തമിഴ് സിനിമയിലെ ഈ 'അയലത്തെ പയ്യന്‍' ഒറ്റരാത്രികൊണ്ട് ഇങ്ങനെ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് ആരും കരുതിയിരിക്കുകയില്ല. 'വൈ ദിസ് കൊലവെറി ഡീ' എന്ന പാട്ടിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ധനുഷിനെക്കുറിച്ചാണ് പറയുന്നത്. ആ പാട്ടിന്റെ ആഗോള പ്രശസ്തിക്കുമുമ്പുതന്നെ ധനുഷിന്റെ ശുക്രദശയുടെ വരവ് തെളിഞ്ഞുകാണാന്‍ തുടങ്ങിയിരുന്നു. 'ആടുകളം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ത്തന്നെ പയ്യന്റെ പ്രശസ്തി തമിഴകം കടന്നുകഴിഞ്ഞിരുന്നു.
പിന്നെ പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലേക്കുള്ള ക്ഷണം. ഇപ്പോഴിതാ ഹിന്ദി സിനിമയില്‍ നായകനാവാനുള്ള ക്ഷണവും. ഏതെങ്കിലുമൊരു സാധാരണ ഹിന്ദി സിനിമയിലേക്കല്ല ധനുഷിനെ വിളിച്ചിട്ടുള്ളത്; കഴിഞ്ഞ വര്‍ഷം വന്‍വിജയമായ 'തനു വെഡ്‌സ് മനു' എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് എല്‍. റായ് ആണ് ധനുഷിനെ വിളിച്ചിട്ടുള്ളത്.
''ഹിന്ദിയിലെ ആദ്യചിത്രം ഇങ്ങനെയൊരു സംവിധായകന്റേതാവുന്നത് വലിയ കാര്യം. ആനന്ദിന്റെ തിരക്കഥ പതിവുരീതിയില്‍നിന്നും വ്യത്യസ്തമായതാകുന്നു''- സന്തോഷം മറച്ചുപിടിക്കാതെ ധനുഷ്. ''സാധാരണത്വമുള്ള ഒരു പയ്യനെ തേടി നടക്കുകയായിരുന്നു ഞാന്‍. 'ആടുകളം' കണ്ടപ്പോള്‍ ധനുഷിനെ എനിക്കിഷ്ടമായി. വളരെ സാധാരണവും സത്യസന്ധവുമായ ഭാവം. എന്റെ കഥാപാത്രത്തിന് വേണ്ടതും അതാണ്''- സംവിധായകന്‍ ആനന്ദ് പറയുന്നു. വാസ്തവത്തില്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ഹിന്ദിയില്‍ നിന്ന് ഒരു ഓഫര്‍ ധനുഷിനെ തേടിയെത്തിയതാണ്.
ധനുഷിന്റെ വലിയൊരു ബ്രേക്ക് ആയ 'കാതല്‍കൊണ്ടേന്‍' (2003) എന്നചിത്രം കണ്ട പ്രശസ്ത നിര്‍മാതാവ് ബോണികപൂര്‍ ആ പടം ഹിന്ദിയില്‍ ധനുഷിനെ നായകനാക്കി റീമേക്ക് ചെയ്യാന്‍ മുന്നോട്ടുവന്നതാണ്. എന്നാല്‍ അപ്പോഴേക്കും ധനുഷിന് തമിഴില്‍ തിരക്കായി. ധനുഷിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ ബോണികപൂര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തമിഴിലെ പല നായകന്മാരും ഹിന്ദിപ്രവേശം മനപ്പായസമുണ്ണുന്ന സമയത്താണ് ഇതെന്നോര്‍ക്കണം.
അഭിനയത്തിലെ അനായാസതയാണ് ധനുഷിന്റെ പ്രത്യേകത. 'ആടുകള'ത്തിലെ കറുപ്പ് എന്ന കഥാപാത്രത്തെ നോക്കുക. മധുരയ്ക്കടുത്ത ഒരു ഗ്രാമത്തിലെ കോഴിപ്പോരുകാരനാണ് കറുപ്പ്. ഒട്ടും എളുപ്പമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത്. കോഴിപ്പോരുകാരന്റെ നടത്തം, നോട്ടം, ചിരി എല്ലാറ്റിനും ഒരു പ്രത്യേകതയുണ്ട്. അയാള്‍ ചേവല്‍ക്കോഴിയെ കൈയില്‍ എടുക്കുന്നതുതന്നെ ഒരു പ്രത്യേകരീതിയിലാണ്. എല്ലാറ്റിനുമുപരി സംഭാഷണത്തിലെ മധുര സ്ലാങ്. ധനുഷിന് ഒട്ടും പരിചിതമായിരുന്നില്ല മധുരക്കാരുടെ സംഭാഷണരീതി. ഒരുപാട് ഗൃഹപാഠം ചെയ്ത് കൈവരുത്തിയതാണ് ആ കഥാപാത്രാവിഷ്‌കാരത്തിലെ അനായാസത. ദേശീയാംഗീകാരം ധനുഷ് അര്‍ഹിക്കുന്നതുതന്നെ എന്ന് ആടുകളം കണ്ട ആരും സമ്മതിക്കും.
പിതാവ് കസ്തൂരിരാജയും സഹോദരന്‍ ശെല്‍വരാഘവനും സംവിധായകരാണെന്നതിനാല്‍ സിനിമാപ്രവേശം ധനുഷിന് ഒട്ടും പ്രശ്‌നമായിരുന്നില്ല. 2002-ല്‍ പത്തൊമ്പതാം വയസ്സില്‍ കസ്തൂരിരാജയുടെ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലെ നായകന്മാരില്‍ ഒരാളായിട്ടായിരുന്നു തുടക്കം. അതിലെ മഹേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുംവിധം ആവിഷ്‌കരിക്കാന്‍ ധനുഷിന് സാധിച്ചു. എന്നാല്‍ 2003-ല്‍ പുറത്തുവന്ന 'കാതല്‍ കൊണ്ടേന്‍' ആണ് കരിയറില്‍ വഴിത്തിരിവായത്. അതിലെ മാനസികപ്രശ്‌നങ്ങളുള്ള വിനോദ് എന്ന വിദ്യാര്‍ഥിയുടെ റോള്‍ സമാനതകളില്ലാത്തവിധം ഉജ്ജ്വലമാക്കി.
പിന്നെ ധനുഷിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പരാജയങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല. ''പത്തു വര്‍ഷത്തെ അഭിനയജീവിതംകൊണ്ട് ഞാനെന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞു.
പരാജയങ്ങളില്‍നിന്ന് പാഠം പഠിച്ചു'' എന്ന് ധനുഷ്. 'കാതല്‍ കൊണ്ടേന്‍' എന്ന ചിത്രത്തിന് ശേഷം വന്ന 'തിരുടാ തിരുടി'(2003)യാണ് ധനുഷിന്റെ നൃത്തപാടവം വെളിപ്പെടുത്തിയത്. അതിലെ 'മന്മദരാസാ...' എന്ന ഗാനരംഗത്തിലെ ചടുലമായ നൃത്തച്ചുവടുകള്‍ കാണികള്‍ക്ക് ഒരു വിസ്മയമായിരുന്നു. വാസു എന്ന ആ കഥാപാത്രത്തെ ഏതാണ്ട് ഒരു ദശകമായിട്ടും പ്രേക്ഷകര്‍ മറന്നുകാണില്ല.
അഭിനയജീവിതത്തിന്റെ പത്തുവര്‍ഷങ്ങള്‍ തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ധനുഷിന് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്തിട്ടില്ല. കൃത്രിമമായ ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിട്ടുമില്ല. ഡൗണ്‍ ടു എര്‍ത്ത് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളെയാണ് അധികവും അവതരിപ്പിച്ചിട്ടുള്ളത്. ഹൃദയത്തില്‍ പ്രണയവും വാശിയും രോഷവും തിളച്ചുമറിയുന്ന യുവത്വത്തിന്റെ ഭിന്നമുഖങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളാണ് അവയില്‍ അധികവും. ജയപരാജയങ്ങള്‍ ഒരുപോലെ കണ്ട ഒരു നടനാണദ്ദേഹം.
അഭിനയമികവുകൊണ്ടും സാമ്പത്തികവിജയംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് പൊല്ലാതവന്‍, യാരെടീ നീ മോഹിനി, പഠിക്കാതവന്‍, മയക്കംഎന്ന തുടങ്ങിയവ. യാരെടീ നീമോഹിനിയിലെ വാസു, 'മയക്കം എന്ന'യിലെ കാര്‍ത്തിക് സ്വാമിനാഥന്‍ പൊല്ലാതവനിലെ പ്രഭു എന്നീ കഥാപാത്രങ്ങള്‍ ധനുഷിന്റെ അഭിനയശേഷിയെ മാറ്റുരയ്ക്കുന്നവയായിരുന്നു. താമസിയാതെ റിലീസാകാന്‍ പോകുന്ന '3' എന്ന ചിത്രം 'വൈ ദിസ് കൊലവെറി' എന്ന പാട്ടുകൊണ്ടുതന്നെ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിക്കഴിഞ്ഞു. പൊതുവേദികളിലും അഭിമുഖങ്ങളിലും ലജ്ജാലുവും മിതഭാഷിയുമായി കാണപ്പെടുന്ന ഈ 28 കാരനെ ആരാധകര്‍ 'ഇന്ത്യന്‍ ബ്രൂസ്‌ലി' എന്ന് വിളിക്കുന്നു. പക്ഷേ, കരിയറില്‍ ബ്രൂസ്‌ലിയുടെ വഴിയല്ല തന്റേതെന്ന് ധനുഷിനറിയാം. ഇപ്പോഴും അയലത്തെ പയ്യന്‍ അല്ലെങ്കില്‍ ചെറുപ്പക്കാരന്‍ തന്നെയാണ് അദ്ദേഹം.
No comments:
Post a Comment