Monday, July 2, 2012

മജീദ് പേരിനൊരു ജനറല്‍ സെക്രട്ടറിമാത്രം: ലീഗിന്റെ കടിഞ്ഞാണ്‍ ഇനി കുഞ്ഞാലിക്കുട്ടിയുടെ കൈകളില്‍


മുസ്‌ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ പൂര്‍ത്തിയായതോടെ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈകളിലൊതുങ്ങി. സംഘടനാ കാര്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും യു.ഡി.എഫുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന്റെ നിയന്ത്രണം കുഞ്ഞാലിക്കുട്ടിക്കായിരിക്കും.
സാധാരണ നിലിയില്‍ ഇത്തരം ചുമതലകള്‍ ജനറല്‍ സെക്രട്ടറിയാണ് കൈകാര്യം ചെയ്യാറുള്ളത്. എന്നാല്‍ മജീദിനെ പേരിനൊരു ജനറല്‍ സെക്രട്ടറിയാക്കി തീരുമാനമെടുക്കുന്നതിനുള്ള അധികാരം കുഞ്ഞാലിക്കുട്ടിയില്‍ നിഷിപ്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജനറല്‍ സെക്രട്ടറിയുടെ അധികാരപരിധിയില്‍ വരുന്ന വാര്‍ത്താമാധ്യമങ്ങളോട് പാര്‍ട്ടി കാര്യങ്ങളും തീരുമാനങ്ങളും വിശദീകരിക്കുന്നതിനുള്ള ചുമതല ഇ.ടി മുഹമ്മദ് ബഷീറിനാണ്.
പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് എന്ന നിലയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനം ഉന്നതാധികാരസമിതി  എന്ന നിലയില്‍ സ്ഥിരം സംവിധാനമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഉന്നതാധികാര സമിതിയാണ് സംഘടനാ കാര്യങ്ങളും പാര്‍ട്ടിയുടെ നയസമീപനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക. അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് ഉന്നതാധികാര സമിതിയിലുള്ളത്. ഇവര്‍ക്ക് പുറമേ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥിരം ക്ഷണിതാവായിരിക്കും.
പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതിയെയും സംഘടനാ കാര്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും യു.ഡി.എഫുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടിയെയും വാര്‍ത്താ മാധ്യമങ്ങളോട് പാര്‍ട്ടി കാര്യങ്ങളും  തീരുമാനങ്ങളും വിശദീകരിക്കുന്നതനുള്ള ചുമതല ഇ.ടി മുഹമ്മദ് ബഷീറിനും നല്‍കിയതോടെ കെ.പി.എ മജീദിന്റെ കൈവശമുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കാരമായി മാത്രം മാറും.

No comments: