Tuesday, July 3, 2012

വിറ്റിട്ടും വിറ്റിട്ടും തീരാത്ത വര്‍ത്തമാനം


 Varthamanam Daily Again Sell New Management സമൂഹത്തിലെ അനീതിക്കും അക്രമത്തിനും എതിരെ അരയും തലയും മുറുക്കി പോരാടുന്നവരാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ശബ്‌ദമില്ലാത്തവര്‍ക്ക്‌ വേണ്ടി ശബ്‌ദിക്കാനും അനീതിക്കിരയാകുന്നവര്‍ക്ക്‌ വേണ്ടി നീതിയുടെ കവാടങ്ങളില്‍ മുട്ടാനും മാധ്യമങ്ങളെയാണ്‌ എല്ലാവരും ആശ്രയിക്കുന്നതും. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ശബ്‌ദവും ശക്തിയുമാണ്‌. അതുകൊണ്ടാണ്‌ ജനാധിപത്യത്തില്‍ നാലാമത്തെ തൂണ്‍ എന്ന വിശേഷണം അതിനുള്ളത്‌. മാധ്യമങ്ങള്‍ക്ക്‌ നേര്‍ക്ക്‌ അപവാദങ്ങളും കുറ്റാരോപണങ്ങളും പരിഹാസങ്ങളും സാധാരണമാണെങ്കിലും അടിമുടി ചതിയും വഞ്ചനയും തുടരുന്ന ഒരു മാധ്യമസ്ഥാപനം ലോകത്ത്‌ തന്നെ അപൂര്‍വ്വമായിരിക്കും. അതിനൊരു ഉദാഹരണം നമ്മുടെ കൊച്ചുകേരളത്തിലുണ്ട്‌.
കേരളത്തില്‍ വിവിധ മുസ്ലീം പ്രസ്ഥാനങ്ങള്‍ പത്രം നടത്തുന്നുണ്ട്‌. ഇവയിലേറെയും നന്നായി മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ട്‌. കെ എന്‍ എം എന്ന മുജാഹിദ്‌ സംഘടന ഒരു പത്രം തുടങ്ങാന്‍ ആലോചിക്കുന്നതിനിടെയാണ്‌ അധികാരത്തര്‍ക്കങ്ങളുടെ പേരില്‍ സംഘടന പിളരുന്നത്‌. പിളര്‍ന്നുമാറിയ സംഘടനയിലെ `വിപ്ലവകാരികള്‍' (മടവൂര്‍ വിഭാഗം) പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുന്നു. സംസ്ഥാനത്തും വിദേശത്തും വ്യാപകമായി പണം പിരിച്ച്‌ പത്രം തുടങ്ങുകയും ചെയ്‌തു. കോഴിക്കോട്‌ പട്ടണത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറത്ത്‌ അതിസുന്ദരമായ സ്വന്തം കെട്ടിടത്തില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടെ സ്വന്തം പ്രസില്‍ `വര്‍ത്തമാനം' എന്ന പത്രം 2003 ഫെബ്രുവരിയില്‍ പിറവിയെടുത്തു.
മലയാളത്തിന്റെ സാംസ്‌കാരിക ചക്രവര്‍ത്തി സാക്ഷാല്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ മുഖ്യപത്രാധിപരായി തുടങ്ങിയ വര്‍ത്തമാനത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും ഊര്‍ജ്ജസ്വലരും കരുത്തുള്ളവരുമായ ഒരുകൂട്ടം യുവമാധ്യമപ്രവര്‍ത്തകരും എത്തി. ഇതോടൊപ്പം കേരളത്തിലെ എണ്ണം പറഞ്ഞ എഴുപതോളം ചെറുപ്പക്കാര്‍ ട്രെയിനികളായും ഇവിടെ എത്തി. വിദേശ മാധ്യമസ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌ത അതിപ്രഗത്ഭരായ സീനിയര്‍ ജേര്‍ണലിസ്റ്റുകളായിരുന്നു പത്രത്തെ നയിച്ചത്‌.
മലയാളത്തിന്റെ ഹിന്ദു എന്ന പേരിലിറങ്ങിയ വര്‍ത്തമാനം പത്രം തുടങ്ങി ആറുമാസത്തിനുള്ളില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ പുറത്തുനിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുറത്തുചാടി. അവശേഷിച്ചവരെ മാനേജ്‌മെന്റ്‌ ഒരു വന്‍ ചതിക്കുഴിയില്‍പ്പെടുത്തി സ്ഥാപനത്തില്‍ തളച്ചിട്ടു. മാനേജ്‌മെന്റിലെ അന്തച്ഛിദ്രങ്ങളും കെടുകാര്യസ്ഥതയും പണദുര്‍വിനിയോഗവും മൂലം കടക്കെണിയിലായ സ്ഥാപനത്തെ രക്ഷിക്കാന്‍ മാനേജ്‌മെന്റ്‌ കണ്ടെത്തിയ മാര്‍ഗം ജീവനക്കാരെ പരസ്‌പരം ജാമ്യം നിര്‍ത്തി പേഴ്‌സണല്‍ ലോണെടുക്കുക എന്നതായിരുന്നു.
ഓരോരുത്തരം അടയ്‌ക്കേണ്ട തുക അതാത്‌ മാസം സ്ഥാപനം അടച്ചുതീര്‍ക്കും. കാലുപിടിച്ചും പ്രലോഭിപ്പിച്ചും സ്ഥാപനത്തെ രക്ഷിക്കാന്‍ സഹകരിക്കണമെന്ന നിരന്തരമായ അപേക്ഷയെ മാനിച്ചും അന്നുണ്ടായിരുന്ന ജീവനക്കാരില്‍ തൊണ്ണൂറ്‌ ശതമാനം പേരും ഈ നിര്‍ദ്ദേശത്തിന്‌ വഴങ്ങി. അല്ലാത്തവര്‍ പുറത്തുപോയി. ഓരോ ജീവനക്കാരന്റെയും പേരില്‍ അറുപതിനായിരം മുതല്‍ ഒന്നരലക്ഷം വരെയാണ്‌ വര്‍ത്തമാനം ലോണെടുത്തത്‌. നടപടി വിരുദ്ധമായ ഈ നീക്കത്തിന്‌ ചില ബാങ്ക്‌ ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായിരുന്നു എന്നുവേണം കരുതാന്‍.
പണം കയ്യിലായപ്പോള്‍ വര്‍ത്തമാനം മാനേജ്‌മെന്റ്‌ പഴയ സ്വഭാവം കാട്ടി. ആദ്യമാസം മുതല്‍ ലോണടവ്‌ തെറ്റിച്ചു. അടവ്‌ തെറ്റിയപ്പോള്‍ ബാങ്കുകാര്‍ ജീവനക്കാര്‍ക്ക്‌ നോട്ടീസയച്ചു. നോട്ടീസയച്ച്‌ മടുത്തപ്പോള്‍ ജപ്‌തി നോട്ടീസായി. പേടിച്ചരണ്ട ജേര്‍ണലിസ്റ്റുകള്‍ മാനേജ്‌മെന്റിന്റെ കാലുപിടിച്ചപ്പോള്‍ `സ്ഥാപനം നിലനില്‍ക്കേണ്ടത്‌ നിങ്ങളുടെ ആവശ്യമെന്നായി' വര്‍ത്തമാനം നടത്തിപ്പുകാര്‍. അപേക്ഷയും ഭീഷണിയും മടുത്തപ്പോള്‍ പത്രപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തക യൂണിയനെ സമീപിച്ചു. യൂണിയന്‍ വിഷയം ഏറ്റെടുത്തു.
ചര്‍ച്ചകളും സമവായങ്ങളും കഴിഞ്ഞ്‌ ഭീഷണിയും പ്രതിഷേധവും സമരാഹ്വാനവുമെത്തിയപ്പോഴാണ്‌ മുജാഹിദുകള്‍ക്ക്‌ ബോധം വീണത്‌. ഈ പത്രം പ്രസ്ഥാനത്തെക്കൂടി നാറ്റിക്കുമെന്ന്‌ മനസിലായപ്പോള്‍ എന്നുവരെ കണ്ണടച്ച്‌ നിന്ന പ്രസ്ഥാന നേതാക്കള്‍ കടം തീര്‍ക്കാന്‍ വേണ്ട നടപടിയെടുത്തു. അങ്ങനെ 55 ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ 115 വര്‍ത്തമാനം ജീവനക്കാര്‍ ബാങ്ക്‌ ജപ്‌തിയില്‍ നിന്ന്‌ മോചിതരായി. അപ്പോഴേയ്‌ക്കും ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും വര്‍ത്തമാനത്തില്‍ നിന്ന്‌ ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു.
അടുത്ത തട്ടിപ്പ്‌ അരങ്ങേറിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. വന്‍ പണച്ചാക്കുകളായ പുതിയൊരു മാനേജ്‌മെന്റ്‌ സ്ഥാപനം ഏറ്റെടുക്കാന്‍ പോവുകയാണെന്നും അതിനാല്‍ നിലവിലുള്ള ജീവനക്കാരെല്ലാം രാജിവയ്‌ക്കുകയും പുതുതായി തുടങ്ങുന്ന കമ്പനിയില്‍ എല്ലാവര്‍ക്കും പുതിയതായി നിയമനം നല്‍കുമെന്നുമുള്ള അടവാണ്‌ ഇത്തവണ മാനേജമെന്റ്‌ എടുത്തത്‌. വര്‍ത്തമാനം പത്രം പുതുതായി ഏറ്റെടുക്കുന്നത്‌ പഴയ നടത്തിപ്പുകാരില്‍ ചിലരും ചില പുതുപ്പണക്കാരായ പ്രസ്ഥാനക്കാരുമായിരുന്നു. കുറെ പ്രതിഷേധങ്ങളുണ്ടായെങ്കിലും മറ്റ്‌ ഗതിയില്ലാത്തതുകൊണ്ട്‌ ബഹുഭൂരിപക്ഷം ജീവനക്കാരും രാജിവച്ച്‌ പുതിയ കമ്പനിയില്‍ ചേര്‍ന്നു. അതോടെ അവരുടെ സീനിയോരിറ്റിയും ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതയും നഷ്‌ടപ്പെട്ടു. ഏറ്റവും പുതിയ വര്‍ത്തമാനം വാര്‍ത്ത വീണ്ടും പുതിയൊരു മാനേജ്‌മെന്റ്‌ കമ്പനി ഏറ്റെടുക്കാന്‍ പോവുകയാണെന്നാണ്‌. അപ്പോഴും മാനേജ്‌മെന്റിന്റെ ഡിമാന്റ്‌ വീണ്ടും ഒരിയ്‌ക്കല്‍ കൂടി ജീവനക്കാര്‍ രാജിവയ്‌ക്കണം. എല്ലാവര്‍ക്കും പുതുതായി അപ്പോയിന്റ്‌മെന്റ്‌ തരുമെന്നാണ്‌. ഇതിനെതിരെ ഇപ്പോള്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്‌.
ഇതിനിടെ വര്‍ത്തമാനം മാനേജ്‌നമെന്റ്‌ കോടികള്‍ വിലമതിക്കുന്ന സ്വന്തം കെട്ടിടവും പിന്നീട്‌ പ്രസ്സും വിറ്റുവെന്നാണെന്നറിയുന്നത്‌. ജീവനക്കാരുടെ കയ്യില്‍ നിന്നും പിരിച്ച പി എഫ്‌ വിഹിതം അടയ്‌ക്കാത്തതിനാല്‍ പലതവണ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസ്‌ നടപടിയുമായി രംഗത്തെത്തി. പത്രം തുടങ്ങി ആറുമാസം കൃത്യമായി ശമ്പളം കൊടുത്തതൊഴിച്ചാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്നുവരെ മര്യാദയ്‌ക്ക്‌ ശമ്പളം കൊടുക്കാന്‍ മാറിമാറി വന്ന മാനേജ്‌മെന്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്റ്‌ ഇടയ്‌ക്കിടെ മാറുന്നതായി കേള്‍ക്കാം. കസേരകളില്‍ ഇരിക്കാറുള്ളത്‌ പലപ്പോഴും പഴയവര്‍ തന്നെയാണ്‌. നഷ്‌ടം മാത്രമെന്ന്‌ പറയുമ്പോഴും വര്‍ത്തമാനം ഏറ്റെടുക്കാന്‍ `പുതിയ പുതിയ' മാനേജ്‌മെന്റുകള്‍ ഉത്സാഹത്തോടുകൂടി വരുന്നതെന്തിനെന്ന കാര്യം മാത്രം ദുരൂഹമാണ്‌.

പച്ച ബ്ലൗസ് ഉത്തരവിനെതിരെ വ്യാപകപ്രതിഷേധം


വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപകപ്രതിഷേധം. ഈ വാര്‍ത്ത പുറത്തുവന്നയുടനെ ഉടന്‍ കെ.എസ്.ടി.എ. അടക്കമുള്ള പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 
 iuml green initiative hits roadblock row erupts
വകുപ്പിനെ ലീഗ്‌വല്‍ക്കരിക്കുകയാണെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും കെ എസ് ടി എ നേതാവ് ഷാജഹാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്ത് മാറ്റണമെന്ന് ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടപടിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ പി എസ് ടി യുവും എതിര്‍പ്പുമായെത്തി.
പച്ചസാരി വിവാദം സി.പി.എമ്മിന്റെ മഹിളാ സംഘടനകളും എസ്.എഫ്.ഐയും അധ്യാപകസംഘടകളും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റതു മുതല്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഇത്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നീറുന്ന പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനുള്ള ഗൂഡശ്രമത്തിന്റെ നീക്കമാണെന്നും ആരോപണമുണ്ട്.
പച്ച ബ്ലൌസ് വിവാദത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശനും ലീഗിനെ ശക്തമായി വിമര്‍ശിച്ചു. ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റണമെന്ന് അന്നേ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. പച്ച നല്ല നിറവും പ്രകൃതിയുടെ നിറവുമാണ്. പക്ഷെ ലീഗ് ഇത് നടപ്പാക്കുമ്പോള്‍ അവരുടെ കൊടിയുടെ നിറം കൂടിയാണ്. പച്ച നല്ല നിറമാണ് പക്ഷെ അത് ഇരിക്കേണ്ടിടത്ത് ഇരിക്കുമ്പോള്‍ മാത്രമാണ് ഭംഗിയെന്നും ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും പച്ച ടീച്ചര്‍ വിവാദം പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പ്രതിഫലിയ്ക്കുന്നുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അടങ്ങുന്ന പോസ്റ്റുകളുമായാണ് ഫേസ്ബുക്കില്‍ പ്രതിഷേധം ഉയരുന്നത്.
ഇതിന്റെ പ്രതിഫലനങ്ങള്‍ പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിലും പടര്‍ന്നു. കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളുമായാണ് നെറ്റ് വര്‍ക്കിലെ പ്രതിഷേധം. 'റബ്ബ് സാറെ, ഇങ്ങനെ മതിയോ വേഷം.....' എന്ന അടിക്കുറിപ്പോടെ പച്ചക്കരയുള്ള സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ് നില്‍ക്കുന്ന നടി മീര ജാസ്മിന്റെ ചിത്രമാണ് ഇതിലൊന്ന്. മറ്റു ചില പോസ്റ്റുകള്‍ അശ്ലീലപരാമര്‍ശങ്ങള്‍ ഉള്ളതുമാണ്.
അതേസമയം ടിപി ചന്ദ്രശേഖന്‍ വധത്തെ തുടര്‍ന്ന് സിപിഎം നേരിടുന്ന ആഭ്യന്തര പ്രതിസന്ധി മറികടക്കാനാണ് പച്ച ബ്ലൗസ് വിവാദം ചിലര്‍ വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങങ്ങളുടെ ആരോപണം.

Monday, July 2, 2012

ലൗജിഹാദിനെതിരേ കണക്കുകളുമായി വെള്ളാപ്പള്ളി


ലൗജിഹാദിനെതിരേ വീണ്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനാമുഖപത്രമായ 'യോഗനാദ'ത്തില്‍ 'ലൗജിഹാദില്‍പ്പെട്ടവര്‍ ഇപ്പോള്‍ എവിടെ?' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലൂടെയാണ് കണക്കുകള്‍ നിരത്തി വെള്ളാപ്പള്ളി ലൗജിഹാദിനെതിരെ രംഗത്തെത്തിയത്.

ലൗജിഹാദിനെതിരേ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടേയും സമൂഹത്തിന്റേയും ജാഗ്രത വേണമെന്നു വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. ലൗജിഹാദില്‍ കുടുങ്ങി മതംമാറിയവരില്‍ ഭൂരിപക്ഷവും ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. ഇവരില്‍ പലരേയും ഇപ്പോള്‍ കാണാനില്ല. 2006ന് ശേഷം സംസ്ഥാനത്ത് 6129 പേര്‍ മതം മാറി.
ഇതില്‍ ബ്രാഹ്മണര്‍ 15, നായര്‍ 700, ഈഴവര്‍ 1,228, വിശ്വകര്‍മജര്‍ 395, െ്രെകസ്തവര്‍ 1,132, പട്ടികജാതിക്കാര്‍ 1,376, മറ്റു ഹിന്ദുക്കള്‍ 1,273 എന്നിങ്ങനെയുള്ള കണക്കും ലേഖനത്തോടൊപ്പം നല്‍കിയിട്ടുണ്ട്. 2009 ജനുവരി മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ചുവരെ 3,902 പേര്‍ മതംമാറിയതില്‍ 3,815 പേര്‍ ഇസ്ലാംമതം സ്വീകരിച്ചുവെന്നും വെള്ളാപ്പള്ളി പറയുന്നു.
മതംമാറിയവരില്‍ 1,596 പേര്‍ യുവതികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നതെന്നും ലേഖനം പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തി മതംമാറിയിട്ടുണ്ടാവാം. പൊതുസമൂഹത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ലൗജിഹാദിന് പിന്നില്‍. പിന്നോക്ക സമുദായത്തില്‍പ്പെട്ടവരുടെ ദാരിദ്രവും ഐക്യമില്ലായ്്മയും മുതലെടുത്ത് നടത്തുന്ന ചൂഷണത്തിനെതിരേ ജാഗ്രത വേണം. കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

മജീദ് പേരിനൊരു ജനറല്‍ സെക്രട്ടറിമാത്രം: ലീഗിന്റെ കടിഞ്ഞാണ്‍ ഇനി കുഞ്ഞാലിക്കുട്ടിയുടെ കൈകളില്‍


മുസ്‌ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ പൂര്‍ത്തിയായതോടെ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈകളിലൊതുങ്ങി. സംഘടനാ കാര്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും യു.ഡി.എഫുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന്റെ നിയന്ത്രണം കുഞ്ഞാലിക്കുട്ടിക്കായിരിക്കും.
സാധാരണ നിലിയില്‍ ഇത്തരം ചുമതലകള്‍ ജനറല്‍ സെക്രട്ടറിയാണ് കൈകാര്യം ചെയ്യാറുള്ളത്. എന്നാല്‍ മജീദിനെ പേരിനൊരു ജനറല്‍ സെക്രട്ടറിയാക്കി തീരുമാനമെടുക്കുന്നതിനുള്ള അധികാരം കുഞ്ഞാലിക്കുട്ടിയില്‍ നിഷിപ്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജനറല്‍ സെക്രട്ടറിയുടെ അധികാരപരിധിയില്‍ വരുന്ന വാര്‍ത്താമാധ്യമങ്ങളോട് പാര്‍ട്ടി കാര്യങ്ങളും തീരുമാനങ്ങളും വിശദീകരിക്കുന്നതിനുള്ള ചുമതല ഇ.ടി മുഹമ്മദ് ബഷീറിനാണ്.
പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് എന്ന നിലയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനം ഉന്നതാധികാരസമിതി  എന്ന നിലയില്‍ സ്ഥിരം സംവിധാനമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഉന്നതാധികാര സമിതിയാണ് സംഘടനാ കാര്യങ്ങളും പാര്‍ട്ടിയുടെ നയസമീപനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക. അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് ഉന്നതാധികാര സമിതിയിലുള്ളത്. ഇവര്‍ക്ക് പുറമേ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥിരം ക്ഷണിതാവായിരിക്കും.
പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതിയെയും സംഘടനാ കാര്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും യു.ഡി.എഫുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടിയെയും വാര്‍ത്താ മാധ്യമങ്ങളോട് പാര്‍ട്ടി കാര്യങ്ങളും  തീരുമാനങ്ങളും വിശദീകരിക്കുന്നതനുള്ള ചുമതല ഇ.ടി മുഹമ്മദ് ബഷീറിനും നല്‍കിയതോടെ കെ.പി.എ മജീദിന്റെ കൈവശമുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കാരമായി മാത്രം മാറും.

എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം

സി.പി.ഐ.എം ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം. കഴിഞ്ഞ ദിവസം രാജക്കാട്ട് ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.
അന്വേഷണ സംഘത്തിന് മുന്നില്‍ മണി ഹാജരാകേണ്ടതില്ലെന്ന് നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിനാലാണ് ഇന്ന് മണി അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.
വരുന്ന 22 ാം തിയ്യതി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം മണിയുടെ കാര്യം ചര്‍ച്ച ചെയ്യും. കേന്ദ്രകമ്മിറ്റിക്ക് മുന്‍പ് മണിയെ അറസ്റ്റ് ചെയ്താല്‍ കമ്മിറ്റിയില്‍ മണിയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതായി വരും. ഇതുകൂടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രകമ്മിറ്റി ചേരുന്നത് വരെ മണിയെ ഒളിവില്‍  പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ സുപ്രീംകോടതിയില്‍ നിന്നും അനുകൂലവിധി നേടാനും പാര്‍ട്ടി ശ്രമിക്കും. ഇടുക്കിയിലെ കേസ് നടത്താന്‍ ഒരു കോടിരൂപ പിരിക്കാനും ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി.
സുപ്രീംകോടതിയിലെ പ്രശസ്തരായ അഭിഭാഷകരെ വെച്ചുതന്നെ കേസ് നടത്താനും ഇതിനായി പണം  ചിലവഴിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  50 ലക്ഷം രൂപ ഏരിയാകമ്മിറ്റികള്‍ പിരിച്ചുനല്‍കാനും ബാക്കി 50 ലക്ഷം മണിയും കെ.കെ ജയചന്ദ്രനും ചേര്‍ന്ന് പിരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
എന്തെങ്കിലും കാരണവശാല്‍ എം.എം മണി അറസ്റ്റിലായാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനും കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകാനായിരുന്നു മണിക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടതിനാല്‍ 10 ദിവസത്തെ സാവകാശം അനുവദിക്കണമെന്നു അഭിഭാഷക സംഘം മുഖേന മണി കത്തു നല്‍കുകയായിരുന്നു. ഇതോടെ തുടര്‍നടപടി സ്വീകരിക്കുന്നതിന് എറണാകുളം റേഞ്ച് ഐജി കെ.പദ്മകുമാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ റസ്റ്റ് ഹൗസില്‍ അടിയന്തര യോഗം ചേരുകയും മണിയുടെ അവധി അപേക്ഷ തള്ളാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.