ജീവിതത്തിലെ പ്രതിസന്ധികള്‍ ധൈര്യ പൂര്‍വം തരണം ചെയ്തു വിജയ കിരീടം ചൂടിയവരാണു നമ്മുടെ ആരാധ്യ പുരുഷന്മാര്‍. എന്നാല്‍, അത്തരക്കാരുടെ വംശം അന്യം നില്‍ക്കുകയാണോ?
പ്രതിസന്ധിയില്‍ നിന്നു രക്ഷപെടാന്‍ ജീവനൊടുക്കുന്നവരുടെ നാടായി ഭാരതം മാറുകയാണോ? പ്രതിസന്ധികളില്‍ പതറി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിന്‍റെ കണക്കുകളാണു പുറത്തുവരുന്നത്.
കര്‍ഷക ആത്മഹത്യകള്‍ക്കു കുപ്രസിദ്ധമായിരുന്നു നമ്മുടെ നാട് എന്നും. എന്നാല്‍ ഈ കുപ്രസിദ്ധിയുടെ റേറ്റിങ്ങില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞെന്നല്ല ഇതിനര്‍ഥം. വന്‍കിട ഐടി നഗരങ്ങളിലെ ആത്മഹത്യാ നിരക്കു കര്‍ഷക ആത്മഹത്യാ നിരക്കിലും അധികമായി എന്നാണു കണ്ടെത്തല്‍.
ടെക്കികളെന്നു വിളിക്കപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെ പ്രിയ നഗരമാണു ബംഗളൂരു. യുവത്വത്തിന്‍റെ പ്രസരിപ്പില്‍ എന്തും ഏതും തങ്ങള്‍ക്കു സ്വന്തം എന്നു കരുതുന്ന ഒരു സമൂഹത്തിന്‍റെ ഇഷ്ട സ്ഥലം. ഈ നഗരത്തിലാണ് ഇപ്പോള്‍ ആത്മഹത്യാ നിരക്ക് ഏറെക്കൂടുതലെന്നു സര്‍വെ. നഗരത്തിലെ പ്രതിവര്‍ഷ ആത്മഹത്യാ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായെന്നാണു റിപ്പോര്‍ട്ട്.
ബംഗളൂരുവിലെ ഓരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും പ്രതിദിനം രണ്ട് ആത്മഹത്യ വീതം നടക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആത്മഹത്യാ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയ ബംഗളൂരുവിനെ രാജ്യത്തെ ആത്മഹത്യ തലസ്ഥാനമായി കണക്കാക്കാമത്രേ!
അവിടെ ആത്മഹത്യയില്‍ അഭയം തേടുന്നവരില്‍ 30 ശതമാനവും ബിപിഒ, കോള്‍ സെന്‍റര്‍ പ്രൊഫഷനലുകളാണെന്നാണു റിപ്പോര്‍ട്ട്. ഐടി പ്രൊഫഷനലുകള്‍ക്കിടയിലും ആത്മഹത്യാ പ്രവണത വളരെയേറെയാണ്.
വിദ്യാര്‍ഥികള്‍ക്കിടിയിലും ഇടത്തരക്കാര്‍ക്കിടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കു കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 16 നും 29 നും ഇടിയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിച്ചു.
കൗമാര പ്രായത്തില്‍ത്തന്നെ വന്‍തുക ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുന്നതോടെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എല്ലാം നേടിയെന്ന ഭാവത്തിലെത്തുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനു ശേഷം ഒരു ചെറിയ പ്രതിസന്ധി ഉണ്ടായാല്‍ പോലും ഇത്തരക്കാര്‍ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. പണത്തിന്‍റെ ആര്‍ഭാടത്തില്‍ ഉണ്ടാകുന്ന സൗഹൃദങ്ങള്‍ മാത്രമേ ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കുമുണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങാകാന്‍ ആരുംതന്നെ ഉണ്ടാകില്ലെന്നതാണു ഭൂരിപക്ഷത്തിന്‍റെയും സ്ഥിതി. ആത്മഹത്യയെന്ന ഈസി വോക്കോവറിലേക്ക് അവര്‍ എത്തിപ്പെടാന്‍ ഇവയൊക്കെ കാരണമാകുന്നുണ്ടെന്നു മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചെറിയ പ്രശ്നങ്ങള്‍ പോലും നേരിടാന്‍ ഇക്കൂട്ടര്‍ക്കു ധൈര്യമില്ലെന്നാണു മാനസ്സികാരോഗ്യ കൗണ്‍സിലര്‍മാരുടെ വിലയിരുത്തല്‍. പ്രശ്ന പരിഹാരത്തിന് ഓരോ ദിവസവും നൂറോളം പേരാണു കൗണ്‍സിലിങ് സെന്‍ററുകളുമായി ബന്ധപ്പെടുന്നത്. നേരിട്ടെത്തി കൗണ്‍സിലിങ് സഹായം തേടാന്‍ കൂടുതല്‍ പേര്‍ക്കും മടിയാണ്. അതിനാല്‍, ഫോണിലൂടെയുള്ള കൗണ്‍സിലിങ്ങാണു കൂടുതല്‍.
പണ്ടൊക്കെ സുഹൃദ് ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഏറെയുണ്ടായിരുന്നു നമുക്ക്. ഇത്തരം ബന്ധങ്ങള്‍ പവിത്രമായി കാത്തു സൂക്ഷിക്കണമെന്ന ആഗ്രഹമുള്ള സമൂഹവുമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഏതു പ്രശ്നത്തിനും പരിഹാരം കാണാന്‍ ആളുകളുമുണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളില്‍ അത്തരമൊരു അവസ്ഥ ഇല്ലാത്തത് ആത്മഹത്യകള്‍ കൂടാന്‍ പ്രധാന കാരണമാകുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണെന്ന പഠനവും കഴിഞ്ഞദിവസം പുറത്തു വന്നിട്ടുണ്ട്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറെ മുന്നിലെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. സാമ്പത്തിക-വിദ്യാഭ്യാസ കാരണങ്ങളല്ല ആത്മഹത്യാ നിരക്കു വര്‍ധിക്കാന്‍ കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വയം മരണം വരിക്കുന്നവരില്‍ ഏറെയും 15 നും 19 നും ഇടിയില്‍ പ്രായമുള്ളവരാണെന്നും പഠനം കണ്ടെത്തി.
കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. രാജ്യത്തെ മൊത്തം ആത്മഹത്യകളില്‍ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് അരങ്ങേറുന്നത്. തലസ്ഥാനം ഡല്‍ഹിയാണ് ആത്മഹത്യയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. അസ്വഭാവിക മരണ കാരണങ്ങളില്‍ ആത്മഹത്യയ്ക്കു രണ്ടാം സ്ഥാനമാണ് ഇന്ത്യയിലുള്ളത്. വാഹനാപകടങ്ങളാണ് ഒന്നാമത്. ആത്മഹത്യാ നിരക്കിലുള്ള വര്‍ധന ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ അധികം വൈകാതെ വാഹനാപകടങ്ങളെ ആത്മഹത്യ മറികടക്കുമെന്നു തീര്‍ച്ച.
No comments:
Post a Comment