Saturday, March 24, 2012

ഇന്ത്യ തെറ്റിച്ചത് മേഖലയുടെ സംതുലിതാവസ്ഥ


യുപിഎ സര്‍ക്കാറിനെതിരേയുള്ള രാഷ്ട്രീയ ബ്ലാക്ക് മെയിലിന്റെ അവസാന രക്തസാക്ഷിയാണ് ശ്രീലങ്ക. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ശ്രീലങ്കയ്‌ക്കെതിരേ വോട്ട് ചെയ്തുകൊണ്ട് ഏറ്റവും അടുത്ത അയല്‍ക്കാരനെ വഞ്ചിക്കുകയാണ് ഇന്ത്യ ചെയ്തത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പിന്തിരിപ്പന്‍ നയതന്ത്രമാണ് ഇന്ത്യ ഇവിടെ സ്വീകരിച്ചത്.

മറ്റൊരു രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ആ രാജ്യം ആവശ്യപ്പെടാതെ ഇടപെടില്ലെന്ന നിലപാടാണ് ഇന്ത്യ ഇത്രയും കാലം പുലര്‍ത്തിപോന്നിരുന്നത്. 15 രാജ്യങ്ങള്‍ ശ്രീലങ്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. എട്ടു രാജ്യങ്ങള്‍ വിട്ടുനിന്നു. 47 അംഗ സമിതിയില്‍ 24 പേരുടെ പിന്തുണ കൊണ്ടാണ് പ്രമേയം പാസ്സായതെന്ന് ചുരുക്കം.

ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളും ലങ്കയ്‌ക്കൊപ്പം നില്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തപ്പോള്‍ ഇന്ത്യ അഞ്ചു ദശകങ്ങളായി തുടരുന്ന വിദേശകാര്യ നയത്തില്‍ തന്നെ വെള്ളം ചേര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെയും എഐഎഡിഎംകെയും ഉയര്‍ത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്. പ്രാദേശികമായ വികാരം ദേശീയനയങ്ങളെ സ്വാധീനിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

തുറമുഖമുണ്ടാക്കി കൊടുക്കാമെന്ന നാട്യത്തില്‍ ലങ്കയുമായി അടുത്തുകൂടിയ ചൈനയ്ക്ക് ഇന്ത്യയുടെ ഈ നീക്കം ഏറെ അനുഗ്രഹമാകും. ഇന്ത്യയെ എന്നും ശത്രുതാമനോഭാവത്തോടെ മാത്രം കാണുന്ന ചൈനയ്ക്ക് ദക്ഷിണേന്ത്യ നിയന്ത്രിക്കുന്നതിന് ഏറ്റവും നല്ല സൈനിക ആസ്ഥാനമായി ശ്രീലങ്കമാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

No comments: