍' സി.പി.എമ്മിനെ വീണ്ടും കുഴക്കുന്നു. ജ്‌ഞാനപീഠം ജേതാവും ബംഗാളി എഴുത്തുകാരിയുമായ മഹാശ്വേതാദേവി പിണറായി വിജയന്റെ വീടു സന്ദര്‍ശിക്കുന്നതു സംബന്ധിച്ചാണു പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ച സജീവമായിരിക്കുന്നത്‌.

ഒഞ്ചിയത്തു നിന്നു മൂന്നു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പിണറായിയുടെ വീട്‌ സന്ദര്‍ശിച്ചത്‌ അച്ചടക്കലംഘനമായി കണ്ടു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി കൊടുക്കാത്ത നേതൃത്വമാണ്‌ ഇപ്പോള്‍ മഹാശ്വേതാദേവിയെ വീടു കാണാന്‍ ക്ഷണിച്ചിരിക്കുന്നത്‌. ഒഞ്ചിയത്തെ റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും തുടര്‍ന്നുള്ള വിവാദങ്ങളുമാണു പിണറായിയുടെ ജന്മനാട്ടിലെ വീടിനെച്ചൊല്ലിയുള്ള ചര്‍ച്ചയ്‌ക്കു വീണ്ടും തുടക്കമിട്ടിരിക്കുന്നത്‌.

2005ലെ വീട്‌ നിര്‍മാണം മുതല്‍ കഴിഞ്ഞ വര്‍ഷം പിണറായിയുടെ വീടെന്ന പേരില്‍ മറ്റൊരു രമ്യഹര്‍മ്യം സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ പ്രചരിപ്പിച്ചതടക്കം വന്‍ വിവാദമാണ്‌ ഈ വീട്‌ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ടായിരിക്കുന്നത്‌.

പിണറായിയുടെ വീട്‌ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഒഞ്ചിയത്തു നിന്നുള്ള മൂന്നു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയതടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലുണ്ടാക്കിയെങ്കിലും വീടിന്റെ ചിത്രം പ്രസിദ്ധീകരിച്ചു വിമര്‍ശകരുടെ വായടപ്പിക്കാന്‍ പാര്‍ട്ടി പത്രമോ ചാനലോ തയാറാകാത്തതും വിമര്‍ശകരുടെ ആരോപണത്തിനു മുനകൂട്ടിയിരുന്നു. സാധാരണ വീടായി മാത്രം പാര്‍ട്ടി കണക്കാക്കുന്ന ഈ വീടിനെകുറിച്ച്‌ ഉയരുന്ന വിവാദങ്ങള്‍ പാര്‍ട്ടി കണ്ടില്ലെന്നു നടിക്കലായിരുന്നു പതിവെങ്കിലും മഹാശ്വേതാദേവി തന്നെ പിണറായി വിജയനു തുറന്ന കത്ത്‌ എഴുതിയതിന്റെ പശ്‌ചാത്തലത്തിലാണു വീടിനെക്കുറിച്ചു പിണറായി വിജയന്‍ തന്നെ പ്രതികരിച്ചത്‌.

പിണറായി വിജയന്റെ മാളികയ്‌ക്ക് അടുത്തേക്കു പോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കുന്നില്ലെന്നും ചന്ദ്രശേഖരനു ജീവന്‍ നഷ്‌ടപ്പെടാനുള്ള കാരണങ്ങളിലൊന്നു ചില ഒഞ്ചിയം സഖാക്കളെ മാളിക കാണിക്കാന്‍ കൂട്ടിക്കൊണ്ടുപോയതാണെന്നും കത്തില്‍ മഹാശ്വേതാ ദേവി പറഞ്ഞിരുന്നു.

തന്റെ വീട്ടിലേക്കു മഹാശ്വേതാദേവിയെ ക്ഷണിച്ചുകൊണ്ടു പിണറായിയും തുറന്ന കത്തെഴുതി. ഈ കത്തിനുള്ള മറുപടിയായിട്ടാണു വീട്‌ കാണാന്‍ താന്‍ സന്നദ്ധയാണെന്നു മഹാശ്വേതാ ദേവി വ്യക്‌തമാക്കിയത്‌.

ഇതേത്തുടര്‍ന്നു വീട്‌ സന്ദര്‍ശിക്കാനുള്ള സൗകര്യം നല്‍കാമെന്നു പാര്‍ട്ടി കേന്ദ്രങ്ങളും മഹാശ്വേതാ ദേവിയെ അറിയിച്ചു. എന്നാല്‍ വീട്‌ സന്ദര്‍ശിച്ച ശേഷം തനിക്കു പറയാനുള്ളതു പങ്കുവയ്‌ക്കാനുള്ള ഒരു പൊതുവേദി കൂടി വേണമെന്ന മഹാശ്വേതാദേവിയുടെ ആവശ്യത്തോടു പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതുവരെ പാര്‍ട്ടി പിണറായിയുടെ വീട്‌ സംബന്ധിച്ചുള്ള ആക്ഷേപങ്ങളെ കണ്ടില്ലെന്നു നടിച്ചുവെങ്കിലും ഇപ്പോള്‍ ഗൗരവത്തിലെടുത്തിരിക്കുകയാണ്‌. വീടിനെച്ചൊല്ലി പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ഇതിനുള്ള വഴി തേടുകയുമാണു സി.പി.എം

No comments: